യാങ്കൂണ്‍: സൈന്യത്തിന്റെ കൂട്ടക്കൊലയെ സംബന്ധിച്ച് മുന്നറിയിപ്പുമായി മ്യാന്‍മറിന്റെ യു.എന്‍ അംബാസിഡര്‍ കാവ് മോ തുന്‍. ആറ് മാസങ്ങള്‍ക്ക് മുമ്പ് അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം പുറത്താക്കിയിട്ടും പദവിയില്‍ തുടരുന്ന അംബാസിഡര്‍ കാവ് മോ തുന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൈന്യത്തിന്റെ കൂട്ടക്കൊലയെ സംബന്ധിച്ച് ലോക സംഘടനയെ അറിയിച്ചു.
ജൂലൈയില്‍ വടക്കുപടിഞ്ഞാറന്‍ മ്യാന്‍മറിന്റെ സാഗിങ് മേഖലയിലെ കനി പട്ടണത്തില്‍ 40 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കാവ് മോ തുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തില്‍ അറിയിച്ചതായി എ.എഫ്.പി വാര്‍ത്താ ഏജന്‍സി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ന്മാര്‍ ആരോപണങ്ങള്‍ നിഷേധിച്ചു. സാഗിങ് മേഖലയില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് വിച്ഛേദിക്കപ്പെട്ടതിനാല്‍ റിപ്പോര്‍ട്ട് സ്വതന്ത്രമായ പരിശോധന നടത്താന്‍ കഴിഞ്ഞില്ലെന്ന് എ.എഫ്.പി പറഞ്ഞു.
സൈന്യം ജൂലൈ 9,10 ദിവസങ്ങളില്‍ ഗ്രാമത്തിലെ ആളുകളെ പീഡിപ്പിക്കുകയും 16 പേരെ കൊലപ്പെടുത്തുകയും ചെയ്തതായി കാവ് മോ ടുന്‍ ആരോപിച്ചു. മേഖലയില്‍ നിന്ന് 10000 പേര്‍ പലായനം ചെയ്തിട്ടുണ്ട്. ജൂലൈ 26ല്‍ സുരക്ഷാ സേനയും പ്രാദേശിക പോരാളികളും തമ്മിലുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് 13 മൃതദേഹങ്ങള്‍ കൂടുതല്‍ കണ്ടെത്തുകയും ചെയ്തു – അദ്ദേഹം പറഞ്ഞു.