വാഷിങ്ടണ്‍: യു.എസ് കോണ്‍ഗ്രസിലെ പ്രഥമ മുസ്‌ലിം വനിതകള്‍ക്കെതിരെ പ്രമേയം പാസാക്കിയ യു.എസ് സെനറ്റിനെതിരെ വിമര്‍ശനം. ഇസ്രായേലിനെ വിമര്‍ശിച്ചതിനെത്തുടര്‍ന്നാണ് യു.എസ് കോണ്‍ഗ്രസിലെ ഇല്‍ഹാന്‍ ഒമര്‍,റാഷിദ തലൈബ് എന്നിവര്‍ക്കെതിരെ സെമിറ്റിക് വിരുദ്ധരാണെന്ന തരത്തില്‍ പ്രമേയം പാസാക്കിയത്. യു.എസിന്റെ മുസ്‌ലിം വിരുദ്ധതയുടെ ഭാഗമാണിതെന്നും പ്രമേയത്തെ അപലപിക്കുന്നതായും യു.എസിലെ പ്രമുഖ ഫലസ്തീനിയന്‍,മുസ്‌ലിം അമേരിക്കന്‍ മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.
യു.എസിലെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെ ലക്ഷ്യം വെച്ചുള്ള പ്രമേയമാണിതെന്നും ഇത് ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്നും അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സിലും ആരോപിച്ചു. യു.എസ് കോണ്‍ഗ്രസിലെ ആദ്യ മുസ്ലിം അംഗങ്ങളായ റാഷിദ തലൈബ് ഫലസ്തീനില്‍ നിന്നുള്ള കുടിയേറ്റക്കാരിയാണ്.
മിഷിഗന്‍ പ്രവിശ്യയില്‍ നിന്നാണ് ഇവര്‍ വിജയിച്ചത്. സൊമാലിയന്‍ വംശജയായ ഇല്‍ഹാന്‍ മിനസോട്ടയില്‍ നിന്നാണ് വിജയിച്ചത്. നവംബറില്‍ നടന്ന മധ്യകാല തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇരുവരും ജനുവരി ആദ്യത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഇരുവരും ഫലസ്തീനെയും ബി.ഡി.എസിനെയും പിന്തുണച്ചും ഇസ്രായേലിനെതിരെയും യു.എസ് കോണ്‍ഗ്രസില്‍ നിലപാടെടുത്തിരുന്നു.