Current Date

Search
Close this search box.
Search
Close this search box.

ബെയ്‌റൂത്ത് സ്‌ഫോടനത്തിന് ഒരു വര്‍ഷം: വീടണയാനാകാതെ ഇരകള്‍

ലോകത്തെ നടുക്കിയ ബെയ്‌റൂത്ത് സ്‌ഫോടനത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഒരു വര്‍ഷം പിന്നിടുമ്പോഴും പ്രതിസന്ധിയില്‍ നിന്നും കരകയറാനാകാതെ ഉലയുകയാണ് ലെബനാന്‍. 200ലധികം പേര്‍ മരിക്കുകയും 6500ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കൂറ്റന്‍ സ്‌ഫോടനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലെബനാനെ ഇപ്പോഴും അലട്ടുകയാണ്. സ്‌ഫോടനത്തിന് പിന്നാലെ കോവിഡ് പ്രതിസന്ധി കൂടി രാജ്യത്തെ വലിഞ്ഞുമുറുക്കിയപ്പോള്‍ രാജ്യം സാമ്പത്തികമായി തകര്‍ന്നടിഞ്ഞു. തൊഴിലില്ലായ്മയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. രാജ്യം കണ്ട എക്കാലത്തെയും സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലെബനാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്.

2020 ഓഗസ്റ്റ് നാലിനായിരുന്നു ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ തുറമുഖത്തിന് സമീപം സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണുകള്‍ക്ക് തീപിടിച്ചത്. തുറമുഖത്തിന് സമീപം നൂറുകണക്കിന് ടണ്‍ അതിശക്തമായ അമോണിയം നൈട്രേറ്റ് സംഭരിച്ചതാണ് അപകടത്തിന് കാരണമായതും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.

സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളും ഫ്ളാറ്റുകളും വീടുകളും തകര്‍ന്നടിഞ്ഞിരുന്നു. സ്ഫോടനത്തെത്തുടര്‍ന്ന് മൂന്ന് ലക്ഷം പേര്‍ക്ക് വീട് നഷ്ടപ്പെടുകയും പലരും ക്യാംപുകളിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. ഇതില്‍ ചിലര്‍ വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കാനോ പുതിയ ഫ്‌ളാറ്റിലേക്ക് മാറാനോ സാധിച്ചു, പലരും ബന്ധുവീടുകളിലേക്കും മറ്റും മാറി.

എന്നാല്‍ ചിലയാളുകള്‍ തകര്‍ന്നടിഞ്ഞ നശിച്ച കെട്ടിടങ്ങളിലാണ് ഇപ്പോഴും താമസിക്കുന്നത്. സ്‌ഫോടന നാശനഷ്ടങ്ങള്‍ തിരിച്ചറിയാനും കണക്കാക്കാനും ലെബനീസ് സര്‍ക്കാര്‍ എന്‍ ജി ഒകള്‍, സിവില്‍ സൊസൈറ്റി, സ്വകാര്യമേഖല എന്നിവയെ ആശ്രയിച്ചിരിക്കുകയാണ്. 77,000 ഭാഗികമായി തകര്‍ന്ന കെട്ടിടങ്ങളുടെ 50 ശതമാനത്തോളം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. അതേസമയം, ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി തുടരുകയാണെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് പുതിയ താമസസൗകര്യം കണ്ടെത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കിയിട്ടുണ്ടെന്നും എന്‍ജിഒകള്‍ പറയുന്നു.

Related Articles