വാഷിങ്ടൺ: യു.എസ് സഭാംഗം ഇൽഹാൻ ഉമറിന്റെ ചോദ്യത്തിൽ ഇളകിമറിഞ്ഞ് കോൺഗ്രസ്. ഇസ്രായേലിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധക്കുറ്റങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അന്വേഷണത്തിനെതിരെയുള്ള യു.എസ് എതിർപ്പിനെ കുറിച്ച് ഇൽഹാൻ ഉമർ സഭയിൽ ചോദ്യം ഉയർത്തുകയായിരുന്നു. ഇളകിമറിഞ്ഞ യു.എസ് പ്രതിനിധിസഭയോട് ഡെമോക്രാറ്റിക് നേതാക്കൾ ശാന്തമാകാൻ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ നടപടി യു.എസ് എതിർക്കുകയാണെങ്കിൽ ഇസ്രായേലും ഹമാസും നടത്തിയ യുദ്ധക്കുറ്റങ്ങൾക്ക് ഇരയായവർ നീതി തേടണമെന്ന് ജൂൺ ഏഴിലെ ഹിയറിങിൽ യു.എസ് പ്രതിനിധിസഭയിലെ മൂന്ന് മുസ്‌ലിം അംഗങ്ങളിൽ ഒരാളായ ഇൽഹാൻ ഉമർ ആവശ്യപ്പെട്ടിരുന്നു. യു.എസിലെയും ഇസ്രായേലിലെയും കോടതികൾക്ക് ഇത്തരം വാദങ്ങൾക്ക് മതിയായ ജുഡീഷ്യൽ ഫോറങ്ങൾ നൽകാൻ കഴിയുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രതികരിച്ചു.
ഇൽഹാൻ ഉമർ ചോദ്യംചെയ്തതിനെ ഡെമോക്രാറ്റിക് പാർട്ടിയിലെ സഹപ്രവർത്തകരിൽ ചിലർ അപലപിക്കുകയും, റിപ്പബ്ലിക്കൻ വലതുപക്ഷത്തുനിന്ന് ‘ജൂതവിരുദ്ധത’യാണെന്ന് ആക്രോശിക്കുകയും ചെയ്തു. ഇൽഹാൻ ഉമറിന്റെ ഓഫീസിന് പുതിയ ഭീഷണി ഉയർന്നിരിക്കുകയാണ്. യു.എസിനെയും ഇസ്രായേലിനെയും ഹമാസിനോടും താലിബാനോടും സമീകരിക്കുന്നത് തെറ്റായതുപോലെ കുറ്റകരമാണ് -ഇൽഹാൻ ഉമർ ബ്ലിങ്കനോട് ചോദ്യം ഉന്നയിച്ച് രണ്ടു ദിവസങ്ങൾക്ക് ശേഷം 11 ജൂത ഡെമോക്രാറ്റുകളടങ്ങുന്ന സംഘം പ്രസ്താവനയിൽ വ്യക്തമാക്കി.