ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തപ്പെട്ട് 550 ദിവസമായി ജയിലില്‍ തുടരുന്ന ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിന് ജാമ്യമില്ല. വ്യാഴാഴ്ച ഡല്‍ഹി കോടതിയാണ് ഖാലിദിന് ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആദ്യം മാറ്റിവെച്ച ശേഷം അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ഇന്നാണ് പുതിയ ഉത്തരവിറക്കിയത്.
2020ലെ ഡല്‍ഹി കലാപ ഗൂഢാലോചനക്കുറ്റം ചുമത്തി 2020 സെപ്റ്റംബര്‍ 13നാണ് ഉമറിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പയസ് ആണ് ഖാലിദിന് വേണ്ടി ഹാജരായത്. എഫ്.ഐ.ആര്‍ 59/2020ല്‍ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം മുഴുവനും കെട്ടിച്ചമച്ചതാണെന്നും ഉമറിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം വെട്ടിച്ചുരുക്കിയ പതിപ്പ് കാണിച്ച റിപ്പബ്ലിക് ടി.വിയുടെയും ന്യൂസ് 18യുടെയും വീഡിയോ ക്ലിപ്പുകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരായ കേസ് എന്നും അദ്ദേഹം വാദിച്ചിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലക്കെടുക്കാന്‍ കോടതി തയാറായില്ല.
വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റും ഉമറിന്റെ പിതാവുമായ എസ്.ക്യു.ആര്‍ ഇല്യാസ് കോടതി ഉത്തരവിനെ നിര്‍ഭാഗ്യകരമെന്നാണ് വിശേഷിപ്പിച്ചത്.