അങ്കാറ: ഒന്നിനു പിറകെ ഒന്നായി വരുന്ന പ്രകൃതി ദുരന്തങ്ങള്‍ വിട്ടൊഴിയാതെ തുര്‍ക്കി. കാട്ടുതീ പടര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതിന് പിന്നാലെ തുര്‍ക്കിയിലെ വടക്കന്‍ മേഖലകളില്‍ ഇപ്പോള്‍ പ്രളയവും മണ്ണിടിച്ചിലും മൂലം ദുരിതത്തിലാണ്. ഇതിനകം 27 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ദുരന്ത നിരവാരണ സേനയുടെ നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ചെങ്കടല്‍ തീരപ്രദേശമായ ബാര്‍ടിന്‍, കസ്തമോനു, സിനോപ്, സാംസണ്‍ എന്നീ മേഖലകളിലാണ് പ്രളയജലം അടിച്ചുകയറിയത്. ഇവിടങ്ങളില്‍ വീടുകളും പാലങ്ങളും തകര്‍ന്നടിയുകയും കാറുകളടക്കം വാഹനങ്ങള്‍ ഒലിച്ചുപോകുകയും ചെയ്തു. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് നൂറുകണക്കിന് ആളുകളെ ഇവിടെ നിന്നും രക്ഷപ്പെടുത്തി. 1700 പേരെ മേഖലയില്‍ നിന്നും ഒഴിപ്പിച്ചു. പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുമെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ചകളില്‍ തുര്‍ക്കിയിലെ വിവിധ പ്രവിശ്യകളില്‍ നൂറുകണക്കിന് സ്ഥലത്ത് കാട്ടുതീ പടരുകയും എട്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ മനോഹരമായ തെക്കന്‍ തീരത്ത് വനപ്രദേശങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു. ഇത് നിയന്ത്രണവിധേയമാക്കുന്നതിനിടെയാണ് പുതിയ ദുരന്തം.