പാരിസ്: ഓണ്‍ലൈനില്‍ ഇസ്‌ലാം വിരുദ്ധ വീഡിയോകള്‍ ഷെയര്‍ ചെയ്ത കൗമാരക്കാരിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതിന് ഫ്രാന്‍സില്‍ 11 പേര്‍ക്കെതിരെ ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചു. നാല് മാസം മുതല്‍ അഞ്ച് മാസം വരെ ജയില്‍ ശിക്ഷയും 1770 ഡോളര്‍ പിഴയുമാണ് വിധിച്ചത്. ഇവര്‍ക്കെതിരെ മറ്റു കുറ്റങ്ങളൊന്നും ചുമത്തിയില്ലെങ്കിലാണിതെന്നും കോടതി പറഞ്ഞു.
18 വയസ്സുകാരിയായ മിലയെന്ന പെണ്‍കുട്ടി 2020ല്‍ സോഷ്യല്‍ മീഡിയകളില്‍ ഇസ്ലാം മതത്തെ അവഹേളിച്ച് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളാണ് നേരിട്ടതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഭീഷണിയെത്തുടര്‍ന്ന് ഇവര്‍ക്ക് സ്‌കൂള്‍ മാറേണ്ടി വരികയും പൊലിസ് സംരക്ഷണം തേടുകയും ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
കേസ് പ്രാരംഭഘട്ടത്തില്‍ പാരിസ് കോടതിയിലായിരുന്നു. പിന്നീട് കഴിഞ്ഞ ജനുവരിയില്‍ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യാന്‍ ഫ്രാന്‍സ് പുതിയ കോടതി രൂപീകരിക്കുകയും കേസ് അങ്ങോട്ടേക്ക് മാറ്റുകയുമായിരുന്നു.
‘സോഷ്യല്‍ മീഡിയകള്‍ തെരുവുകളെപോലെയാണ്. ഒരാള്‍ തെരുവിലൂടെ കടന്നുപോകുമ്പോള്‍, നിങ്ങള്‍ അവരെ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ കളിയാക്കുകയോ ചെയ്യരുത്, അത്‌പോലെ തന്നെ നിങ്ങള്‍ തെരുവില്‍ ചെയ്യാത്തത്, സോഷ്യല്‍ മീഡിയയിലും ചെയ്യരുത്’ ജഡ്ജി മൈക്കല്‍ ഹംബര്‍ട്ട് ശിക്ഷ വിധിച്ചുകൊണ്ട് പറഞ്ഞു.
ഇസ്ലാം മതത്തെയും ഖുര്‍ആനിനെയും രൂക്ഷമായി അവഹേളിക്കുന്ന വീഡിയോകളാണ് മിലയെന്ന പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമിലും ടിക് ടോകിലും പോസ്റ്റ് ചെയ്തിരുന്നത്. താന്‍ നിരീശ്വരവാദിയെന്ന് സ്വയം പരിചയപ്പെടുത്തിയായിരുന്നു പോസ്റ്റുകള്‍. ഇവരുടെ വീഡിയോക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്നിരുന്നത്.