Current Date

Search
Close this search box.
Search
Close this search box.

സൗദി ലക്ഷ്യമാക്കിയെത്തിയ ഹൂതിയുടെ മിസൈല്‍ സഖ്യസേന തകര്‍ത്തു

റിയാദ്: സൗദിയിലെ റിയാദ് ലക്ഷ്യമാക്കി വന്ന യമനിലെ ഹൂതിയുടെ മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. ചൊവ്വാഴ്ചയാണ് റിയാദ് ലക്ഷ്യമാക്കി ഹൂതി വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. റിയാദിലെ അല്‍ യമ്മ രാജകൊട്ടാരം ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്നും റിപ്പോര്‍ട്ടുണ്ട്. യമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യുദ്ധം ആരംഭിച്ച് ആയിരം ദിവസങ്ങളാകുന്ന വേളയിലാണ് ഹൂതികള്‍ മിസൈലാക്രമണം നടത്തിയത്. ‘സൗദിക്കും മുഴുവന്‍ ലോകങ്ങള്‍ക്കുമുള്ള മറുപടി ആണിത്’ എന്നാണ് ഹൂതി വിമത നേതാവ് അബ്ദുല്‍ മാലിക് അല്‍ഹൂതി ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞത്.

റിയാദിലെ അഹ്മദിയ്യയില്‍ വച്ച് ആകാശത്തു നിന്നു തന്നെ മിസൈല്‍ സൗദി തകര്‍ക്കുകയായിരുന്നു. പ്രദേശത്ത് വന്‍ സ്‌ഫോടനം അനുഭവപ്പെട്ടു. എന്നാല്‍ ആര്‍ക്കും പരുക്കേല്‍ക്കുകയോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഹൂതി വക്താവ് ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് സൗദിക്കുനേരെ ഹൂതി മിസൈല്‍ വിട്ടത്. നേരത്തെയും ആകാശത്ത് വച്ച് തന്നെ സൗദി സൈന്യം തകര്‍ക്കുകയായിരുന്നു. രാജ്യത്തിന് നേരെ വരുന്ന ഏതു ആക്രമണ പദ്ധതിയെയും തകര്‍ക്കാനുള്ള സാങ്കേതിക വിദ്യ തങ്ങളുടെ കൈയിലുണ്ടെന്ന് സൗദി സൈനിക വക്താവ് അറിയിച്ചു.

യമനിലെ സന്‍ആയിലെ കിഴക്കന്‍ മേഖലയില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണം ശക്തമാക്കിയതിന് പിന്നാലെയാണ് ഹൂതികള്‍ മിസൈലാക്രമണം നടത്തിയത്. ചൊവ്വാഴ്ച യു.എന്‍ പുറത്തുവിട്ട കണക്കുപ്രകാരം യമനില്‍ 136 സിവിലിയന്മാര്‍ ഈ മാസം മാത്രം കൊല്ലപ്പെട്ടെന്നും 87 പേര്‍ക്ക് പരുക്കുകളേറ്റതായും പറയുന്നു.

 

Related Articles