ഗുവാഹതി: പൗരത്വ (ഭേദഗതി) ബില്ലിനെതിരെ അസോം ആന്ദോളന്‍ സംഗ്രമി മഞ്ച് (എ.എ.എസ്.എം) ഗുവാഹതി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചു. ബില്ലിനെക്കുറിച്ച് ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത പാര്‍ലമെന്ററി കമ്മറ്റി പൊതു നിര്‍ദേശങ്ങള്‍ തേടിയിരുന്നു. ബംഗ്ലാദേശില്‍ നിന്നുമുള്ള ന്യൂനപക്ഷങ്ങളെ ഉപേക്ഷിക്കാനുള്ള ചവറ്റുകൊട്ടയല്ല അസമെന്ന് ഞങ്ങള്‍ കമ്മിറ്റിക്കു മുമ്പില്‍ വ്യക്തമാക്കിയതായി അസം മുന്‍ മുഖ്യമന്ത്രിയും എ.എ.എസ്.എം നേതാവുമായ പ്രഫുല്ല കുമാര്‍ മഹന്ദ പറഞ്ഞു. ഈ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുകയാണെങ്കില്‍ അത് തദ്ദേശിയരായ ജനങ്ങളുടെ ഭാഷക്കും സംസ്‌കാരത്തിനും ജനസംഖ്യാനുപാതത്തിനും വെല്ലുവിളിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 1971 മാര്‍ച്ച് 24ന് അര്‍ധ രാത്രിക്ക് ശേഷം അസമിലേക്ക് കടന്ന മുഴുവന്‍ വിദേശികളെയും കണ്ടെത്തുകയും നാടുകടുത്തുകയും ചെയ്യുമെന്ന അസം ഒത്തുതീര്‍പ്പിലെ വ്യവസ്ഥക്ക് വിരുദ്ധമാണ് ബില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എ.ഐ.ഡി.എം.കെ തുടങ്ങിയ വിവിധ പാര്‍ട്ടി നേതാക്കളുമായി എ.എ.എസ്.എം നേതാക്കള്‍ ഉടനത്തന്നെ കൂടിക്കാഴ്ച നടത്തുമെന്നും ബില്ലിന്റെ അന്തരഫലങ്ങളെപ്പറ്റി അവരെ ബോധ്യപ്പെടുത്തുമെന്നും മുന്‍ പാര്‍ലമെന്റ് അംഗം കുമാര്‍ ദീപക് ദാസ് പറഞ്ഞു.
ലോക്‌സഭയില്‍ അവതിപ്പിച്ച പൗരത്വ ഭേദഗതി ബില്ല് 2016, ഡോ. സത്യപാല്‍ സിങിന്റെ അധ്യക്ഷതയില്‍ ബില്ലിനെക്കുറിച്ച് പരിശോധിക്കാനും റിപോര്‍ട്ട് അവതരിപ്പിക്കാനുമായി സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയെ നിയോഗിക്കുകയായിരുന്നു.
അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ ന്യൂനപക്ഷ സമുദായങ്ങളിലെ ആളുകള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന ബില്ല് ആഭ്യന്തരമന്ത്രിയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ഭേദഗതി നിയമമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഓള്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ (എ.എ.എസ്.യു) ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. ബില്ലിലെ ഭേദഗതി പ്രാബല്ല്യത്തില്‍ വരികയാണെങ്കില്‍ 1985 ലെ അസം ഒത്തുതീര്‍പ്പ് നടപ്പിലാക്കുന്നതിനെ ഇത് ബാധിക്കുമെന്നും അത് സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാറിന്റെ പ്രധാന വാഗ്ദാനങ്ങള്‍ ഒന്നാണെന്നും എ.എ.എസ്.യു വ്യക്തമാക്കി.