Current Date

Search
Close this search box.
Search
Close this search box.

തമിഴ്‌നാട്ടില്‍ 250 ദലിത് കുടുംബങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാനൊരുങ്ങുന്നു

നാഗപട്ടണം: സ്ഥലത്തെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ 250 ദലിത് കുടുംബങ്ങള്‍ ഇസ്‌ലാം സ്വീകരിക്കാനൊരുങ്ങുന്നു. നാഗപട്ടണം ജില്ലയിലെ പഴങ്കള്ളിമേട്, നാഗപള്ളി എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ള ദലിത് കുടുംബങ്ങളാണ് ഇസ്‌ലാം സ്വീകരിക്കാനൊരുങ്ങുന്നത്. പഴങ്കള്ളിമേട് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ അഞ്ചു ദിവസമായി നടക്കുന്ന വാര്‍ഷിക ഉത്സവത്തില്‍ ഒരു ദിവസം തങ്ങള്‍ക്ക് കര്‍മ്മങ്ങള്‍ ചെയ്യാനുള്ള അവസരം നല്‍കണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടതായി പ്രദേശത്തെ 180 ദലിത് കുടുംബങ്ങള്‍ ചൂണ്ടിക്കാട്ടി. ഹിന്ദു സമുദായത്തിലെ തന്നെ ഉയര്‍ന്ന ജാതിക്കാരുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് ആറ് ദലിതര്‍ തന്നെ ഇതിനോടകം ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു.
പഴങ്കള്ളിമേടിലെ 400 കുടുംബങ്ങളില്‍ 180 ദലിത് കുടുംബങ്ങളാണ്. പരമ്പരാഗത ജന്മികളായ പിള്ള സമുദായക്കാരാണ് മറ്റുള്ളവരില്‍ ഭൂരിഭാഗവും. ഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും വഴിപാടുകള്‍ ചെയ്യാനുമുള്ള അവസരം വേണമെന്ന ആവശ്യത്തില്‍ ഭരണകൂടമോ പൊലീസോ നല്ലൊരു സമീപനം സ്വീകരിക്കാഞ്ഞതിനെ തുടര്‍ന്നാണ് ഇസ്‌ലാം സ്വീകരിക്കാന്‍ കുടുംബങ്ങള്‍ കൂട്ടായി തീരുമാനിച്ചതെന്ന് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിടുതലൈ ശിറുതൈകള്‍ കക്ഷി (VCK) നേതാവ് ശെന്തില്‍ കുമാര്‍ പറഞ്ഞു. അഞ്ച് ദിവസത്തെ ഉത്സവത്തില്‍ ഒരു ദിവസം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനുള്ള അവസരം അല്ലെങ്കില്‍ മണ്ഡകപ്പടി നടത്താനുള്ള അവസരം നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇത് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. എന്റെ മാതാപിതാക്കളും അവരുടെ പൂര്‍വ്വികരുമെല്ലാം അടിമകളായിരുന്നു. ഞങ്ങളുടെ തലമുറയെങ്കിലും അപമാനത്തില്‍ നിന്നും തൊട്ടുകൂടായ്മയില്‍ നിന്നും മുക്തി നേടണമെന്നാണ് എന്റെ ആഗ്രഹം. മതം മാറ്റം മാത്രമാണ് ഞങ്ങളുടെ മുന്നിലുള്ള ഏക പോംവഴി  എന്നും അദ്ദേഹം പറഞ്ഞു.

Related Articles