ഹൈഫ: നാലാം ദിവസം ഇസ്രായേലില്‍ കാട്ടുതീ പടരുന്നതായി റിപ്പോര്‍ട്ട്. കാട്ടുതീ ആദ്യം പടര്‍ന്ന ഹൈഫയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും തീ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ കാട്ടുതീക്ക് പിന്നില്‍ ഫലസ്തീനികളാണെന്ന ആരോപണവുമായി ഇസ്രായേല്‍ രംഗത്ത് വന്നു.
വെള്ളിയാഴ്ച്ച രാവിലെ ഹൈഫയില്‍ വീണ്ടും തീ ആളിപ്പടര്‍ന്നിരുന്നെങ്കിലും അഗ്നിശമന സേനയുടെ അവസരോചിതമായ ഇടപെടലില്‍ തീ നിയന്ത്രണവിധേയമായതായി അല്‍ജസീറയുടെ ഇല്ല്യാസ് കറാം റിപ്പോര്‍ട്ട് ചെയ്തു. കഴിക്കന്‍ ഹൈഫയില്‍ നിന്നും ഒഴിഞ്ഞ് പോയവര്‍ തിരികെ വീടുകളിലേക്ക് തന്നെ മടങ്ങിയെത്താന്‍ തുടങ്ങിയിട്ടുണ്ട്.
അതേസമയം ലബനാന്‍ അതിര്‍ത്തിയില്‍ നിന്നും തെല്‍അവീവിന്റെ തെക്ക് ഭാഗത്തേക്കും, അധിനിവിഷ്ഠ ജറൂസലേമിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വനഭാഗത്തേക്കും പടര്‍ന്ന തീ, വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാരണം ഏറ്റവും ചുരുങ്ങിയത് അടുത്താഴ്ച്ചയുടെ പകുതി വരെ നീണ്ടു നിന്നേക്കാമെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു.
ഗ്രീന്‍ ലൈനിന് അകത്തുള്ള അറബ് പട്ടണങ്ങളുടെ അടുത്തേക്കും കാട്ടുതീ എത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ കാട്ടുതീക്ക് കാരണക്കാരെന്ന് ആരോപിച്ച് ഗ്രീന്‍ ലൈനിനുള്ളില്‍ നിന്നും 12 പേരെ ഇസ്രായേല്‍ പോലിസ് അറസ്റ്റ് ചെയ്തു. തീകൊടുത്ത് രക്ഷപ്പെടുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പോലിസ് ഭാഷ്യം. കാട്ടുതീക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഭീകരവാദികള്‍ എന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്. ‘ന്യൂനപക്ഷങ്ങളാണ്’ കാട്ടുതീക്ക് പിന്നിലെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി ഗിലാദ് എര്‍ദാന്‍ പറഞ്ഞു. ഗ്രീന്‍ ലൈനിനകത്തും, വെസ്റ്റ്ബാങ്കിലും താമസിക്കുന്ന ഫലസ്തീനികളെയാണ് മന്ത്രി തന്റെ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്. ജൂതന്‍മാര്‍ ഇത് ചെയ്യിലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നഫ്ത്താലി ബെന്നറ്റിന്റെ പ്രതികരണം.