റിയാദ്: ഭീകരതവിരുദ്ധ പോരാട്ടത്തിന്റെ പ്രധാന്യത്തെയും ഇസ്‌ലാമിക ലോകവും അമേരിക്കയും തമ്മില്‍ സഹകരിക്കേണ്ടതിന്റെ അനിവാര്യതയും വിളിച്ചോതി അറബ് മുസ്‌ലിം – അമേരിക്കന്‍ ഉച്ചകോടിയുടെ സമാപന പ്രസ്താവന. ‘റിയാദ് പ്രഖ്യാപനം’ എന്ന തലക്കെട്ടോടെയാണ് പ്രസ്താവന. ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഭീകരതക്കെതിരെ പോരാടാനുള്ള സന്നത അറിയിക്കുകയും ഭീകരചിന്തകളുടെ അടിവേരറുക്കുന്നതിനും അതിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ മരവിപ്പിക്കുന്നതിനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും രാജ്യങ്ങള്‍ ധാരണയായിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.
സിറിയയിലും ഇറാഖിലും ഭീകരര്‍ക്കെതിരെ പോരാടുന്നതിന് 34,000 സൈനികരെ നല്‍കാനുള്ള ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ സന്നദ്ധത ഉച്ചകോടി സ്വാഗതം ചെയ്തു. അതേസമയം ഭീകരതയെ ഏതെങ്കിലും മതവുമായോ സംസ്‌കാരവുമായോ വംശവുമായി കൂടിക്കെട്ടാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ലെന്നും റിയാദ് പ്രഖ്യാപനം വ്യക്തമാക്കി. വിട്ടുവീഴ്ച്ചക്കും സ്‌നേഹത്തിനും ആവശ്യപ്പെടുന്ന ഇസ്‌ലാമിന്റെ മിതനിലപാടുകളോട് യോജിക്കുന്ന വിധത്തില്‍ ആശയപ്രകാശന രീതികള്‍ പുതുക്കേണ്ടതുണ്ടെന്നും നേതാക്കള്‍ സൂചിപ്പിച്ചു.
ഇറാന്റെ ശത്രുതാപരമായ നിലപാടുകളെയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തരങ്ങളില്‍ അവര്‍ ഇടപെടുന്നതിനെയും റിയാദ് പ്രഖ്യാപനം ശക്തമായി അപലപിച്ചു. ഇറാന്റെ വിനാശകരമായ പ്രവര്‍ത്തനങ്ങളെ ശക്തമായി തന്നെ നേരിടുമെന്നും പ്രദേശത്തിന്റെയും ലോകത്തിന്റെയും സുരക്ഷക്ക് വേണ്ട ശ്രമങ്ങള്‍ നടത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇസ്‌ലാമിക രാഷ്ട്രങ്ങളോട് ഭീകരരെ തകര്‍ക്കാനും തങ്ങളുടെ നാടുകളില്‍ അവര്‍ക്ക് താവളം ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ഉച്ചകോടിയില്‍ സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. പ്രദേശത്ത് മറ്റുള്ളവര്‍ക്ക് വേണ്ടി തന്റെ രാജ്യം ഭീകരതക്കെതിരെ യുദ്ധം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.