ദമസ്‌കസ്: അലപ്പോ നഗരത്തിന്റെ കിഴക്കുഭാഗത്ത് സിറിയന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. വിഷവാതകങ്ങളടങ്ങിയ ബോംബുകളുടെ ഉപയോഗം മൂലം നിരവധി സിവിലിയന്‍മാര്‍ക്ക് കടുത്ത ശ്വാസതടസ്സം നേരിട്ടു. അതേസമയം റഷ്യയുടെയും സിറിയയുടെയും വിമാനങ്ങള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആക്രമണം തുടര്‍ന്നു. അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബുകളാണ് നിരവധി പേരുടെ മരണത്തിന് കാരണമായതെന്ന് അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.
അലപ്പോയിലെ മുയസ്സിര്‍ ഗ്രാമത്തില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അഞ്ച് മണിക്കൂര്‍ സമയമെടുത്ത് ജനകീയ സംഘം ഒരു കുഞ്ഞിനെ പുറത്തെടുത്തിട്ടുണ്ട്. ക്ലോറിന്‍ വിഷവാതകമടങ്ങിയ എട്ട് ബാരല്‍ബോംബുകളാണ് മുയസ്സിറിലും സമീപഗ്രാമങ്ങളിലും സിറിയന്‍ ഹെലികോപ്റ്ററുകള്‍ വര്‍ഷിച്ചിട്ടുള്ളതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
അതേസമയം സിറിയന്‍ സൈന്യം മുന്നേറ്റം നടത്തിയിരുന്ന അലപ്പോയിലെ പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകളും ‘ഫതഹ്’ സൈന്യവും അറിയിച്ചു. സിറിയന്‍ സൈനികിരുടെ മുന്നേറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തുകയും അവരുടെ ആയുധസംവിധാനങ്ങള്‍ പലതും നശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.