കേരളത്തിൽ നിന്നും മക്കയിലേക്ക് കുടിയേറിയ ഉമർ മലബാരിയുടെ മകനാണ് തഖിയുദ്ദീൻ സാഹിബ്. സൗദി വാട്ടർ അതോറിറ്റിയിൽ എഞ്ചിനീയറായി റിട്ടയർ ചെയ്ത അദ്ദേഹം മക്കയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഡോ. മുഹിയുദ്ദീൻ ആലുവായി ഈജിപ്തിൽ ഉണ്ടായിരുന്ന കാലത്ത് എഞ്ചിനീയറിംഗ് പഠനത്തിനായി തഖിയുദ്ദീനും ഈജിപ്തിലെത്തിയിരുന്നു. ഇവർ തമ്മിൽ വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.
ചെറുപ്പം മുതൽ ഹറമിൽ കളിച്ചു വളർന്ന അദ്ദേഹത്തിന്റെ മക്കയിലെ 70 വർഷത്തെ ജീവിതം മീഡിയ വൺ ഡോക്യുമെന്ററിയാക്കിയിരുന്നു.
ഹജ്ജിനും ഉംറക്കുമായി മക്കയിലെത്തുന്ന പല പ്രമുഖരും അദ്ദേഹത്തിന്റെ ആതിഥ്യം അനുഭവിച്ചവരാണ്. ഭാര്യയോടൊപ്പം ഉംറ ചെയ്യാനെത്തിയ എനിക്കും പതിനൊന്ന് ദിവസക്കാലം ഈ കുടുംബത്തിന്റെ ആതിഥ്യം അനുഭവിക്കാൻ കഴിഞ്ഞിരുന്നു. മാത്രമല്ല മക്കയിലെ ചരിത്രമുറങ്ങുന്ന പല പ്രദേശങ്ങളും അദ്ദേഹത്തോടാപ്പം സന്ദർശിക്കാൻ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു.
വർഷത്തിലൊരിക്കൽ ആലുവയിലെ വീട്ടിലെത്തുമ്പോൾ കുടുംബത്തോടൊപ്പം ഒത്തുകൂടുമായിരുന്നു.
ഭാര്യ റുഖിയ്യ ആലുവ മേക്കാലടി സ്വദേശിനിയാണ്. രണ്ട് മക്കളാണ് ഇവർക്കുള്ളത്. ഇരുവരും ദന്തൽ ബിരുദധാരികളാണ്.
അല്ലാഹു പരേതന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ . അദ്ദേഹത്തിന്റെ വിയോഗം മൂലം കുടുംബാംഗങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ അല്ലാഹു ലഘൂകരിച്ച് നൽകട്ടെ .. ആമീൻ.
തയാറാക്കിയത്: കെ.കെ ബഷീര്‍ ആലുവ