സിറിയയില്‍ വിന്യസിച്ച യു.എസ് സേനയുടെ പിന്മാറ്റവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ഏതാനും നാളുകളായി പശ്ചിമേഷ്യയില്‍ നിന്നും പുറത്തുവരുന്ന പ്രധാന വാര്‍ത്തകള്‍. സിറിയയിലെ ഐ.എസിനെ തുരത്താന്‍ എന്ന പേരിലാണ് അമേരിക്ക സിറിയയിലെ ഖുര്‍ദ് സേനക്കും പി.കെ.കെക്കും വൈ.പി.ജിക്കും സൈനിക സാമ്പത്തിക സഹായങ്ങള്‍ നല്‍കി വന്നിരുന്നത്.
2018ഓടെ സിറിയയില്‍ നിന്നും ഐ.എസിനെ പൂര്‍ണമായും തുരത്തിയെന്നും സിറിയയില്‍ നിന്നും യു.എസ് സേനയെ പിന്‍വലിക്കുകയാണെന്നും കഴിഞ്ഞ നവംബറിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്.
ഉടന്‍ പിന്‍വലിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പിന്നീട് നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണുണ്ടായത്. ഇതോടെയാണ് വിഷയത്തില്‍ തുര്‍ക്കി ഇടപെട്ടത്. യു.എസ് സൈന്യം എത്രയും പെട്ടെന്ന് പിന്മാറിയില്ലെങ്കില്‍ തുര്‍ക്കി ഇടപെടുമെന്ന് പറഞ്ഞ് ഉര്‍ദുഗാനും രംഗത്തെത്തിയതോടെയാണ് വിഷയം വീണ്ടും ചൂടേറിയത്.
തങ്ങളുടെ സൈന്യം പിന്മാറിയാല്‍ കുര്‍ദ് സൈന്യത്തിനു നേരെ തുര്‍ക്കി ആക്രമണം നടത്തുമെന്ന് പറഞ്ഞായിരുന്നു യു.എസ് സൈന്യത്തിന്റെ പിന്മാറ്റം താമസിപ്പിച്ചത്. എന്നാല്‍ ബലിശമായ ആരോപണമാണിതെന്ന് പറഞ്ഞ് തുര്‍ക്കിയും രംഗതത്തെത്തി. വൈ.പി.ജിയെയും കുര്‍ദ് സൈന്യത്തെയും തീവ്രവാദ പട്ടികയിലാണ് തുര്‍ക്കി ഉള്‍പ്പെടുത്തിയത്. അതിനാല്‍ തന്നെ തീവ്രവാദികള്‍ക്കെതിരെയുള്ള സമരം ശക്തമായി തന്നെ തുടരുമെന്ന് തുര്‍ക്കി ആവര്‍ത്തിച്ചു. മാത്രമല്ല, യു.എസിന്റെ തന്നെ ഭീകരവാദ പട്ടികയിലുള്ള സംഘടനയാണ് വൈ.പി.ജിയും പി.കെ.കെയും. എന്നാല്‍ സിറിയയില്‍ യു.എസ് സൈന്യം ഇവരെ പിന്തുണക്കുന്നത് ഇരട്ടത്താപ്പാണെന്നും തുര്‍ക്കി തുറന്നടിച്ചു.
കുര്‍ദുകളെ ആക്രമിച്ചാല്‍ തുര്‍ക്കിയെ സാമ്പത്തികമായി തകര്‍ക്കുമെന്ന് പറഞ്ഞ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇതോടെ വിഷയത്തില്‍ യു.എസ്-തുര്‍ക്കി വാക്‌പോര് രൂക്ഷമായി. അതിനിടെ സിറിയയില്‍ നിന്നും യു.എസ് സൈന്യം മടങ്ങിത്തുടങ്ങിയിരിക്കുന്നു എന്നും ഐ.എസുകള്‍ അവശേഷിക്കുന്ന ഇടങ്ങളും തകര്‍ക്കുന്നുണ്ടെന്നും യു.എസും അറിയിച്ചു.
സിറിയയില്‍ നിന്നുമുള്ള തീവ്രവാദികളുടെ ഭീഷണി ഭയന്നാണ് തുര്‍ക്കിയും വിഷയത്തില്‍ ഗൗരവത്തോടെ ഇടപെടുന്നത്. സിറിയയില്‍ നിന്നും യു.എസ് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുകയും അമേരിക്ക വിഷയത്തില്‍ ഇടപെടാതിരിക്കുകയും ചെയ്താല്‍ തന്നെ പകുതിയോളം പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.