2013 ആഗസ്ത് മാസത്തിലെ രണ്ടാം വെള്ളിയാഴ്ച ജമ്മു-കാശ്മീരിലെ കിശ്തറില്‍ എട്ടു ജില്ലകളിലെ കട കമ്പോളങ്ങളും വീടുകളും സാമുദായിക ലഹളയില്‍ കത്തിയെരിഞ്ഞുതുടങ്ങിയത് ഡോ: അശീഷ് ശര്‍മ്മയുടേയും ഡാ: സോനിയ ശര്‍മ്മയുടേയും വിവാഹ മഹൂര്ത്തത്തിലായിരുന്നു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ ഡാ: അശീഷിന്ന് വധൂഗൃഹത്തില്‍ മുഹര്‍ത്തം തെറ്റാതെ എത്തേണ്ടതുണ്ടായിരുന്നു. മുന്നൂറ് മുസ്ലിം കുടുംബങ്ങളും ആറ് ഹിന്ദു കുടുംബങ്ങളും ഒന്നായി വസിക്കുന്ന പ്രദേശമായ ഷഹീദിമുഹല്ലയില് വാഹനങ്ങളും, കടകളും, പോട്ടലുകളും കത്തിയെരിയുന്നുണ്ടായിരന്നു. ഏറ്റുമുട്ടലില്‍ ഒരു ഹിന്ദു വെടിയേറ്റു മരിച്ചു. ജീവനോടെ തീ കൊളുത്തിയ ഒരു മുസ്ലിം യുവാവിന്റെ ജഡം അപ്പോഴും തെരുവില്‍ കിടപ്പുണ്ടായിരുന്നു. വല്ലവിധത്തലും മുഹൂര്‍ത്തം മാറ്റി നിശ്ചയിക്കാന്‍ ഡാ: ശര്‍മ്മയും കുടുംബവും പണ്ഡിറ്റുമാരെ തേടിക്കൊണ്ടിരുന്നപ്പോള്‍ നിശ്ചയിച്ച മുഹൂര്ത്തത്തിനു തന്നെ വിവാഹം ഞങ്ങള്‍ നടത്തുമെന്നും വിവാഹഘോഷയാത്രയും ചടങ്ങുകളും പൂര്‍ത്തിയാകും വരെ ഞങ്ങള്‍ കാവല്‍നില്‍ക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് വിവാഹത്തിനെത്തിയ അയല്‍വാസികളായ മുഹല്ലയിലെ മുസ്ലിംയുവാക്കള്‍ മുമ്പോട്ട്വന്നു.
ആയുര്‍വേദ ക്ലിനിക് നടത്തുന്ന ഡാ: അശീഷ് സന്തുഷ്ടനായി വധുവിന്റെ കുടുംബക്കാരെ മുഹൂര്‍ത്തം തെറ്റാത ചടങ്ങുകള്‍ നടത്താനുള്ള ഏര്‍പ്പാടുകള്‍ ഒരുക്കാന്‍ അറിയിച്ചു. തുടര്‍ന്ന് എഴുപത് മുസ്ലിം യുവാക്കളുടേയും സ്ഥലത്തെ പോലീസ് ഇന്‍സ്പെക്റ്റര്‍ ദീപക് പത്താനിയയുടെയും അകമ്പടിയോടെ വരനും സംഘവും വിവാഹഘോഷയത്രയായി വധൂഗൃഹത്തിലേക്ക് പുറപ്പെട്ടു. ഡാ:അശീഷിന്റെ സഹപാഠിയായ ശ്രീനഗറിലെ ഡാ: സഹൂര്‍ ആദ്യവസാനം ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ക്ഷണിക്കപ്പെട്ട ഡല്‍ഹിയിലേയും ജമ്മുവിലേയും ബന്ധുക്കളോടും സുഹൃത്തുക്കളോടും ദയവായി ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്നും അനുഗ്രഹവും ആശീര്‍വാദങ്ങളും ഉണ്ടായാല്‍ മാത്രം മതിയെന്നും സ്നേഹ പൂര്‍വ്വം അറിയാക്കാന്‍ ഡോ: അശീഷ് മടിച്ചില്ല.
ഇരുപത്തിനാല് മണിക്കൂറിനുശേഷം വധൂവരന്മാരും സംഘവും അനിഷ്ടസംഭവങ്ങളൊന്നും നേരിടാതെ പോച്ചാലിയിലെ വധൂഗൃഹത്തില്‍ നിന്ന് ശഹീദിമുഹല്ലയിലെ വരന്റെ വീട്ടില്‍ സുഖമായി എത്തിച്ചേര്‍ന്നു. വിവാഹസംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന മുസ്ലിം മെഡിക്കല്‍ ഓഫിസര്‍ ഡാ: വാജിദ് പത്രക്കാരോടായി പറഞ്ഞു; ”മനുഷ്യ സാഹോദര്യം പഠിപ്പിക്കുന്ന ഒരു മതത്തില്‍ പെട്ടവരായതില് ഞങ്ങള്‍ അഭിമാനിക്കുന്നു. ന്യൂനപക്ഷങ്ങള്‍ മുസ്ലിം സമുദായത്തിന്റെ അമാനത്താണെന്നാണ് പ്ര വാചകന് ഞങ്ങളെപഠിപ്പിച്ചത്. അവരെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ മതപരമായ കടമയും ബാധ്യതയുമാണ്. കൂടാതെ നൂറ്റാണ്ടുകളായി ഞങ്ങള്‍ ഒരു കുടുംബമെന്നപോലെ മൈത്രിയില്‍ ജിവിക്കുന്നവരാണ്. ഡാ: അശീഷ് ഞങ്ങളുടെ സഹോദരനാണ്. ഒരു ജനാസ പോകുമ്പോള്‍ അവര്‍ ഞങ്ങളുടെ കൂടെചേരുന്നു. ഒരു ശവഘോഷയാത്ര പുറപ്പെടുമ്പോള്‍ ഞങ്ങളും പങ്കെടുക്കുന്നു. ഒരേ ഭക്ഷണം, ഒരേ വസ്ത്രം, ഒരേ ഭാഷയാണ് ഞങ്ങളുടേത്. സൃഷ്ടാവിനെ ആരാധിക്കാനായി അവര്‍ ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ ഞങ്ങള്‍ മസ്ജിദിലേക്കാണ് പോകുന്നത് എന്നത് മാത്രമാണ് ഒരു വ്യത്യാസം. ഒരു പറ്റം കൊള്ളക്കാര്‍ക്ക് ഞങ്ങളുടെ ഈ മതമൈത്രി ഒരുക്കലും തകര്ക്കാന്സാധ്യമല്ല.” കിശ്തറില്‍ ഈ മാസം അവസാനവാരത്തിലും നിരോധനാജഞ തുടരുന്നു.
അവലമ്പം: ‘ദ ഹിന്ദു’ – ദിനപത്രം
വിവ : മുനഫര്‍ കൊയിലാണ്ടി