മൗനമെന്നത് ചിലനേരങ്ങളില്‍ വളരെ ഭീകരമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്ന നേരത്ത് പത്ത് പതിനെട്ട് ഭാഷകളില്‍ നിപുണനായിരുന്ന നരസിംഹറാവു അരുതേ എന്ന് ഒരു ഭാഷയിലും പറയാതിരുന്നതിനെപ്പറ്റിയെല്ലാം അറിവുള്ളവരാണ് നമ്മള്. മന്‍മോഹന്‍സിംഗും ഒരു പക്ഷെ ചരിത്രത്തിലറിയപ്പെടുക ക്രൂരമായ മൗനത്തിന്റെ അംബാസിഡര്‍ എന്ന നിലക്കാകും.
സമകാലിക മലയാളത്തിലെ (മെയ് 23) മന്‍മോഹന്‍സിംഗ് എന്ന വിനീത വിധേയനെപ്പറ്റിയുള്ള പിവി ഷെബിയുടെ ലേഖനം വളരെ ഒതുക്കമുള്ള ഒന്നായിത്തോന്നി. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ നിരീക്ഷണങ്ങളും ചേര്‍ത്തുവെക്കുന്നുണ്ട് പിവി ഷെബി.
ഒരു കുടുംബത്തിന്റെ കരങ്ങള്‍ക്കപ്പുറം കോണ്‍ഗ്രസ് വികസിക്കേണ്ടതുണ്ടെന്നാണ് ബാരുവിന്റെ നിരീക്ഷണം. (ദി ആക്സിഡന്റെല്‍ െ്രെപം മിനിസ്റ്റര്‍). ജനാധിപത്യ ഇന്ത്യയിലെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കുടുംബാധിപത്യം തന്നെ വേണമെന്നുള്ളത് ശരിക്കും ആലോചിച്ചാല്‍ രസാവഹം തന്നെയല്ലേ.
*****************
പെണ്ണെന്തിന് ആണാവണം
ആണ്‍പെണ്‍ സമത്വത്തെക്കുറിച്ച് ഒത്തിരി ചര്‍ച്ചകള്‍ നടക്കാറുണ്ട്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളൊക്കെ ശരിക്കും ചര്‍ച്ച ചെയ്യേണ്ടുന്നതാണ് എന്ന് തോന്നാറും ഉണ്ട്. എന്നാല്‍ ചില ചര്‍ച്ചകള്‍ കാണുമ്പോള്‍ വല്ലാതെ ചിരി പൊട്ടും. ഇത്രക്കും വിഡ്ഢിത്വങ്ങള്‍ ലിബറല്‍ എന്ന ടൈറ്റിലിനുകീഴെ എങ്ങനെ പറയാനൊക്കുന്നു എന്ന് അല്‍ഭുതം കൂറും. വസ്ത്രങ്ങളിലും ആണ്‍പെണ്‍ സമത്വം വേണമെന്ന് പറഞ്ഞുള്ള (മാതൃഭൂമി മെയ് 25) എം സുല്‍ഫത്തിന്റെ ലേഖനം അതിലെ കഥയില്ലായ്മകൊണ്ട് ചിരിപ്പിച്ചു.
ആണുങ്ങള് ധരിക്കാത്ത വസ്ത്രങ്ങളെന്തിന് ഞങ്ങള്‍ ധരിക്കണം. ആണുങ്ങളെ പോലെ ഞങ്ങള്‍ക്കം പാന്റും ഷര്‍ട്ടും ധരിച്ചാലെന്താണ്. ഞങ്ങള്‍ക്ക് ആണുങ്ങളെപ്പോലെ മരം കയറി കളിക്കാന്‍ പറ്റാത്തത് ഈ വസ്ത്രധാരണ രീതി കൊണ്ടല്ലേ….. എന്നൊക്കെയാണ് ചോദ്യങ്ങള്‍. ഉറക്കെ പൊട്ടിച്ചിരിക്കുകയല്ലാതെ ഇത്യാദി ചോദ്യങ്ങള്‍ക്ക് വല്ലവര്‍ക്കും എന്തെങ്കിലും ഉത്തരം നല്കാനുണ്ടോ എന്നറിയില്ല.
ആണാവലാണോ പെണ്ണിന്റെ ദൗത്യമെന്ന് അറിവും പക്വതയുമുള്ള ഉമ്മമാരും ചേച്ചിമാരും ഒന്ന് പറഞ്ഞു കൊടുക്കണേ…
പെണ്ണ് എന്ന ഐഡന്റിറ്റിയെ തന്നെ കളഞ്ഞ്കുളിക്കുന്ന ഈ ഫെമിനിസം കളി നിര്‍ത്തണമെന്ന് ഒന്ന് ഉപദേശിക്കണേ…..
****************
ഇടതുപക്ഷം വംശനാശ ഭീഷണിയിലാണ്
കാലം മുന്നേറിയപ്പോള്‍ പിന്നിലായിപ്പോയവരാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ എന്നെഴുതിയത് കൗശിക് ദേഖ (ഇന്ത്യാ ടുഡേ മെയ് 28) രണ്ടായിരത്തി നാലില്‍ 53 സീറ്റുകളുമായി നിറഞ്ഞുനിന്നവര്‍ എന്തുകൊണ്ട് പത്തിലേക്ക് ചുരുങ്ങിയെന്നത് ശരിക്കും വിശകലനം അര്‍ഹിക്കുന്നുണ്ട്. ബൂര്‍ഷ്വാസികള്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു എന്ന ശങ്കരാടിയന്‍ വിലയിരുത്തലുകള്‍ കൊണ്ട് വലിയ അര്‍ഥമുണ്ടെന്ന് തോന്നുന്നില്ല. വംശനാശത്തിന്റെ വക്കിലാണ് ഇടതുപാര്‍ട്ടികളെന്ന് നിരിക്ഷിക്കുന്നവരുണ്ട്. പുതിയ ഇടതിന്റെ ഉദയമായി ആം ആദ്മിയെയാണ് യുവാക്കള്‍ കാണുന്നതെന്നും അവര്‍ വിലയിരുത്തുന്നു. ഔട്ട്ലുക്കിലും (മെയ് 26) ഈ വിഷയകമായി സുമിത് ചക്രവര്‍ത്തിയുടെ ലേഖനമുണ്ട്.