Current Date

Search
Close this search box.
Search
Close this search box.

ഹമീദ് ചേന്നമംഗലൂരിന്റെത് ചർവ്വിത ചർവണം

നമ്മുടെ ഹമീദ് ചേന്നമംഗലൂരിന് 75 വയസ്സായി എന്നതറിയിക്കാൻ ജൂൺ 18 ന്റെ മാതൃഭൂമി വാരാന്ത്യപതിപ്പിലും, ജൂലൈ 1 ന്റെ (15ാം ലക്കം) മാതൃഭൂമി ആഴ്ചപ്പതിപ്പിലും ജൂൺ 19 ന്റെ സമകാലിക മലയാളം വാരികയിലും സുദീർഘമായ അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വലിയ വിശേഷമെന്നുമില്ല. ചർവ്വിത ചർവണം തന്നെ. ഏതാനും മാസങ്ങൾക്കു മുമ്പ് കേരള ശബ്ദത്തിലും ഏതാണ്ട് ഇതേ രൂപത്തിലുള്ള അഭിമുഖം വന്നിരുന്നു.

കാലം ചെല്ലുത്തോറും കാഞ്ഞിരക്കായ്ക്ക് കയ്പേറുമെന്ന് കേട്ടിട്ടുണ്ട്, അതുപോലെ ഹമീദ് മാഷ്ക് വാർദ്ധക്യത്തിന്റെ ക്ഷീണമൊക്കെ കുറച്ചെങ്കിലും കാണും. എന്നാൽ ജമാഅത്തെ ഇസ്ലാമിയോടുള്ള കടുത്ത വിരോധം ഒട്ടും കുറഞ്ഞിട്ടില്ല. ദീർഘകാലത്തെ അധ്യാപന പരിചയമുള്ള,നല്ലൊരു എഴുത്തുകാരൻ കൂടിയായ ഹമീദ് മാഷിന് ഒരു തകരാർ കൃത്യമായുണ്ട്.അത് പഠിച്ചതൊന്നും മറക്കില്ല; പുതുതായി ഒന്നും പഠിക്കുകയും ഇല്ല എന്നതാണ്.ചിലർക്ക് വയസ്സാകുമ്പോൾ സ്മൃതിനാശമൊക്കെ ഉണ്ടാവാറുണ്ട്.എന്നാൽ ജമാഅത്ത് വിരോധം എന്ന കാര്യത്തിൽ ഹമീദ്ക്കാക്ക് അതും സംഭവിച്ചിട്ടില്ല. ഹമീദ്ക്ക കാരണമായി ജമാഅത്തെ ഇസ്ലാമിയെ പലരും വിശദമായി പഠിച്ച് ജമാഅത്തിനോട് മതിപ്പുള്ളവരായിട്ടുണ്ട്.എന്നാൽ വീര-ശൂര-പരാക്രമിയായ ജമാഅത്ത് വിരുദ്ധന് ബ്രോക്കറുടെ ഡയറിയിലെ പെണ്ണിന്റെ വയസ്സ് പോലെ പണ്ട് കുറിച്ചിട്ടത് തെറ്റ് വിത്യാസമില്ലാതെ അപ്പടി ഉദ്ധരിക്കാനുള്ള പാടവമുണ്ട്.

ജമാഅത്തെ ഇസ്ലാമിയെ നാട്ടക്കുറ്റിയാക്കി ഇസ്ലാമിന് നേരെയാണ് അദ്ദേഹം വെടിവെക്കുന്നതെന്ന് അദ്ദേഹം സമ്മതിച്ചില്ലെങ്കിലും ബുദ്ധിയുള്ള മിക്ക വായനക്കാർക്കും പണ്ട് തന്നെ മനസ്സിലായിട്ടുണ്ട്. ഇസ്ലാമിനെയല്ല താൻ വിമർശിക്കുന്നതെന്ന് തോന്നിപ്പിക്കാൻ തന്റെ കോൺഗ്രസ് പാരമ്പര്യം, മുജാഹിദ് പാരമ്പര്യം, ജന്മി പാരമ്പര്യം തുടങ്ങിയവ പറയുന്നുണ്ട്. മുജാഹിദുകളിലെ ഒരു വിഭാഗത്തെയെങ്കിലും സ്വാധീനിക്കാനാവുമെന്ന് അദ്ദേഹം വ്യാമോഹിക്കുന്നുണ്ട്. ചേകന്നൂരിന്റെ അനുയായികളുടെയും മറ്റിതര മോഡുണിസ്റ്റുകളുടെയും, ഹദീസ് നിഷേധികളുടെയും പലവിധ പിന്തുണ നേടാനും സമർത്ഥമായി ഈ അഭിമുഖങ്ങളിൽ ശ്രമിച്ചിട്ടുണ്ട്.പോരാ, സാക്ഷാൽ ഖാദിയാനികളോടുള്ള തന്റെ അനുഭാവവും അദ്ദേഹം വെളിവാക്കിയിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമിയോ,മൗലാനാ മൗദൂദിയോ ഒരിക്കലും വിമർശനാതീതരല്ല.ന്യായവും മാന്യവുമായ നിരൂപണങ്ങളും വിമർശനങ്ങളും സ്വാഗതാർഹമാണ്. അത് പ്രസ്ഥാനങ്ങളെയും അതിന്റെ നിലപാടുകളെയും സ്ഫുടീകരിക്കാൻ സഹായകവുമാണ്.പക്ഷേ നിരൂപണത്തിലും വിശകലനത്തിലും നീതിനിഷ്ട വേണം. പക്ഷേ ഹമീദ്ക്കാക്ക് അതില്ല, വിശിഷ്യാ ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തിൽ.

ജമാഅത്തെ ഇസ്ലാമിയെ ആർക്കും വിമർശിക്കാം. ഇനിയും ഇനിയും വിമർശിക്കാം. പക്ഷേ അതിനെ ആർ.എസ്.എസിനോട് സമീകരിക്കുന്നതിൽ എന്ത് നീതിയാണ് ഉള്ളത് ? എന്ത് യുക്തിയാണുള്ളത്.”അഞ്ജനമെന്നത് മഞ്ഞൾ പോലെ വെളുത്തിട്ടാണ് ” എന്ന മട്ടിലാണ് ഹമീദിന്റെ ആഖ്യാനങ്ങൾ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി എത്രകാലം മാർക്കറ്റ് ചെയ്യുമെന്ന് ആർക്കറിയാം !

ജമാഅത്തെ ഇസ്ലാമിയെ അടിസ്ഥാനരഹിതമായും അന്യായമായും വിമർശിക്കുന്ന ഹമീദ് ഉൾപ്പെടെയുള്ളവർ അതിനെ ആർ.എസ്.എസിനോട് സദൃശമാക്കി സമീകരിക്കുന്നത് ആട്ടിനെ പട്ടിയും പിന്നെ പട്ടിയെ പേപ്പട്ടിയുമാക്കി അവതരിപ്പിക്കുന്ന വിക്രിയയാണ്. ഇതുവഴി ആർ.എസ്.എസിന്ന് മാന്യത ഉണ്ടാക്കി കൊടുക്കാനാണ് അവർ യത്നിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് ഉള്ള നന്മയോ മേന്മയോ ആർഎസ്എസിന് ഇല്ല. ആർഎസ്എസിനുള്ള ഭീകര സ്വഭാവവും അക്രമോത്സുകതയും അസഹിഷ്ണുതയും ജമാഅത്തെ ഇസ്ലാമിക് തീരെയില്ല. അങ്ങനെയുണ്ടെന്ന് തെളിയിക്കുക ആർക്കും സാധ്യമല്ല. നിരവധി വർഗീയ കലാപങ്ങളെ പറ്റി അന്വേഷിച്ച കമ്മീഷനുകൾ കലാപത്തിന്റെ കാരണമായി ആർഎസ്എസിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും ആർഎസ്എസ് ചെറുതും വലുതുമായി ഒരുപാട് കലാപങ്ങൾ പലയിടങ്ങളിൽ സൃഷ്ടിക്കുന്നുമുണ്ട്. കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ ജമാഅത്തെ ഇസ്ലാമി പ്രവർത്തകർ ആരും പ്രതിചേർക്കപ്പെട്ടിട്ടുമില്ല. മറിച്ച് കലാപത്തിനിരയായ പാവങ്ങൾക്ക് മത ജാതി ഭേദമന്യേ പലനിലക്കും സഹായങ്ങൾ എത്തിക്കാനും റിലീഫ് പ്രവർത്തനങ്ങൾ നടത്താനും ജമാഅത്തെ ഇസ്ലാമി ആവുംവിധം ആത്മാർത്ഥമായി ശ്രമിച്ചത് ആർക്കും അറിയാവുന്ന വസ്തുതയാണ്. ആർഎസ്എസിനെ പരോക്ഷമായും സമർത്ഥമായും മഹത്വവൽക്കരിക്കുന്ന ഹമീദ് മനപ്പൂർവ്വം കുയുക്തി പ്രയോഗിക്കുകയാണ്.

ആർഎസ്എസ് വംശീയ സംഘടനയാണ്. സവർണ്ണ ഹൈന്ദവതയെ മുറുക്കെ പിടിക്കുകയും നടപ്പാക്കുകയും, ജാതി വ്യവസ്ഥ എല്ലാ നിലക്കും അംഗീകരിച്ച് അതിലൂന്നി പ്രവർത്തിക്കുകയും ചെയ്യുന്നു. ജമാഅത്തെ ഇസ്ലാമി എല്ലാവിധ വംശീയതയെയും വർഗീയതയെയും നിരാകരിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന പ്രസ്ഥാനമാണ്. എല്ലാ മനുഷ്യരെയും ഒരേ ദൈവത്തിന്റെ സൃഷ്ടികളും ഒരേ മാതാപിതാക്കളുടെ മക്കളും എന്ന നിലയിൽ പരസ്പരം സഹോദരന്മാരാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. അതേ ആശയം നാനാ മാർഗേണ പ്രബോധനം ചെയ്യുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു. സത്യശുദ്ധവും സമഗ്ര സമ്പൂർണ്ണവുമായ ഏകദൈവ വിശ്വാസത്തെ ഉയർത്തിപ്പിടിക്കുന്നവരും ബഹുദൈവ വിശ്വാസത്തെയും തദടിസ്ഥാനത്തിലുള്ള സമ്പ്രദായങ്ങളെ സജീവമായി പിന്തുടരുന്നവരും ഒരുപോലെയാണെന്ന വാദം വളരെ വിചിത്രമാണ്; അബദ്ധജടിലവുമാണ്.

ആർ.എസ്.എസ് അതിന്റെ അനുയായികൾക്ക് വളരെ വ്യാപകമായി നിരന്തരം ആയുധ പരിശീലനം നൽകുന്ന അർദ്ധ സൈനിക സംഘടനയാണ്; ജമാഅത്തെ ഇസ്ലാമി എവിടെയെങ്കിലും ആയുധ പരിശീലനം നൽകുന്നതായി തെളിയിക്കുക സാധ്യമല്ല. ആർഎസ്എസ് ഇന്ത്യയിൽ നടന്ന ആയിരക്കണക്കിന് വർഗീയ കലാപങ്ങളിൽ പലനിലക്കും വലിയ പങ്കുവഹിച്ചിട്ടുണ്ട്.പതിനായിരക്കണക്കിന് നിരപരാധികളെ വധിക്കുകയും അതിലേറെ പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.എന്നാൽ ജമാഅത്തെ ഇസ്ലാമി ഒരൊറ്റ വർഗീയ കലാപത്തിലും ഇതേവരെ പങ്കാളിയായിട്ടില്ല,ഒരാളെയും വധിച്ചിട്ടുമില്ല. സംഘപരിവാർ പതിനായിരക്കണക്കിന് ആളുകളെ വിധവകളും വികലാംഗരും അനാഥകരുമാക്കിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയെ പറ്റി അങ്ങനെ ആർക്കും പറയാനാവില്ല.

ആർഎസ്എസ് ഉൾപ്പെടെ സംഘപരിവാറിലെ നല്ലൊരു വിഭാഗം മത വിശ്വാസമോ ധാർമിക മൂല്യങ്ങളോ കണിശമായി പാലിക്കണമെന്ന് നിർബന്ധമുള്ളവർല്ല (ഉദാ: സവർക്കർ) ആകയാൽ തന്നെ ദൈവവിശ്വാസം ഇല്ലാത്തവർ അതിന്റെ നേതൃത്വത്തിൽ ഉണ്ടായിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി സത്യ ശുദ്ധമായ ഏകദൈവ വിശ്വാസത്തിലും സദാചാര ധാർമിക മൂല്യങ്ങളിലും ഊന്നി നിന്ന് സമാധാനപരമായി പ്രവർത്തിക്കുന്ന ആദർശപ്രസ്ഥാനമാണ്.രചനാത്മകതയിലൂന്നിയുള്ളതാണ് അതിന്റെ നയനിലപാടുകൾ.ആർഎസ്എസ് ഉൾപ്പെടെയുള്ള സംഘപരിവാർ രാഷ്ട്രീയത്തിൽ ഹൈന്ദവതയിൽ ഊന്നിക്കൊണ്ടുള്ള ഏകശിലാസംസ്കാരത്തിന് വേണ്ടി പല മാർഗ്ഗേണശാഠ്യപൂർവ്വം യത്നിക്കുന്നു. ദേശത്തെ പൂജിക്കുകയും “ദേശീയത”യെന്ന വ്യാജ വിഗ്രഹത്തിന്റെ ഉപാസകരാക്കി പൗരന്മാരെ അധപതിപ്പിക്കുകയും ഗുരുതരമാംവിധം വഴിതെറ്റിപ്പിക്കുകയും ചെയ്യുന്നു. സങ്കുചിത ദേശീയതയെ ദേശസ്നേഹമായി തെറ്റായി പരിചയപ്പെടുത്തി അനർത്ഥകരവും വിധ്വംസകരവുമായ രീതിയിൽ പ്രവർത്തിക്കുന്നു. തങ്ങളുടെ നിലപാടിനെ നിരാകരിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിച്ച് അവർക്കെതിരെ വെറുപ്പും വിദ്വേഷവും വളർത്തുന്നു. ജമാഅത്തെ ഇസ്ലാമി വിശാലമാനവികതയിലും വിശ്വ സാഹോദര്യത്തിലും അധിഷ്ഠിതമായി ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുന്നതിനാൽ സങ്കുചിത ദേശീയ ഭ്രാന്തിനോട് ശക്തിയായി വിയോജിക്കുകയും,എന്നാൽ ദേശസ്നേഹത്തെ അതിന്റെ നല്ല അർത്ഥത്തിൽ അംഗീകരിക്കുകയും ചെയ്യുന്നു.ഫാസിസ്റ്റ് ശൈലിയിൽ പ്രവർത്തിക്കുന്ന ആർ.എസ്.എസും സംഘപരിവാറും തങ്ങളുടെ ആശയങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നു. ജമാഅത്തെ ഇസ്ലാമി ആരുടെ മേലും സ്വന്തം ആശയ ആദർശങ്ങൾ അടിച്ചേൽപ്പിക്കുന്നില്ല സമാധാനപരമായ ആശയപ്രബോധനമാണ് അതിന്റെ ശൈലി. സംഘപരിവാർ മറ്റുള്ളവരുടെ ആചാര അനുഷ്ഠാനങ്ങളിലും സമ്പ്രദായങ്ങളിലും ആഹാര പാനീയങ്ങളിലും അമാന്യമായി ധിക്കാരപൂർവം ഇടപെടുകയും വിലക്കേർപ്പെടുത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ ആർഎസ്എസിനെയും ജമാഅത്തെ ഇസ്ലാമിയെയും സമീകരിക്കുന്നത് ദുരുപദിഷ്ഠിതവും അന്യായവുമാണ്. അത് ആർഎസ്എസിനെ വെള്ളപൂശാനുള്ള വൃഥാശ്രമമാണ്.

ആർഎസ്എസും മാർക്സിസ്റ്റ് പാർട്ടിയും തമ്മിൽ പ്രവർത്തന ശൈലിയിലും നയനിലപാടുകളിലും കുറെ പൊരുത്തമുണ്ടെന്ന് മാത്രമല്ല,അത് പയ്യെ പയ്യെ കൂടിവരുന്നുമുണ്ട്.( ചുവപ്പ് കാവിയായി സാവകാശം പരിണമിച്ചു കൊണ്ടിരിക്കുന്നുണ്ട് ) ഇരു കൂട്ടരിലും സദാചാര ധാർമിക മൂല്യങ്ങളെയും മത മൂല്യങ്ങളെയും മാനിക്കാത്തവരുണ്ട്. നിരപരാധികളെ നിഷ്കരുണം വകവരുത്തുന്നതിൽ രണ്ടു കൂട്ടരും ഏറെക്കുറെ സമാന നിലവാരം പുലർത്തുന്നു.അക്രമോത്സുകതയും അസഹിഷ്ണുതയും ഇരുകൂട്ടരുടെയും പൊതുസ്വഭാവമാണ്.മാർക്സിസ്റ്റുകളിൽ ഈയിടെയായി ഇസ്ലാം/മുസ്ലിം വിരോധം കൂടിവരുന്നുണ്ട്.ഇതിനെ ആർഎസ്എസ് വളരെ സമർത്ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പരോക്ഷ മാർഗ്ഗേണ ആർഎസ്എസ് മാർക്സിസ്റ്റ് പാർട്ടിയെ വളരെ സമർത്ഥമായി സ്വാധീനിക്കുന്നുണ്ട്. ആശയപരമായും അല്ലാതെയും ആർഎസ്എസ് മാർക്സിസ്റ്റ് പാർട്ടിയിൽ നുഴഞ്ഞുകയറിയിട്ടുണ്ട്, അത് അന്തിമ വിശകലനത്തിൽ മാർക്സിസ്റ്റ് പാർട്ടിയെ ആന്തരികമായി കാർന്നു തിന്നുന്ന അർബുദമായി മാറിയിട്ടുമുണ്ട്.ബംഗാളിലും മറ്റും പാർട്ടി തകരാൻ മുഖ്യ ഹേതു ആർഎസ്എസ് ദുസ്വാധീനം പാർട്ടിയെ പല മാർഗ്ഗേണ ഗ്രസിച്ചതാണെന്ന് വർഗീയ വിരുദ്ധരായ സഖാക്കൾ ഉൾപ്പെടെ പലരും നിരീക്ഷിക്കുന്നുണ്ട്.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles