ഒരിക്കല്‍ ഒരു വിവാഹമോചന വിഷയവുമായി തൃശൂര്‍ ജില്ലയിലെ കിഴക്ക് ഭാഗത്ത് പോകേണ്ടി വന്നു. വിഷയം സംസാരിക്കാന്‍ പള്ളിക്കമ്മിറ്റി ഭാരവാഹികളും വന്നിരുന്നു. അവസാനം കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇതില്‍ പെണ്‍കുട്ടിയാണ് എന്റെ നാട്ടുകാരി. വിഷയം ജീവനാംശത്തിലെത്തി. നടക്കുന്നത് ത്വലാഖ് ആയതു കൊണ്ട് പുരുഷന്‍ സ്ത്രീക്ക് അവരുടെ കഴിവിനനുസരിച്ചു വിഹിതം നല്‍കണം എന്നതാണ് വിധി. അപ്പോഴാണ് പള്ളിക്കമ്മിറ്റി സിക്രട്ടറി അടുത്ത ചോദ്യവുമായി രംഗത്ത് വന്നത് ”മഹര്‍ എപ്പോള്‍ തിരിച്ചു കിട്ടും , അത് പോലെ സ്ത്രീക്ക് വാങ്ങി നല്‍കിയ വസ്തുക്കളുടെ കണക്കും അയാള്‍ പറഞ്ഞു. തെല്ലു ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു ‘ ദൈവത്തിന്റെ ശാപം ഇറങ്ങുന്ന സദസ്സാണിത്. അതിലപ്പുറം ഈ വിഡ്ഢികളുടെ സാന്നിധ്യവും”.
പിന്നീട് കാര്യങ്ങളെ കുറിച്ച് ഞാന്‍ പറഞ്ഞു കൊടുത്തു. എല്ലാം ആദ്യം കേള്‍ക്കുന്ന പോലെ അയാളും സംഘവും കേട്ടിരുന്നു. കേരളത്തിലെ അധികം മഹല്ല് കമ്മിറ്റികളുടെയും അവസ്ഥ ഇത് തന്നെയാകും. അങ്ങിനെ നോക്കിയാല്‍ പുത്തൂര്‍ പള്ളി മഹല്ല് കമ്മിറ്റി കേരളത്തില്‍ ഒരു ഒറ്റപ്പെട്ട സംഭാവമാകില്ല. പലയിടത്തും കമ്മിറ്റിയും ഇസ്ലാമും തമ്മില്‍ വലിയ ബന്ധം കാണില്ല. അത് കൊണ്ട് തന്നെ ഇസ്ലാം എന്നത് അവരുടെ വിഷയമാകില്ല.
ഇസ്ലാം മനുഷ്യനെ അളക്കുന്നത് കര്‍മ്മം കൊണ്ടാണ്, ജന്മം കൊണ്ടല്ല. പ്രവാചകന്റെ സ്വന്തം മൂത്താപ്പ ഇസ്ലാമിന്റെ കണക്കില്‍ നരകത്തിലാണ്. അതെ സമയം പേരും ഊരുമരിയാത്ത ബിലാല്‍ ഉന്നതങ്ങളിലും. ജോലിയുടെയും കുലത്തിന്റെയും പേരില്‍ ആളുകളെ തരം തിരിക്കല്‍ ജാഹിലിയ്യത്തിന്റെ ഭാഗമാണ്. ഇത്തരം ആളുകളെ നിലക്ക് നിര്‍ത്താന്‍ കോടതിയും നിയമ വ്യവസ്ഥയും രംഗത്ത് വരണം. നമ്മുടെ നാട്ടിലെ ജാതി ചിന്തകള്‍ ഇസ്ലാമിലേക്ക് കടമെടുത്ത കഥകള്‍ വേറെയും വായിക്കാം. അതിനു ഇസ്ലാമിന്റെ വര്‍ണം ചാര്‍ത്തുന്നത് അതീവ ഗൗരവകരമാണ്.
ഇന്ന ജാതി ഇന്ന ജോലി മാത്രമേ ചെയ്യാവൂ എന്നത് ഇസ്ലാമിന്റെ രീതിയല്ല. ഇസ്ലാമിലെ പണ്ഡിതര്‍ ചുമട്ടു ജോലി ചെയ്തവരും പ്രവാചകന്മാര്‍ ആടിനെ മേച്ചവരുമാണ്. മഹല്ല് കമ്മിറ്റികളില്‍ വിഡ്ഢികള്‍ കയറിക്കൂടുക എന്നത് സാധ്യമാണ്. നമ്മുടെ നാട്ടില്‍ കമ്മിറ്റികള്‍ പാര്‍ട്ടികളുടെ ശക്തി നോക്കി വിഭജിക്കുന്നു. അങ്ങിനെ വന്നാല്‍ അതില്‍ നമസ്‌കാരം കൃത്യമായി കൊണ്ട് നടക്കുന്നവര്‍ വളരെ കുറവാകും. അവരുടെ ഇസ്ലാം പേരും ജനിച്ച തറവാടും മാത്രം. കേരളത്തിലെ മഹല്ല് കമ്മിറ്റികള്‍ ഇസ്ലാമിന് അനുകൂലമായി നിലവില്‍ വന്നാല്‍ മാത്രമേ ജാഹിലിയ്യത്തുകള്‍ മാറി നില്‍ക്കൂ.