നവംബര്‍ 26ന് ഉച്ചകഴിഞ്ഞ്, ഞാന്‍ പഠിപ്പിക്കുന്ന സ്‌കൂളിന്റെ ഡയറക്ടറില്‍ നിന്ന് എനിക്ക് ഒരു ഫോണ്‍കോള്‍ വന്നു, താന്‍ പഠിപ്പിച്ച മൂന്ന് മുന്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു എന്ന് അറിയിച്ചു. എനിക്ക് വ്യക്തിപരമായി അറിയാവുന്നതും ഞാന്‍ പഠിപ്പിച്ചതുമായ ഹിഷാം അവര്‍തനി, കിനാന്‍ അബ്ദുല്‍ ഹമീദ്, തഹ്സീന്‍ അലി അഹ്‌മദ് എന്നീ മിടുക്കരായ വിദ്യാര്‍ത്ഥികളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇക്കാര്യം മറ്റൊരു സഹ അധ്യാപികയെ വിളിച്ച് അറിയിക്കുമ്പോള്‍ എനിക്ക് കണ്ണുനീര്‍ അടക്കാനായില്ല.
വെസ്റ്റ് ബാങ്കിലെ റാമല്ല ഫ്രണ്ട്‌സ് സ്‌കൂളില്‍ 2019 ഒക്ടോബറിലാണ് ഞാന്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ആരംഭിച്ചത്. അടുത്ത വര്‍ഷം ഹിഷാമിനെയും കിനാനെയും പഠിപ്പിക്കാന്‍ തുടങ്ങി, പിന്നീട് അവിടെവെച്ച് തഹ്‌സീനെയും പരിചയപ്പെട്ടു. അവരുടെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഞാന്‍ അവരെ പരിചയപ്പെട്ടത്, ഒരു വര്‍ഷത്തിനുള്ളില്‍, അവരുടെ അദ്ധ്യാപിക എന്ന നിലയില്‍ അവിശ്വസനീയമായ നേട്ടമാണ് അവര്‍ പഠനത്തില്‍ കൈവരിച്ചതെന്ന് എനിക്ക് പറയാന്‍ കഴിയും. പഠനത്തില്‍ മികവ് പുലര്‍ത്താനുള്ള അവരുടെ ഉത്സാഹവും പ്രതിബദ്ധതയുമാണ് ഏറ്റവും മികച്ച അധ്യാപകനാകാന്‍ എന്നെ പ്രേരിപ്പിച്ച ഘടകം.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഏക അന്താരാഷ്ട്ര സ്‌കൂള്‍ ആയിരുന്നു റാമല്ല ഫ്രണ്ട്‌സ് സ്‌കൂള്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെയും ജറുസലേമിലെയും വിവിധ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ഇരട്ട പൗരത്വമുള്ളവരും ഉള്‍പ്പെടുന്ന വൈവിധ്യം നിറഞ്ഞതായിരുന്നു ഞങ്ങളുടെ വിദ്യാര്‍ത്ഥി സംഘം. ഫലസ്തീന് താങ്ങാനാവുന്ന ഏറ്റവും മികച്ച വിദ്യാഭ്യാസം തങ്ങളുടെ കുട്ടികള്‍ക്ക് നല്‍കുന്നതിനായി അക്ഷീണം പ്രയത്‌നിക്കുന്ന കുടുംബങ്ങളില്‍ നിന്നാണ് എല്ലാ വിദ്യാര്‍ത്ഥികളും വരുന്നത്.
വിദേശ സര്‍വ്വകലാശാലകളിലേക്ക് അപേക്ഷിക്കാന്‍ അവരെ പ്രാപ്തമാക്കുന്നതിന്, കര്‍ശനമായ പാഠ്യപദ്ധതിയിലൂടെയാണ് ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ കടന്നുപോകുന്നത്.
എങ്കിലും, ഇസ്രായേല്‍ സൈനിക അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്നത് കൊണ്ടും ഇസ്രായേല്‍ സൈനികര്‍ കുട്ടികളെയും മുതിര്‍ന്നവരെയും കൊലപ്പെടുത്തിയതിന് പിന്നാലെ നടക്കുന്ന പൊതു പണിമുടക്കുകള്‍ കാരണവും എന്റെ വിദ്യാര്‍ത്ഥികള്‍ക്ക് പതിവായി ക്ലാസുകള്‍ നഷ്ടപ്പെടുമായിരുന്നു. പലപ്പോഴും സ്‌കൂളില്‍ നിന്നോ അവരുടെ വീടുകളില്‍ നിന്നോ ഏതാനും മീറ്റര്‍ അകലെയാണ് ഇസ്രായേലിന്റെ ആക്രമണം ഉണ്ടാകാറുള്ളത്. സ്വകാര്യ സ്‌കൂളിലോ പൊതുവിദ്യാലയത്തിലോ പഠിക്കുന്ന ഓരോ ഫലസ്തീന്‍ വിദ്യാര്‍ത്ഥിക്കും ഇസ്രായേല്‍ സൈന്യം അറസ്റ്റുചെയ്യുകയോ തടങ്കലില്‍ വയ്ക്കുകയോ പീഡിപ്പിക്കുകയോ കൊല്ലപ്പെടുകയോ ചെയ്ത ഒരു സഹപാഠിയുണ്ടാകും.
ഫലസ്തീനിയന്‍ കുട്ടികള്‍ മരണത്തെ നിരന്തരം അഭിമുഖീകരിക്കുന്നുണ്ട്. അവര്‍ ഓരോ തവണയും ചെക്ക്പോസ്റ്റ് കടക്കുമ്പോഴോ മറ്റൊരു നഗരത്തിലേക്ക് യാത്ര ചെയ്യുമ്പോഴോ അവരുടെ ചുറ്റുപാടുകളെ കുറിച്ച് അതീവ ബോധവാന്മാരായിരിക്കണം. എന്റെ വിദ്യാര്‍ത്ഥികളും,പൊതുവെ ഫലസ്തീന്‍ വിദ്യാര്‍ത്ഥികളും വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ പോകാന്‍ അപേക്ഷിക്കുന്നവരാണ്. ഇത്തരം മെച്ചപ്പെട്ട അവസരങ്ങള്‍ അവര്‍ അന്വേഷിക്കുന്നത് ആത്യന്തികമായി, സുരക്ഷിതമായതുകൊണ്ടാണ്. കിനാന്‍, ഹിഷാം, തഹ്സീന്‍ എന്നിവരെല്ലാം വിവിധ ഉന്നത സര്‍വകലാശാലകളിലേക്ക്് തന്നെയാണ് അപേക്ഷിച്ചിരുന്നത്. ഹാവര്‍ഫോര്‍ഡിലും ബ്രൗണിലും അഡ്മിഷന്‍ ലഭിച്ചതായി കിനാനും ഹിഷാമും എന്നോട് പങ്കിട്ടിരുന്നു. ആ സമയം അവര്‍ തങ്ങളുടെ അനുഭവങ്ങള്‍ എന്നോട് പങ്കിട്ടത് ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു. ഒടുവില്‍ അവരെ കണ്ടപ്പോള്‍ അവരുടെ മനസ്സിലെ സമ്മര്‍ദ്ദവും ഉത്കണ്ഠയുമെല്ലാം നീങ്ങിയതായാണ് ഞാന്‍ കണ്ടത്.
അവര്‍ അവരുടെ ഹൈസ്‌കൂള്‍ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം മറികടന്നു. അതില്‍ ഞാന്‍ അഭിമാനിച്ചു, പക്ഷേ അതിശയിച്ചില്ല. കാരണം അവരുടെ പഠനമികവിനും അന്തര്‍മുഖവുമായ ചിന്തകള്‍ക്ക് ഞാന്‍ ക്ലാസ്സില്‍ സാക്ഷിയായിരുന്നു. കോഴ്സ് മെറ്റീരിയലും എക്സലും ഉപയോഗിച്ച് അവര്‍ പഠിപ്പില്‍ പിടിമുറുക്കുന്നത് ഞാന്‍ കണ്ടു. അവര്‍ക്ക് നേടാന്‍ കഴിയുന്നത് എന്താണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ അവരുടെ അധ്യാപികയായിരുന്നു, അവര്‍ എന്റെ വിദ്യാര്‍ത്ഥികളുമായിരുന്നു, അതായിരുന്നു ആ നിമിഷം എനിക്ക് പ്രധാനം.
അവര്‍ യു.എസിലേക്ക് പോകുന്നതിനാല്‍ കിന്നനും ബിരുദദാന ചടങ്ങില്‍ വെച്ചായിരിക്കും ഹിഷാമും തഹ്സീനെയും അവസാനമായി കാണുകയെന്ന് ഞാന്‍ മനസ്സിലാക്കി. അടുത്ത തവണ അവരെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അവര്‍ വെടിവെപ്പിന് ഇരയാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇത് കേട്ടപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഞെട്ടലിലും അത് ഉള്‍കൊള്ളാനും ആയിരുന്നില്ല. എന്റെ മുഴുവന്‍ സ്‌കൂള്‍ സമൂഹത്തിനും വേണ്ടി സംസാരിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു.
ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യ, ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുള്ള ആക്രമണം, ഫലസ്തീന്‍ ഭൂമി കൈയേറ്റം,കുടിയേറ്റക്കാരുടെ തുടര്‍ച്ചയായ അക്രമണം, ജറുസലേമിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലെയും കോളനിവല്‍ക്കരണം തുടങ്ങി എല്ലാം ഇസ്രായേല്‍ നടത്തിയതാണെന്ന് മറച്ചുവെക്കാന്‍ പാശ്ചാത്യന്‍ മാധ്യമങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും കഴിയില്ല. എന്റെ വിദ്യാര്‍ത്ഥികളുടെ ഭാഷയും അവരുടെ സ്വത്വവും വെളുത്ത കോളനിക്കാരുടെ മനസ്സില്‍ ഒരു ഭീഷണിയായി കണ്ടതിനാലാണ് അവര്‍ക്ക് വെടിയേറ്റത്.
വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും പറയണോ വേണ്ടയോ എന്നതില്‍ ഞാന്‍ മല്ലിട്ടു. ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന മെഴുകുതിരി പ്രദക്ഷിണത്തില്‍ ഹിഷാമിന്റെ ഹൃദയസ്പര്‍ശിയായതും ധാര്‍മ്മികവുമായി പ്രസ്താവന വായിച്ചപ്പോള്‍ ആണ് ഞാന്‍ ഈ തീരുമാനമെടുത്തത്.
അവന്റെ ജ്ഞാനം എന്നെ അത്ഭുതപ്പെടുത്തിയില്ലെങ്കിലും, ഞാന്‍ പലപ്പോഴും അമ്പരന്നുപോയി. ‘നിങ്ങളുടെ മനസ്സ് ഒരു വ്യക്തിയെന്ന നിലയില്‍ എന്നില്‍ കേന്ദ്രീകരിക്കരുത്, മറിച്ച് അടിച്ചമര്‍ത്തപ്പെടുന്ന ഒരു ജനതയുടെ അഭിമാനിയായ അംഗമായിട്ടാണ് മനസ്സിലാക്കേണ്ടത്’ അവന്റെ പ്രസ്താവനയില്‍ പറഞ്ഞു.
ഈ ദുരന്തത്തിന്റെ ക്രൂരത എന്നെ അസ്വസ്ഥനാക്കിയിരിക്കുന്നു. എന്റെ വിദ്യാര്‍ത്ഥികളെ ഇനി ഞാന്‍ എങ്ങനെ നേരിടും? ഞാന്‍ എങ്ങനെ അവരെ പ്രചോദിപ്പിക്കുകയും അവര്‍ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്യും? അവരുടെ സുരക്ഷ ഞാന്‍ എങ്ങനെ ഉറപ്പ് നല്‍കും? ഈ ചോദ്യങ്ങള്‍ ഒരാളുടെ മനസ്സിനെ വേട്ടയാടുന്നു എന്നാണ് ഫലസ്തീനിലെ ഒരു അധ്യാപകന്‍ എന്ന യാഥാര്‍ത്ഥ്യം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഫലസ്തീനിയന്‍ മാതാപിതാക്കള്‍ക്ക് എല്ലാ ദിവസവും അനുഭവപ്പെടുന്നതുപോലെ ഇത് താരതമ്യപ്പെടുത്താനാവില്ല.
സത്യം എന്തെന്നാല്‍, നവംബര്‍ 26ന് ശേഷം, എന്റെ വിദ്യാര്‍ത്ഥികള്‍, ഞാന്‍ അവര്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ പ്രതീക്ഷ എനിക്ക് നല്‍കുന്നുണ്ടെന്നും ഒരു ഫലസ്തീനിയും ലോകത്തെവിടെയും സുരക്ഷിതരല്ലെന്നും ഞാന്‍ മനസ്സിലാക്കി.
അവലംബം: അല്‍ജസീറ
വിവ: സഹീര്‍ അഹ്‌മദ്