പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചവര്‍ വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ നല്കി ദുരുപയോഗം ചെയ്തു വരുന്നു. അതൊക്കെയും എത്ര മാത്രം അര്‍ഥ ശൂന്യമാണെന്ന് സത്യസന്ധമായി അവയെ വിലയിരുത്തുന്ന ഏവര്‍ക്കും അനായാസം ബോധ്യമാകും. പ്രസ്തുത സൂക്തങ്ങളാണ് ഇവിടെ വിശകലന വിധേയമാക്കുന്നത്.
1. ”നബിയേ, നീ വിവാഹമൂല്യം നല്കിയ നിന്റെ പത്നിമാരെ നിനക്കു നാം അനുവദിച്ചുതന്നിരിക്കുന്നു. അല്ലാഹു നിനക്കു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍ നിന്റെ വലംകൈ ഉടമപ്പെടുത്തിയവരെയും നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ് പലായനം ചെയ്തെത്തിയ നിന്റെ പിതൃവ്യപുത്രിമാര്‍, പിതൃസഹോദരീപുത്രിമാര്‍, മാതൃസഹോദരപുത്രിമാര്‍, മാതൃസഹോദരീപുത്രിമാര്‍ എന്നിവരെയും വിവാഹം ചെയ്യാന്‍ അനുവാദമുï്. സത്യവിശ്വാസിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനം ചെയ്യുകയും അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍ അതിനും വിരോധമില്ല. സത്യവിശ്വാസികള്‍ക്ക് പൊതുവായി ബാധകമല്ലാത്ത നിനക്കു മാത്രമുള്ള നിയമമാണിത്. അവരുടെ ഭാര്യമാരുടെയും അടിമകളുടെയും കാര്യത്തില്‍ നാം നിയമമാക്കിയ കാര്യങ്ങള്‍ നമുക്കു നന്നായറിയാം. നിനക്ക് ഒന്നിലും ഒരു പ്രയാസവും ഉണ്ടാവാതിരിക്കാനാണിത്. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.” ( 33 :50)
വിമര്‍ശനങ്ങള്‍
a. പ്രവാചകന് ഇഷ്ടാനുസരണം വെപ്പാട്ടിമാരെ വെച്ചുകൊണ്ടിരുന്നു. അത് സാധ്യമാക്കാനാണ് അനിയന്ത്രിതമായി അടിമ സ്ത്രീകളെ വെച്ചു കൊണ്ടിരിക്കാന് അനുവാദം നല്കുന്ന ഈ നിയമമുണ്ടാക്കിയത്.
b. പ്രവാചകന് ഭാര്യമാരോടൊപ്പം തന്റെ ബന്ധുക്കളെ തോന്നിയപോലെ ഉപയോഗിക്കാനായി സ്വയം ആവിഷ്കരിച്ച പ്രസ്താവനയാണിത്.
c. ”സത്യവിശ്വാസിയായ സ്ത്രീ സ്വന്തത്തെ പ്രവാചകന് ദാനം ചെയ്യുകയും അവളെ വിവാഹം കഴിക്കാനുദ്ദേശിക്കുകയുമാണെങ്കില്‍ അതിനും വിരോധമില്ല. സത്യവിശ്വാസികള്‍ക്ക് പൊതുവായി ബാധകമല്ലാത്ത നിനക്കു മാത്രമുള്ള നിയമമാണിത്.”
മുഹമ്മദിന്റെ ഈ പ്രസ്താവന സ്വന്തം ഭാര്യക്ക് പോലും സഹിക്കാനാവാത്ത അമര്‍ഷമുണ്ടാക്കി. അതിനാലാണ് ആയിശ ഇത് കേട്ട് പൊട്ടിത്തെറിച്ചത്. അവര്‍ പറഞ്ഞു: ”താങ്കളുടെ നാഥന് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായിട്ടു തന്നെയാണ് ഞാന്‍ കാണുന്നത്. താങ്കള്‍ ഇച്ഛിക്കുന്നതു പോലെയാണല്ലോ താങ്കളുടെ അല്ലാഹു സംസാരിക്കുന്നത്.”
മുഹമ്മദ് തന്റെ താല്പര്യങ്ങള് പൂര്‍ത്തീകരിക്കാന്‍ അല്ലാഹുവിന്റെ പേരില്‍ സംസാരിക്കുന്നതാണെന്നാണ് ആയിശ പോലും മനസ്സിലാക്കിയിരുന്നതെന്ന് അവരുടെ ഈ പ്രതികരണം വ്യക്തമാക്കുന്നു.
മുഹമ്മദ് തനിക്ക് മാത്രമായി ആവിഷ്കരിച്ച വ്യഭിചാരത്തിന് നിയമ സാധുത നല്കുന്ന ഈ നിയമം തോന്നിയപോലെ ഏതു പെണ്ണിനേയും തന്റെ കാമപൂര്‍ത്തീകരണത്തിന് ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണ്. മുഹമ്മദ് ഇതിനെ വേണ്ടുവോളം ഉപയോഗപ്പെടുത്തുകയും ചെയ്തു. മൈമൂന, ഉമ്മു ശരീക്, സൈനബ, ഖൗല തുടങ്ങിയവരെയെല്ലാം ഇവ്വിധം മുഹമ്മദ് ഉപയോഗപ്പെടുത്തിയ സ്ത്രീകളാണ്.
കെട്ടുകഥകള്‍
a. അടിമത്ത സമ്പ്രദായം നിലനിന്നിരുന്ന കാലത്താണ് പ്രവാചകന് നിയോഗിതനായതും ഖുര്‍ആന്‍ അവതീര്ണമായതുമെന്നത് തര്‍ക്കമില്ലാത്ത അനിഷേധ്യ വസ്തുതയാണ്. അക്കാലത്ത് വിവാഹം കഴിക്കാതെ തന്നെ അടിമസ്ത്രീകളെ യഥേഷ്ടം ഉപയോഗപ്പെടുത്താനുള്ള അനുവാദം യജമാനന്മാര്ക്ക് ഉണ്ടാ യിരുന്നു. അതവര് പ്രയോഗവല്‍ക്കരിക്കുകയും ചെയ്തിരുന്നു. കാലക്രമത്തില്‍ അടിമത്ത സമ്പ്രദായം അവസാനിപ്പിക്കാന്‍ ആവശ്യമായ സമീപനം സ്വീകരിച്ച ഇസ്ലാം അന്ന് നിലവിലുണ്ടായിരുന്ന നിയമങ്ങളില്‍ ഒട്ടേറെ പരിഷ്കരണങ്ങള്‍ വരുത്തി. അടിമകളോടുള്ള സമീപനം പൂര്‍ണമായും പരിഷ്കരിച്ചതോടൊപ്പം അടിമ സ്ത്രീയില്‍ കുട്ടികളുണ്ടായാല്‍ അതോടെ അവര്‍ സ്വതന്ത്രരാകുമെന്നത് കൂടി അതിലുള്‍പ്പെടുത്തി.
ഈ സൂക്തത്തിലൂടെ മറ്റു വിശ്വാസികള്‍ക്കെന്ന പോലെ പ്രവാചകനും അടിമസ്ത്രീകളെ ജീവിത പങ്കാളികളാക്കാന്‍ അനുവാദം നല്കപ്പെട്ടു. എന്നിട്ടും അദ്ദേഹം അതുപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് പ്രബലാഭിപ്രായം. യുദ്ധത്തടവുകാരായി പിടികൂടപ്പെട്ടവരില്‍ പ്രവാചകന് വന്നു ചേര്‍ന്ന അടിമകള്‍ മൂന്നു പേരായിരുന്നു. ബനൂഖുറൈള യുദ്ധത്തില്‍ തടവുകാരിയാക്കപ്പെട്ട റൈഹാന, ബനുല്‍ മുസ്ത്വലിഖ് യുദ്ധത്തില്‍ തടവുകാരിയാക്കപ്പെട്ട ജുവൈരിയ, ഖൈബര്‍ യുദ്ധത്തില്‍ ബന്ദിയാക്കപ്പെട്ട സ്വഫിയ എന്നിവരാണവര്‍. ഇവരെ ആരെയും നബി തിരുമേനി അടിമകളാക്കി വെച്ചില്ല. ജുവൈരിയയെയും സഫിയയെയും സ്വതന്ത്രരാക്കി വിവാഹം കഴിക്കുകയാണുണ്ടായത്. റൈഹാനയെ മോചിപ്പിച്ച് സ്വതന്ത്രയാക്കി.അവര്‍ ഇസ്ലാം സ്വീകരിച്ച് സ്വന്തം കുടുംബത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തു. റൈഹാന പ്രവാചകന്റെ അടിമയായിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടാനിടയായത് തുടര്‍ന്ന് നടന്ന അവരുടെ ഇസ്ലാം സ്വീകരണവും സ്വദേശത്തേക്കുള്ള തിരിച്ചു പോക്കും വിട്ടു കളഞ്ഞതിനാലാണ്.
പ്രവാചകന് അടിമസ്ത്രീകളെ സ്വീകരിച്ചിരുന്നുവെന്ന് വാദിക്കുന്ന പലരും അത് മാരിയതുല്‍ ഖിബ്ത്വിയ്യയിലേക്കാണ് ചേര്‍ത്തുപറയുന്നത്. അവരോ യുദ്ധത്തില്‍ പിടിക്കപ്പെട്ട തടവുകാരിയല്ല. ഈജിപ്ഷ്യന്‍ ഭരണാധികാരി മുഖൗഖിസ് സമ്മാനിച്ചതാണ്. രക്ഷിതാവെന്ന നിലയില്‍ അദ്ദേഹം അവരെ സമ്മാനിച്ചതോടെ അത് വിവാഹം ചെയ്തു കൊടുക്കലായി. പ്രവാചകന് ആ സമ്മാനം സ്വീകരിച്ചതോടെ വിവാഹം പൂര്‍ത്തിയായി. അവരില്‍ ഇബ്രാഹിം എന്ന കുട്ടി ജനിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെയാണ് എല്ലാവരും പ്രവാചകന്റെ മറ്റു പത്നിമാരെ പോലെ തന്നെ അവരെയും വിശ്വാസികളുടെ മാതാവായി വിശേഷിപ്പിക്കുകയും പരിഗണിക്കുകയും ചെയ്യുന്നത്. ഇക്കാര്യം നേരത്തെ വിശദീകരിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ വിവാഹം കഴിക്കാതെ ഒരു സ്ത്രീയുമായും പ്രവാചകന് ജീവിതം പങ്കിട്ടിട്ടില്ല.
b. ഉപര്യുക്ത ഖുര്‍ആന്‍ സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ട എല്ലാ അടുത്ത ബന്ധുക്കളെയും ഏതൊരു വിശ്വാസിക്കും വിവാഹം ചെയ്യാന്‍ അനുവാദമുണ്ട്. സംബോധന നബിയെയാണെങ്കിലും മുഴുവന്‍ മനുഷ്യര്‍ക്കും ഈ നിയമം ബാധകമാണ്. ഇസ്ലാമിലെ പല നിയമങ്ങളുടെയും പ്രഥമ സംബോധിതന് പ്രവാചകനാണ്. തുടര്‍ന്ന് മുഴുവന്‍ മനുഷ്യരും.
അതു കൊണ്ടുതന്നെ നബി തിരുമേനിയും അവിടുത്തെ അനുയായികളും ഈ വിശുദ്ധ വാക്യത്തില്‍ പരാമര്‍ശിച്ച ഗണത്തില്‍പ്പെടുന്ന സ്ത്രീകളെ വിവാഹം ചെയ്തിരുന്നു. അന്നുതൊട്ടിന്നോളം ഈ സമ്പ്രദായം തുടര്‍ന്നു വരുന്നു.
അക്കാലത്ത് നിലനിന്നിരുന്ന രണ്ട് ആത്യന്തികതകള്‍ക്കിടയില്‍ സന്തുലിത സമീപനം സ്വീകരിക്കാന്‍ സമൂഹത്തെ ഇതിലൂടെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയുമായിരുന്നു ഖുര്‍ആന്‍. അന്നത്തെ കൈസ്തവ ആചാരപ്രകാരം ഏഴ് പൂര്‍വ്വ പിതാക്കന്മാരുടെ സന്താനപരമ്പരകളില്‍ ആര്‍ക്കിടയിലും പരസ്പര വിവാഹം പാടില്ലായിരുന്നു. ജൂതന്മാരാകട്ടെ സഹോദരിയുടെയും സഹോദരന്റെയും മക്കളെ വിവാഹം ചെയ്യാന്‍ അനുവദിച്ചിരുന്നു. ഇസ്ലാം രണ്ടിനുമിടയില്‍ സന്തുലിത സമീപനം സ്വീകരിക്കുകയായിരുന്നു. സഹോദരന്റെയും സഹോദരിയുടെയും മക്കളെ വിവാഹം ചെയ്യുന്നത് വിലക്കി. അതോടൊപ്പം പിതൃ സഹോദരീ സഹോദരന്മാരുടെയും മാതൃസഹോദരീ സഹോദരന്മാരുടെയും മക്കളെ വിവാഹം ചെയ്യുന്നത് അനുവദിക്കുകയും ചെയ്തു. ഈ നിയമ പരിഷ്കാരമാണ് വിശുദ്ധ സൂക്തത്തിലെ ഈ ഭാഗം നിര്‍വഹിക്കുന്നത്.
c. ഏതെങ്കിലും വിശ്വാസിനിയായ സ്ത്രീ സ്വന്തത്തെ ദാനം ചെയ്താല്‍ അവരെ വിവാഹം കഴിക്കാമെന്നാണ് പ്രസ്തുത സൂക്തത്തിലുള്ളത്. വിവാഹം കഴിക്കാതെ ഉപയോഗപ്പെടുത്താമെന്നോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്നോ അല്ല. അത് കൊണ്ടു തന്നെ വിമര്ശകന്മാര് ആരോപിക്കുന്ന പോലെ വ്യഭിചാരത്തിനുള്ള അനുമതിയോ ഏതു പെണ്ണിനെയും തോന്നിയപോലെ ഉപയോഗിക്കാനുള്ള സമ്മത പത്രമോ അല്ല. ഖുര്‍ആനില്‍ എന്താണുള്ളതെന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ആരോ എവിടെയോ എഴുതി വെച്ചത് അതേ പടി പകര്‍ത്തി വെക്കുകയാണ് വിമര്ശകന്മാര് ഇസ്ലാമിനെ സംബന്ധിച്ച അവരുടെ മറ്റു ആരോപണങ്ങളിലെന്നപോലെ ഇവിടെയും ചെയ്തത്.
സ്വയം സമര്‍പ്പിച്ചവരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം എന്താണ്? സ്വയം സമര്‍പ്പിച്ചവരെ വിവാഹം കഴിക്കുമ്പോള്‍ മഹ്റ് നല്‍കേണ്ടതില്ലെന്ന വ്യത്യാസം മാത്രമേയുള്ളുവെന്ന കാര്യത്തില്‍ ഇസ്ലാമിക പണ്ഡിതന്മാര് ഏകാഭിപ്രായക്കാരാണ്. ഇബ്നു കസീര്‍, ഇബ്നു ജരീറുത്വബരി പോലുള്ള ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാചകന് ഇവ്വിധം മഹ്റ് നല്‍കാതെ വിവാഹം ചെയ്യാന്‍ അനുവാദം ഉണ്ടായിരുന്നുവെങ്കിലും ഒരിക്കലും അതുപയോഗപ്പെടുത്തിയില്ല. എല്ലാ ഭാര്യമാര്‍ക്കും നല്‍കിയത് അഞ്ഞൂറ് ദിര്‍ഹമോ സമാനമായതോ ആണെന്ന് ഇമാം മുജാഹിദും മറ്റു പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്. വ്യത്യസ്തമായുള്ളത് ഉമ്മുഹബീബയുമായുള്ള വിവാഹമാണ്. എത്യോപ്യയിലായിരുന്ന അവരുടെ വിവാഹത്തിന് നേതൃത്വം നല്കിയതും മഹ്റ് നല്കിയതും രാജാവ് നജ്ജാശിയാണല്ലോ. നാനൂറ് ദിര്‍ഹമായിരുന്നു അദ്ദേഹം നല്കിയ മഹ്റ്. ഹുയയ്യിന്റ മകള്‍ സ്വഫിയക്കുള്ള മഹ്റ് അടിമത്തത്തില്‍ നിന്നുള്ള അവരുടെ മോചനമായിരുന്നു. സാബിത്ബ്നു ഖൈസുമായു ണ്ടാക്കിയ മോചന കരാര്‍ പത്രമായിരുന്നു ജുവൈരിയക്കുള്ള മഹറ്. ഇങ്ങനെ മഹ്റ് നല്‍കാതെ പ്രവാചകന് ആരെയും വിവാഹം കഴിച്ചിട്ടില്ല.
പ്രവാചകന്റെ മുമ്പില്‍ സ്വന്തത്തെ സമര്‍പ്പിച്ച ഒരു സ്ത്രീയെ സംബന്ധിച്ച് സഹല്ബ്നു സഅദ് പറഞ്ഞ സംഭവം ഇമാം അഹ്മദ് ഉദ്ധരിക്കുന്നുണ്ട്. അവര്‍ നബി തിരുമേനിയോട് പറഞ്ഞു: ”ഞാന്‍ എന്നെ അങ്ങയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നു.”
പ്രവാചകന് നിശ്ശബ്ദത പാലിച്ചു. ആ സ്ത്രീ ദീര്‍ഘനേരം അവിടെ നിന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരാള്‍ പ്രവാചകനോട് പറഞ്ഞു: ”അങ്ങയ്ക്ക് താല്പര്യമില്ലെങ്കില് ഞാന്‍ ഇവരെ വിവാഹം ചെയ്തു കൊള്ളാം.” ആ സ്ത്രീയുടെ സമ്മതത്തോടെ നബി തിരുമേനി അവരെ അയാള്‍ക്ക് വിവാഹം ചെയ്തു കൊടുത്തു.
ഹാരിസിന്റെ മകള്‍ മൈമൂന, അസദ് ഗോത്രക്കാരി ഉമ്മു ശരീക, ഉമ്മുല്‍ മസാകീനായി അറിയപ്പെടുന്ന സൈനബ് ബിന്തു ഖുസൈമ, ബനൂ സുലൈം ഗോത്രത്തിലെ ഹകീമിന്റെ മകള്‍ ഖൗല പോലുള്ള ചിലര്‍ പ്രവാചകന് തങ്ങളെ സ്വയം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. അവരെയൊക്കെ പ്രവാചകനുമായി ചേര്‍ത്തു പറയുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത്. എന്നാല്‍ മൈമൂന, ഉമ്മുല്‍ മസാകീന്‍ സൈനബ് പോലുള്ളവര്‍ പ്രവാചക പത്നിമാരാണ്. വിവാഹം കഴിച്ചവരെയല്ലാതെ സ്വയം സമര്‍പ്പിച്ച ആരെയും പ്രവാചകന് സ്വീകരിച്ചിട്ടില്ലെന്ന് ഇബ്നു അബ്ബാസ് പറഞ്ഞതായി ഇബ്നു അബീഹാതിം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ കാര്യം യൂനുസ്ബ്നു ബുകൈറയില് നിന്ന് ഇബ്നു ജരീറും ഉദ്ധരിക്കുന്നു.ഇമാം മുജാഹിദ് പ്രാമുഖ്യം നല്കിയതും ഇതേ അഭിപ്രായത്തിനാണ്. ഭാര്യമാരോടൊത്തല്ലാതെ മറ്റാരുമായും പ്രവാചകന് ജീവിതം പങ്കിട്ടിട്ടുമില്ല. പ്രാമാണിക ചരിത്ര രേഖകളിലൊന്നും അത്തരമൊരു സംഭവവുമില്ല. എന്നല്ല, അങ്ങനെയൊരു പരാമര്‍ശം പോലുമില്ല.പുണ്യ പ്രവാചകന്റെ പേരില്‍ കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കുകയെന്ന ഹീനവൃത്തിയില്‍ അഭിരമിക്കുകയാണ് ഇസ്ലാം വിമര്‍ശകര്‍. തന്നെ വിവാഹം കഴിക്കാന്‍ പ്രവാചകനോടാവശ്യപ്പെട്ട മൈമൂനയെ സംബന്ധിച്ചാണ് മുകളില്‍ സൂചിപ്പിച്ച സൂക്തമെന്ന് ചില പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രവാചകന്റെ പിതൃവ്യന് അബ്ബാസാണ് അവരെ വിവാഹം ചെയ്തു കൊടുക്കാന്‍ മുന്‍കൈ എടുത്തതും മഹ്റ് നല്കിയതും. വസ്തുതകള്‍ ഇതായിരിക്കെ പിന്നെ എന്താണ് പ്രസ്തുത സൂക്തത്തിന്റെ ലക്ഷ്യം?
നാലു പേരെ മാത്രമേ ഒരേസമയം ഭാര്യമാരായി സ്വീകരിക്കാന്‍ പാടുള്ളൂവെന്ന നിയമത്തില്‍ നിന്ന് നബി തിരുമേനിയെ ഒഴിവാക്കലാണ് ഈ സൂക്തത്തിന്റെ ഉദ്ദേശ്യമെന്ന് പ്രമുഖരായ പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ഒമ്പത് പേരില്‍ നിന്ന് ആരെയെങ്കിലും ഒഴിവാക്കുന്നത് കഴിഞ്ഞ അദ്ധ്യായത്തില്‍ വിശദീകരിച്ച പോലെ വിവാഹമോചിതരാകുന്നവര്‍ക്കും അതിലൂടെ പ്രവാചകനും ഏറെ പ്രയാസമുണ്ടാക്കും എന്നതിനാലാണ് ഈ ഇളവ് നല്‍കിയത്. അതാണ് ‘നിനക്ക് പ്രയാസമുണ്ടാവാതിരിക്കാന്‍ വേ ണ്ടിയാണിതെന്ന്’ ഖുര്‍ആന്‍ പ്രത്യേകം പറഞ്ഞത്.
ഈ സൂക്തം കേട്ട് പ്രവാചക പത്നി ആയിശാ ബീവി പറഞ്ഞതിങ്ങനെയാണ്: ”താങ്കളുടെ നാഥന് താങ്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിച്ചു തരുന്നതില്‍ വളരെ ധൃതി കാണിക്കുന്നതായി ഞാന്‍ കാണുന്നു.”
പ്രവാചകനും ആയിശാബീവിയും തമ്മിലുള്ള ഗാഢബന്ധത്തെയും അഗാധ പ്രണയത്തെയും സംബന്ധിച്ച സാമാന്യ ധാരണയുള്ള ആര്‍ക്കും പ്രവാചക പത്നിയുടെ സ്നേഹോഷ്മളമായ ഈ തമാശ ഉള്‍ക്കൊള്ളാന്‍ ഒട്ടും പ്രയാസമുണ്ടാവില്ല.പ്രവാചകനോടൊപ്പം ഓട്ടമത്സരം നടത്തുകയും അവിടുത്തെ ചുമലില്‍ തല വെച്ച് കളി കണ്ടാസ്വദിക്കുകയും സദാ തമാശ പറഞ്ഞ് ആഹഌദിക്കുകയും ചെയ്ത പ്രിയതമയായിരുന്നു അവര്‍.എന്നിട്ടും അവരുടെ സ്നേഹപൂര്‍വമായ തമാശയെ അല്ലാഹുവിന്റെയും പ്രവാചകന്റെയും കരണക്കുറ്റിക്കുള്ള അടിയായി കാണുന്നവര്‍ ശരീര കാമനകള്‍ക്കപ്പുറം ദാമ്പത്യത്തിന്റെ ഊഷ്മളതയെയോ സ്നേഹപ്രപഞ്ചത്തെയോ കളിതമാശകളെയോ സംബന്ധിച്ച് ഒന്നുമറിയാത്തവരോ അറിഞ്ഞിട്ടും അസഭ്യവര്‍ഷത്തില്‍ നിര്‍വൃതി അനുഭവിക്കുന്ന നീചന്മാരോ ആകാനേ നിര്‍വാഹമുള്ളു.
യഥാര്‍ഥത്തില്‍ ആയിശാ ബീവി പ്രവാചകനോട് ഇങ്ങനെ പറഞ്ഞത് ഈ സൂക്തം അവതരിച്ചപ്പോഴല്ലെന്നും മറിച്ച് മുപ്പത്തി മൂന്നാം അധ്യായത്തിലെ അന്‍പത്തി ഒന്നാമത്തെ സൂക്തം അവതീര്‍ണമായപ്പോഴാണെന്നും അഭിപ്രായപ്പെട്ടവരുമുണ്ട്. പ്രസ്തുത സൂക്തമിങ്ങനെ:
”ഭാര്യമാരില്‍ നിന്ന് നിനക്കിഷ്ടമുള്ളവരെ നിനക്കകറ്റി നിര്‍ത്താം. നീ ഉദ്ദേശിക്കുന്നവരെ അടുപ്പിച്ചുനിര്‍ത്താം. ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയശേഷം അടുപ്പിച്ചു നിര്‍ത്തുന്നതിലും നിനക്കു കുറ്റമില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കാനും അവര്‍ ദുഃഖിക്കാതിരിക്കാനും നീ അവര്‍ക്കു നല്‍കിയതില്‍ അവര്‍ തൃപ്തരാകാനും ഏറ്റവും പറ്റിയതിതാണ്. നിങ്ങളുടെ മനസ്സിനകത്തുളളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വജ്ഞനാണ്. ഏറെ സഹനമുള്ളവനും അവന് തന്നെ.” (33 : 51)
എതായാലും ആയിശാ ബീവി സ്നേഹസ്വരൂപനായ തന്റെ പ്രിയതമനോട് തീര്‍ത്തും തമാശയായി പറഞ്ഞതാണിത്. പ്രവാചകന് പ്രിയതമയുടെ കലര്‍പ്പില്ലാത്ത ഊഷ്മളമായ ആത്മ ബന്ധത്തിന്റെ സ്നേഹ പ്രകടനമായേ അത് പരിഗണിച്ചിട്ടുമുള്ളു. വിമര്‍ശകര്‍ ആരോപിക്കുന്ന പോലെയായിരുന്നുവെങ്കില്‍ നന്നെച്ചുരുങ്ങിയത് തന്റെ അനിഷ്ടമെങ്കിലും പ്രകടിപ്പിക്കുമായിരുന്നു. അങ്ങനെ എന്തെങ്കിലും സംഭവിച്ചതായി വിമര്‍ശകര്‍ പോലും ആരോപിക്കുന്നില്ല.
മുഹമ്മദ് നബിയുടെ ആഗ്രഹങ്ങളാണ് അല്ലാഹുവിന്റെ വെളിപാടുകളായി പുറത്ത് വരുന്നതെന്ന് ആയിശ പോലും വിശ്വസിച്ചിരുന്നുവെന്ന യുക്തിവാദികളുടെ വിമര്‍ശനം വിശകലനം പോലും അര്‍ഹിക്കാത്ത വിധം അബദ്ധജഡിലമാണെന്ന് ഏത് സാമാന്യബുദ്ധിക്കും ബോധ്യമാകും. അത്തരമൊരു കാഴ്ചപ്പാട് അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍ ഖുര്‍ആന്റെ നിര്‍ദേശം പാലിച്ച് നീണ്ട നാല്പത്തെട്ട് കൊല്ലത്തോളം അവര്‍ വിധവയായി കഴിയുമായിരുന്നില്ല. പ്രവാചകന് മരണപ്പെടുമ്പോള്‍ യുവതിയായിരുന്ന അസാധാരണ പ്രതിഭയും പാണ്ഡിത്യവും സൗന്ദര്യവും ഒത്തിണങ്ങിയിരുന്ന അവര്‍ക്ക് അനായാസം അതിവേഗം പുനര്‍വിവാഹം നടത്താമായിരുന്നു. എന്നിട്ടും അങ്ങനെ ചെയ്യാതിരുന്നത് ഖുര്‍ആനിലൂടെ നല്കപ്പെട്ട നിര്‍ദേശം തന്റെ സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്റെതാണെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ട് മാത്രമാണെന്ന് മനസ്സിലാക്കാന്‍ കുടില മനസ്കര്ക്കൊഴികെ എല്ലാവര്ക്കും നിഷ്പ്രയാസം സാധിക്കും.
2. ഇസ്ലാം വിമര്‍ശകര്‍ പ്രവാചകനെയും അവിടുത്തെ പത്നിമാരെയും അവഹേളിക്കാനായി ദുര്‍വ്യാഖ്യാനം ചെയ്യുന്ന മറ്റൊരു സൂക്തമിതാണ്:
”വിശ്വസിച്ചവരേ, പ്രവാചകന്റെ വീടുകളില്‍ അനുവാദമില്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്. അവിടെ ആഹാരം പാകമാകുന്നത് പ്രതീക്ഷിച്ചിരിക്കരുത്. എന്നാല്‍ നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍ നിങ്ങളവിടേക്കു ചെല്ലുക. ആഹാരം കഴിച്ചുകഴിഞ്ഞാല്‍ പിരിഞ്ഞുപോവുക. അവിടെ വര്‍ത്തമാനം പറഞ്ഞ് രസിച്ചിരിക്കരുത്. നിങ്ങളുടെ അത്തരം പ്രവൃത്തികള്‍ പ്രവാചകന് പ്രയാസകരമാകുന്നുണ്ട്. എങ്കിലും നിങ്ങളോടതു തുറന്നുപറയാന്‍ പ്രവാചകന് ലജ്ജിക്കുന്നു. എന്നാല്‍ അല്ലാഹു സത്യംപറയുന്നതിലൊട്ടും ലജ്ജിക്കുന്നില്ല. പ്രവാചക പത്നിമാരോട് നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍ മറക്കുപിന്നില്‍ നിന്നാണ് നിങ്ങളവരോട് ചോദിക്കേണ്ടത്. അതാണ് നിങ്ങളുടെയും അവരുടെയും ഹൃദയശുദ്ധിക്ക് ഏറ്റം നല്ലത്. അല്ലാഹുവിന്റെ ദൂതനെ ശല്യപ്പെടുത്താന്‍ നിങ്ങള്‍ക്കനുവാദമില്ല. അദ്ദേഹത്തിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം കഴിക്കാനും പാടില്ല. ഇതൊക്കെയും അല്ലാഹുവിങ്കല്‍ ഗൗരവമുള്ള കാര്യം തന്നെ.” (33:53)
വിമര്‍ശനം
പ്രവാചകന് വാര്‍ധക്യത്തില്‍ നിരവധി ഭാര്യമാരെ കൂടെ നിര്‍ത്തിയിരുന്നതിനാല്‍ അവരെ തൃപ്തിപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. ഇക്കാര്യത്തില്‍ പ്രവാചകനു തന്നെ തന്റെ ഭാര്യമാരെക്കുറിച്ച് ഭയാശങ്കകളുണ്ടായിരുന്നു. അതിനാലാണ് ഇത്ര കര്‍ക്കശമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്.
വ്യാജാരോപണം
സമൂഹത്തില്‍ സദാചാര വിശുദ്ധിയും ഉയര്‍ന്ന ധാര്‍മിക മുല്യങ്ങളും നിലനിര്‍ത്താനായി മുഴുവന്‍ മനുഷ്യര്‍ക്കുമായി നല്കിയ നിര്‍ദേശങ്ങളാണ് ഉപര്യുക്ത സൂക്തത്തിലുള്ളത്. പ്രവാചകന്റെ കാലശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ വിവാഹം ചെയ്യാന്‍ പാടില്ലെന്ന ഒരൊറ്റ നിര്‍ദേശം മാത്രമേ വ്യത്യസ്തമായുള്ളു. ഇതിന്റെ അവതരണ പശ്ചാത്തലം പ്രവാചക ജീവിതവുമായി ബന്ധപ്പെട്ടതായതുകൊണ്ടാണ് തിരുമേനിയുമായി ചേര്‍ത്തു പറഞ്ഞത്.
നബിതിരുമേനി സൈനബയെ വിവാഹം കഴിച്ചപ്പോള്‍ സദ്യയില്‍ സംബന്ധിക്കാനെത്തിയവരില്‍ ചിലര്‍ ആഹാരം കഴിച്ച ശേഷവും സ്ഥലം വിടാതെ അവിടെ തന്നെ കഴിച്ചുകൂട്ടി. അവര്‍ പലവിധ വര്‍ത്തമാനങ്ങളിലേര്‍പ്പെട്ടു. അപ്പോഴാണ് പ്രസ്തുത സൂക്തം അവതരിച്ചത്.
ഒട്ടേറെ ബാധ്യതകള്‍ നിര്‍വഹിക്കാനുള്ള പ്രവാചകന്റെ സമയം അനാവശ്യമായി അപഹരിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നതിനെ വിലക്കുന്ന ഈ വിശുദ്ധ സൂക്തം സമൂഹത്തെ സാമാന്യ മര്യാദയും മാനവിക മൂല്യങ്ങളും പെരുമാറ്റ ക്രമങ്ങളും പഠിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ മാന്യന്മാരായ മുഴുവന്‍ മനുഷ്യര്‍ക്കും ബാധകമാണ്. സ്ത്രീ- പുരുഷ ബന്ധത്തില്‍ പാലിക്കേണ്ട അതിര് വരമ്പുകളും ചിട്ട വട്ടങ്ങളും ഇതുള്‍ക്കൊള്ളുന്നു.
ധര്‍മ നിഷ്ഠമായ സമൂഹ സൃഷ്ടിക്ക് ആവശ്യമായ നിയമ നിര്‍ദേശങ്ങള്‍ നല്‍കിയതിനെപ്പോലും പരമ പരിശുദ്ധരായ പ്രവാചക പത്നിമാരെ നബി തിരുമേനി സംശയിച്ചിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനായി വ്യാഖ്യാനിക്കാന്‍ കുടില ഹൃദയര്‍ക്കല്ലാതെ സാധ്യമല്ല.
ഓരോരുത്തനും തന്നെപ്പോലെ തന്നെയാണ് മറ്റുള്ളവരുമെന്ന് കണക്കാക്കിയും സ്വന്തം നിലവാരത്തില്‍ നിന്നുമാണല്ലോ കാര്യങ്ങള്‍ നോക്കിക്കാണുക.
3. ”നബിയേ, നീയെന്തിനാണ് ഭാര്യമാരുടെ പ്രീതി കാംക്ഷിച്ച് അല്ലാഹു അനുവദനീയമാക്കിയത് നിഷിദ്ധമാക്കുന്നത്? അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ.”(66 : 1)
വിമര്‍ശനം
പ്രവാചകന് മാരിയത്തുല്‍ ഖിബ്തിയ്യയുമായി ശയിക്കുന്നത് സഹ പത്നിയായ ഹഫ്സ്വ കാണാനിടയായി. അതേക്കുറിച്ച് ഹഫ്സ്വയും ആയിശയും രോഷാകുലരായി പ്രവാചകനോട് സംസാരിച്ചു. അപ്പോള്‍ ‘ഇനി മുതല്‍ താന്‍ മാരിയത്തിനെ സമീപിക്കുകയില്ലെ’ന്ന് പ്രവാചകന് പ്രതിജ്ഞ ചെയ്തു. ‘മാരിയത്തുമായുള്ള ബന്ധം തുടരാന്‍ ആഗ്രഹിച്ച മുഹമ്മദ് അതിനായി അല്ലാഹുവിന്റെ പേരില്‍ പറഞ്ഞുണ്ടാക്കിയതാണ് ഈ വാക്യം. അതുകൊണ്ടും മതിയാക്കാതെ ആയിശയെയും ഹഫ്സ്വയെയും വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കല്പിത കഥ
ഈ വിശുദ്ധ വാക്യത്തെ തീര്‍ത്തും തെറ്റായി വ്യാഖ്യാനിക്കുകയാണ് യുക്തിവാദികള്‍ ചെയ്യുന്നത്. യഥാര്‍ഥത്തിലിത് മാരിയത്തുമായി ബന്ധപ്പെട്ടതല്ല. അതോടൊപ്പം വിമര്‍ശകരുടെ ആരോപണം എത്രമാത്രം അബദ്ധജഡിലമാണെന്ന് അതിന്റെ അവതരണ പശ്ചാത്തലം പരിശോധിക്കുന്ന ഏവര്‍ക്കും അനായാസം ബോധ്യമാകും. മാരിയതിനെ സമീപിക്കുകയില്ലെന്ന് പ്രവാചകന് ശപഥം ചെയ്തതായി പറയുന്ന അതേ വിമര്‍ശകര്‍ തന്നെ ആയിശ ബീവിയെയും ഹഫ്സയെയും വിവാഹമോചനം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ആരോപിക്കുന്നു. അല്ലാഹുവിന്റെ പേരില്‍ പ്രവാചകന് പറഞ്ഞുണ്ടാക്കുന്നതാണ് ഖുര്‍ആന്‍ സൂക്തങ്ങളെന്ന ധാരണയാണ് ആയിശാ ബീവിക്കും ഹഫ്സ്വക്കും ഉണ്ടായിരുന്നതെങ്കില്‍ പ്രസ്തുത സൂക്തത്തിന്റെ പേരില്‍ തന്റെ ശപഥം തിരുത്താന്‍ അവരിരുവരും പ്രവാചകനെ അനുവദിക്കുമായിരുന്നില്ല. തീരുമാനത്തില്‍ ഉറച്ചു നില്ക്കാന് അദ്ദേഹത്തെ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. അതോടൊപ്പം ഒരു കാര്യം കൂടി വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
നബിതിരുമേനിയെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉപയോഗിച്ച യുക്തിവാദികള്‍ അതുവഴി ഇതൊന്നും പ്രവാചകന് സ്വയം പറഞ്ഞതല്ലെന്ന് തുറന്നു സമ്മതിക്കുകയാണല്ലോ ചെയ്യുന്നത്. പ്രവാചകന് പ്രവാചകനെ തന്നെ വിമര്‍ശിക്കുന്ന വചനങ്ങള്‍ ലോകാന്ത്യം വരെ നിലനില്‍ക്കുന്ന ഗ്രന്ഥത്തില്‍ എഴുതി ചേര്ക്കുകയില്ലല്ലോ. അഥവാ അതുകൂടി മനസ്സിലാക്കാനുള്ള കഴിവ് പ്രവാചകന് ഇല്ലായിരുന്നുവെന്നാണ് വാദമെങ്കില്‍ അത്തരം ഒരു വ്യക്തിക്ക് ഇത്തരമൊരു ഗ്രന്ഥം തയ്യാറാക്കാന്‍ എങ്ങനെ സാധിക്കും?
യഥാര്‍ഥത്തില്‍ പ്രസ്തുത സൂക്തം അവതരിച്ച പശ്ചാത്തലം വിമര്‍ശകര്‍ പറയുന്നതല്ല.
ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസില്‍ അത് വ്യക്തമായി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സൈനബിന്റെ വീട്ടില്‍ നിന്ന് പ്രത്യേക ഗന്ധമുള്ള തേന്‍ കഴിച്ചു വന്ന നബിതിരുമേനിയോട് പത്നിമാരായ ആയിശാ ബീവിയും ഹഫ്സ്വയും അസഹ്യമായ ദുര്‍ഗന്ധമുണ്ടെന്ന് പറഞ്ഞു. അവര്‍ തേന്‍ കഴിച്ചതിലുള്ള അതൃപ്തി പ്രവാചകനെ അറിയിക്കുകയും ചെയ്തു. അപ്പോള്‍ ഇനി മുതല്‍ താന്‍ തേന്‍ കഴിക്കുകയില്ലെന്ന് അവിടുന്ന് കരാര്‍ ചെയ്തു. പ്രവാചകന് ഏറെ ഇഷ്ടകരവും അനുവദനീയവുമായ തേന്‍ ഭാര്യമാരുടെ ഇംഗിതം പരിഗണിച്ച് സ്വന്തത്തിന് നിഷിദ്ധമാക്കിയതിനെയാണ് പ്രസ്തുത സൂക്തം പരാമര്‍ശിക്കുന്നത്. പ്രബലമായ തെളിവുകളോടെ ആധികാരികമായിത്തന്നെ ഈ വസ്തുത വ്യക്തമാക്കിയിരിക്കെ ഖുര്‍ആനിനോടും പ്രവാചകനോടുമുള്ള അരിശം തീര്‍ക്കാനായി കല്പിത കഥകളില്‍ അഭിരമിക്കുകയാണ് വിമര്ശകന്മാര്.
4. ഖുര്‍ആന്‍ സൂക്തങ്ങളെ മാത്രമല്ല, ഹദീസുകളെയും യുക്തിവാദികള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റിദ്ധാരണകള്‍ പരത്താന്‍ ശ്രമിക്കുന്നുണ്ട്. ഇവിടെ കുറിക്കുന്ന ഹദീസ് അതിനുദാഹരണമാണ്.
അനസില്‍ നിന്ന് നിവേദനം: ”നബിതിരുമേനി തന്റെ പത്നിമാരെയെല്ലാം രാത്രിയിലോ പകലിലോ ഒരൊറ്റ മണിക്കൂര്‍ കൊണ്ട് സന്ദര്‍ശിക്കാറുണ്ടായിരുന്നു. അവര്‍ പതിനൊന്നു പേരുണ്ടായിരുന്നു. എങ്ങനെ അതിനു സാധിക്കുമെന്ന് ചിലര്‍ അനസിനോട് ചോദിച്ചു. മുപ്പത് പേരുടെ ശക്തി തിരുമേനിക്ക് നല്കപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു.” (ബുഖാരി)
വിമര്‍ശനം
ഇത് തീര്‍ത്തും അവിശ്വസനീയമാണ്. ഒരൊറ്റ മണിക്കൂറു കൊണ്ട് ആര്‍ക്കും പതിനൊന്ന് പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുക സാധ്യമല്ല. അഥവാ മുഹമ്മദ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അയാളേക്കാള്‍ ലൈംഗികാസക്തിയും കാമഭ്രാന്തുമുള്ള ആരുമില്ലെന്ന് പറയേണ്ടിവരും.
തെറ്റായ വ്യാഖ്യാനം
പ്രവാചകന് ഒരേസമയം ഒമ്പത് ഭാര്യമാരേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നില്ലെന്ന് പ്രാമാണിക രേഖകളിലുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം ഈ ഹദീസിന്റെ മറ്റൊരു നിവേദനത്തില്‍ ഒമ്പത് എന്ന് വന്നത്. ഹദീസിന്റെ അറബി മൂലത്തില്‍ ചുറ്റിക്കറങ്ങുക എന്നര്‍ഥം വരുന്ന ‘യദൂറു’എന്ന പദമാണുള്ളത്. സന്ദര്‍ശിക്കുക എന്നര്‍ഥം. ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന് ഹദീസിലില്ല. എല്ലാ ഭാര്യമാരോടും ഒരേ പോലെ നീതി ചെയ്തിരുന്ന പ്രവാചകന് ഭാര്യമാരുടെ കൂടെ സമയം ചെലവഴിക്കുന്നതിന് വേണ്ടി ഓരോ ദിവസവും ഓരോ ഭാര്യമാര്‍ക്കായി ഭാഗിച്ചു കൊടുത്തിരുന്നു. ഇത് പാലിക്കുന്നതില്‍ അവിടുന്ന് കണിശമായും കൃത്യത പുലര്‍ത്തിയിരുന്നു. ആരെങ്കിലും തന്റെ ദിവസം മറ്റാര്‍ക്കെങ്കിലും ദാനമായി നല്കിയാല് മാത്രമേ നബിതിരുമേനി ഇതില്‍ വ്യത്യാസം വരുത്തിയിരുന്നുളളു.
എന്നാല്‍ സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ ഒരേ ദിവസം ചുരുങ്ങിയ സമയമെടുത്ത് എല്ലാവരുടെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. തുല്യനീതി പുലര്‍ത്തിയിരുന്ന സ്നേഹനിധിയായ ഭര്‍ത്താവ് എന്ന നിലയില്‍ പ്രവാചകന് കാണിച്ച ഈ മഹിത മാതൃകയെയാണ് വിമര്ശകന്മാര് ദുര്‍വ്യാഖ്യാനം ചെയ്ത് പരിഹസിക്കുകയും പുഛിക്കുകയും ചെയ്യുന്നത്.
അതേക്കുറിച്ച അനസിന്റെ പ്രതികരണം മുപ്പത് പേരുടെ ശക്തി പ്രവാചകന് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു എന്നാണുള്ളത്. പ്രവാചകന് അങ്ങനെ അവകാശപ്പെട്ടുവെന്നോ പറഞ്ഞുവെന്നോ അല്ല. എല്ലാ ഭാര്യമാരെയും സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്ന് പറഞ്ഞപ്പോള്‍ അതിനുള്ള ശാരീരിക ശക്തി ഉണ്ടോ എന്ന ചോദ്യവും അതിനുള്ള മറുപടിയും സ്വാഭാവികമായ തമാശയായേ പരിഗണിക്കേണ്ടതുള്ളു. പ്രസ്തുത ഹദീസ് വായിക്കുമ്പോള്‍ തന്നെ അത് ബോധ്യമാകും. ലൈംഗിക ശക്തി എന്ന പരാമര്‍ശം പോലും ഹദീസിലില്ല. പതിനൊന്ന് ഭാര്യമാരുമായി പ്രവാചകന് ഒരൊറ്റ മണിക്കൂറിനുള്ളില്‍ ലൈംഗികമായി ബന്ധപ്പെട്ടു എന്നത് വിമര്‍ശകരുടെ ഭാവനാസൃഷ്ടിയാണ്. ഹദീസില്‍ അങ്ങനെയൊരു പരാമര്‍ശമേയില്ല.
5. ഹംസത് ബ്നു അബീ ഉസൈദില് നിന്ന് നിവേദനം: ”ഒരിക്കല്‍ നബി തിരുമേനിയോടൊപ്പം ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ശൗത് എന്ന തോട്ടം ലക്ഷ്യമാക്കിയാണ് ഞങ്ങള്‍ നടന്നു നീങ്ങിയത്. അങ്ങനെ ഞങ്ങള്‍ അവിടത്തെ രണ്ടു തോട്ടങ്ങള്ക്കടയിലെത്തിയപ്പോള് അവിടെ തങ്ങി. പ്രവാചകന് ഞങ്ങളോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. അദ്ദേഹം ആ തോട്ടത്തിലേക്ക് പോയി. അപ്പോഴേക്കും ജൗന് ഗോത്രക്കാരിയായ സ്ത്രീയെ അവിടേക്ക് കൊണ്ടു വന്നിരുന്നു. ഈത്തപ്പന കൊണ്ടുണ്ടാക്കിയ വീട്ടിലായിരുന്നു ആ സ്ത്രീ. ശറാഹീലിന്റെ മകള്‍ ഉമൈമയായിരുന്നു അവര്‍. അവരുടെ കൂടെ മുലകുടി ബന്ധത്തിലെ പോറ്റുമ്മ കൂടിയായ പരിചാരികയുമുണ്ടായിരുന്നു. നബിതിരുമേനി അവരുടെ അടുത്തേക്ക് ചെന്നപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘നീ നിന്നെ എനിക്ക് സമര്‍പ്പിക്കുക.’ ‘അപ്പോള്‍ അവര്‍ പറഞ്ഞു: ‘ഒരു രാജ്ഞി സ്വന്തത്തെ എതെങ്കിലും സാധാരണക്കാരന് സമര്‍പ്പിക്കുമോ?”
അവരുടെ മേല്‍ കൈ വെച്ച് അവരെ ആശ്വസിപ്പിക്കാനായി നബി തിരുമേനി തന്റെ കൈകള്‍ നീട്ടി. അപ്പോള്‍ അവര്‍ പറഞ്ഞു: ”ഞാന്‍ നിങ്ങളില്‍ നിന്നും അല്ലാഹുവില്‍ ശരണം തേടുന്നു.” പിന്നീട് അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് വന്നു. അവിടുന്ന് പറഞ്ഞു: ”അബൂ ഉസൈദ്, അവര്‍ക്ക് രണ്ട് റാസിഖിയ്യാ വസ്ത്രങ്ങള്‍ നല്‍കുക. അവരെ അവരുടെ കുടുംബത്തിലേക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക.” (ബുഖാരി: 5255))
വിമര്‍ശനം
പ്രവാചകന് അന്യ സ്ത്രീയെ പ്രാപിക്കാനായി അനുചരന്മാരെ മാറ്റിനിര്‍ത്തി ഒറ്റയ്ക്ക് ഒരു തോട്ടത്തിലേക്ക്പോയി. സ്ത്രീയുടെ അനുവാദം പോലുമില്ലാതെ പീഡിപ്പിക്കാനായിരുന്നു ശ്രമം. സ്ത്രീ വഴങ്ങാത്തത് കൊണ്ട് മാത്രം നടന്നില്ല. സ്വയം സമര്‍പ്പിക്കുന്നവരെ പ്രവാചകന് ഉപയോഗപ്പെടുത്താമെന്ന ഖുര്‍ആന്‍ വാക്യം ഉപയോഗിച്ച് ആ സ്ത്രീയെ വശപ്പെടുത്താനായിരുന്നു ആഗ്രഹം. അവരതിന് വഴങ്ങിയില്ലെന്ന് മാത്രമല്ല, അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ പരിഹസിച്ചു വിടുകയും ചെയ്തു.
ഗുരുതരമായ കൃത്രിമം
ഇമാം ബുഖാരി ഇവ്വിഷയകമായി ഈ ഹദീസിന് മുമ്പും ശേഷവും ഉദ്ധരിച്ച ഹദീസുകള്‍ പരിശോധിച്ചാല്‍ ഏവര്‍ക്കും സത്യം ബോധ്യമാകും. വിമര്‍ശകര്‍ കൃത്രിമം കാണിച്ച് പ്രവാചകന്റെ മേല്‍ വ്യാജാരോപണം നടത്തുകയാണ്. പരാമര്‍ശിക്കപ്പെട്ട സ്ത്രീയുടെ പേര് ഉമൈമ എന്നാണ്. പിതാവ് ശറാഹീലാണ്. അവര്‍ കിന്ദിയ്യ ഗോത്രക്കാരിയാണ്. പിതാമഹന് നുഅമാനുബ്നു അബില്‍ ജൗന് ആണ്. അദ്ദേഹത്തിലേക്ക് ചേര്‍ത്തും അവരുടെ പേര് ഹദീസുകളില്‍ വന്നിട്ടുണ്ട്. അതിനാല്‍ കിന്ദിയ്യ എന്നതു പോലെത്തന്നെ ജൗനിയ്യ എന്നുമുï്. പിതാവ് ശറാഹീല്‍ ഇസ്ലാം സ്വീകരിച്ച ശേഷം പ്രവാചകനെ കാണാന്‍ വന്നു. തന്റെ മകള്‍ ഉമൈമയെ നബിതിരുമേനിക്ക് വിവാഹം ചെയ്തു കൊടുക്കാന്‍ അതിയായി ആഗ്രഹിച്ചു. അതിനാല്‍ പ്രവാചകനെ വിവാഹത്തിനു പ്രേരിപ്പിച്ചു. ഗോത്ര നായകന് കൂടിയായ നവാഗതനെ നിരാശപ്പെടുത്താതിരിക്കാനായി നബിതിരുമേനി ശറാഹീലിന്റെ മകളെ വിവാഹം കഴിച്ചു. തന്റെ ഭാര്യ ഉമൈമയുമായി സന്ധിക്കാനാണ് അദ്ദേഹം ശൗതിലേക്ക് അനുയായികളോടൊപ്പം പോയത്. ഉമൈമ ഇസ്ലാം സ്വീകരിച്ച ഉടനെയായിരുന്നു ഇതെന്നതിനാല്‍ അവര്‍ക്ക് പ്രവാചകനെപ്പറ്റിയോ അദ്ദേഹത്തിന്റെ പദവിയെയും മഹത്ത്വത്തെയും സംബന്ധിച്ചോ ഒന്നും അറിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പത്നീ പദം സ്വീകരിക്കാന്‍ ഇഷ്ടപ്പെട്ടില്ല. ഇത് മനസ്സിലാക്കിയ പ്രവാചകന് അവരുടെ പ്രയാസം ദൂരീകരിക്കാനാണ് അവരോട് സ്വയം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതും അവര്‍ക്ക് ഇഷ്ടമല്ലെന്ന് ബോധ്യമായി. അതോടെ ഉമൈമയുടെ അനുവാദവും സമ്മതവുമില്ലാതെയാണ് പിതാവ് അവളെ തനിക്ക് വിവാഹം ചെയ്തു തന്നതെന്ന് നബി തിരുമേനിക്ക് ബോധ്യമായി.
അതു കൊണ്ടു തന്നെ അവിടുന്ന് അവരെ വിവാഹ മോചനം ചെയ്യുകയാണുണ്ടായത്. വിലപിടിച്ച രണ്ട് വെള്ള വസ്ത്രങ്ങള്‍ അവര്‍ക്ക് മതാആയി അഥവാ പാരിതോഷികമായി നല്‍കുകയും ചെയ്തു. ഇങ്ങനെ വളരെ മാന്യമായും മാതൃകാപരമായുമാണ് പ്രവാചകന് ഈ വിഷയം കൈകാര്യം ചെയ്തത്.
ഇതൊക്കെയും ഇവ്വിഷയകമായി വന്ന ഹദീസുകള്‍ പരിശോധിക്കുന്ന ഏവര്‍ക്കും ബോധ്യമാകും. വിമര്‍ശകര്‍ ഉദ്ധരിച്ച ഹദീസിന് മുമ്പുള്ള അയ്യായിരത്തി ഇരുനൂറ്റി അമ്പത്തി നാലാം നമ്പറായി ഇമാം ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഇങ്ങനെ കാണാം: ”ഇമാം ഔസായി പറഞ്ഞു: ഞാന്‍ സുഹ്രിയോട് ചോദിച്ചു: ‘പ്രവാചകന്റെ ഭാര്യമാരില്‍ ആരാണ് അദ്ദേഹത്തില്‍ നിന്നും അല്ലാഹുവില്‍ ശരണം തേടിയത്?”
അദ്ദേഹം പറഞ്ഞു: ”ആയിശ പറഞ്ഞതായി ഉര്‍വ എന്നെ അറിയിച്ചു: ജൗന് ഗോത്രക്കാരിയെ നബിയുടെ അരികിലേക്ക് ആനയിക്കപ്പെടുകയും അദ്ദേഹം അവളുടെ അടുത്തേക്ക് ചെല്ലുകയും ചെയ്തപ്പോള്‍ അവള് പറഞ്ഞു: ‘ഞാന്‍ താങ്കളില്‍ നിന്നും അല്ലാഹുവില്‍ ശരണം തേടുന്നു. ‘അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ഏറ്റവും മഹാനായവനില് തന്നെയാണ് നീ ശരണം തേടിയിരിക്കുന്നത്. നീ നിന്റെ കുടുംബത്തിലേക്ക് മടങ്ങിപ്പോവുക.” (ബുഖാരി : 52-54)
ഇതിലൂടെ പ്രവാചകന് അവരെ വിവാഹമോചനം നടത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ഇമാം ബുഖാരി ഈ ഹദീസുകള്‍ ചേര്‍ത്തത് വിവാഹമോചനം -ത്വലാഖ്-എന്ന അധ്യായത്തിലാണ്. ഇവിടെ ഉദ്ധരിച്ച ഹദീസിലെ ഭാര്യമാരില്‍ എന്ന പ്രയോഗം തന്നെ തിരുമേനി അവരെ വിവാഹം കഴിച്ചിരുന്നുവെന്നതിന് മതിയായ തെളിവാണ്. വിവാഹമോചനം എന്ന അധ്യായത്തില്‍ ഇത് ചേര്‍ക്കാനുള്ള കാരണവും അതുതന്നെ.
തൊട്ടുതാഴെ ഇമാം ബുഖാരി തന്നെ ഉദ്ധരിച്ച ഹദീസില്‍ പ്രവാചകന് ഉമൈമയെ വിവാഹം കഴിച്ചുവെന്ന് വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്:
ഹുസൈനുബ്നുല്‍ വലീദുല്‍ നൈസാപൂരി പറഞ്ഞു: ”അദ്ദേഹം അബ്ബാസ് ബ്നു സഹ്ലില്‍ നിന്നും അദ്ദേഹം തന്റെ പിതാവില്‍ നിന്നും അബൂ സൈദില്‍നിന്നും ഉദ്ധരിക്കുന്നു. അവര്‍ രണ്ടുപേരും പറഞ്ഞു: ‘നബിതിരുമേനി ശറാഹീലിന്റെ മകള്‍ ഉമൈമയെ വിവാഹം കഴിച്ചു. അവരെ അദ്ദേഹത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നപ്പോള്‍ അദ്ദേഹം രണ്ടു കൈകളും നീട്ടി സ്വീകരിച്ചു. അവര്‍ക്കത് ഇഷ്ടപ്പെടാത്ത പോലെ പെരുമാറി. അപ്പോള്‍ അവര്‍ക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു. സ്ത്രീകള്‍ ധരിക്കുന്ന രണ്ട് റാസിഖിയാ വസ്ത്രങ്ങള്‍ പാരിതോഷികമായി നല്കാന് അബൂ ഉസൈദിനോടാവശ്യപ്പെട്ടു.” (ബുഖാരി : 52-56)
ചരിത്രത്തില്‍ അഭിപ്രായ വ്യത്യാസം പോലുമില്ലാത്ത വസ്തുതയാണ് അഥവാ ഇജ്മാഅ് ആണ് പ്രവാചകന് ഉമൈമയെ വിവാഹം ചെയ്തുവെന്നത്. ഇക്കാര്യം ഇമാം ഇബ്നു അബ്ദുല്‍ ബര്‍റില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (ഫതഹുല്‍ ബാരി. 15/80)
ത്വബഖാതുല്‍ കുബ്റാഇലും ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രവാചകന് ഉമൈമയോട് അസമാനമായ മാന്യതയും ഔദാര്യവുമാണ് കാണിച്ചത്. തന്റെ ഭാര്യയായിരുന്നിട്ടും അവരുടെ ഇഷ്ടമില്ലാതെയാണ് വിവാഹം നടന്നതെന്നതിനാല്‍ അവരെ ലൈംഗികമായി ഉപയോഗപ്പെടുത്തിയില്ല. അവരുടെ ഇംഗിതം നടപ്പാക്കുകയും വിലപിടിച്ച സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
വിവാഹമോചിതയായി സ്വന്തം കുടുംബത്തില്‍ തിരിച്ചെത്തിയ ഉമൈമയോട് വീട്ടുകാര്‍ അവരുടെ ചെയ്തിയെ കുറ്റപ്പെടുത്തിയതായും ഉമൈമ തനിക്കു സംഭവിച്ച അബദ്ധം ഏറ്റു പറഞ്ഞതായും അതിലുണ്ട്. ജീവിതത്തിലുടനീളം ഉമൈമ പ്രവാചകനില്‍നിന്നും വേര്‍പിരിയേണ്ടി വന്നതില്ഖേദം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
വ്യഭിചാരം പരലോകത്ത് കഠിന ശിക്ഷയ്ക്ക് കാരണമാകുന്ന വന്‍ പാപമാണ്. ഇസ്ലാമിക രാഷ്ട്രത്തില്‍ ഗുരുതരമായ ശിക്ഷക്കിട വരുത്തുന്ന ക്രിമിനല്‍ കുറ്റവും. അതുകൊണ്ടുതന്നെ വ്യഭിചാരത്തിലേക്ക് നയിച്ചേക്കാവുന്ന എല്ലാറ്റിനെയും ഇസ്ലാം വിലക്കി. അന്യ സ്ത്രീയുമായി തനിച്ചാവുന്നത് നിഷിദ്ധമാണെന്ന് പ്രവാചകന് പഠിപ്പിച്ചു. പരസ്ത്രീ സ്പര്‍ശം പോലും ശിരസ്സില്‍ സൂചി തറക്കുന്നതിനേക്കാള്‍ ഗൗരവതരമാണെന്ന് താക്കീത് ചെയ്തു. ഇതിനൊക്കെ വിരുദ്ധമായി പ്രവാചകനില്‍ നിന്ന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അത് സമൂഹത്തില്‍ എന്ത് മാത്രം പ്രശ്നങ്ങള്‍ സൃഷ്ടിക്കുമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. അത്തരമൊരു പ്രവാചകനെ അനുയായികള്‍ അംഗീകരിക്കുകയില്ല. എതിരാളികള്‍ വെറുതെ വിടുകയുമില്ല. അതോടൊപ്പം പ്രവാചകന്റെ ജീവിതം മറ്റെല്ലാ രംഗങ്ങളിലുമെന്ന പോലെ ധാര്‍മിക സദാചാര രംഗത്തും കുറ്റമറ്റതും പരമ പരിശുദ്ധവുമായിരുന്നുവെന്ന് എതിരാളികളൊക്കെയും തുറന്നു സമ്മതിച്ചിരുന്നതുമാണ്. അക്കാര്യത്തില്‍ അക്കാലത്ത് അദ്ദേഹത്തിനെതിരെ എന്തെങ്കിലും ആക്ഷേപമോ വിമര്‍ശനമോ ഉണ്ടായതായി ആര്‍ക്കും തെളിയിക്കാനാവില്ല. അല്ലെങ്കില്‍ യാത്രയില്‍ കൂടെയുള്ളവരെ വഴിയില്‍നിര്‍ത്തി പ്രവാചകനെന്നല്ല, സാധാരണ മനുഷ്യന്‍പോലും വ്യഭിചരിക്കാന്‍ പോകില്ലെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിപോലും ഇല്ലാത്തവര്‍ സഹതാപംപോലും അര്‍ഹിക്കുന്നില്ല.
6. അനസുബ്നു മാലിക് പറയുന്നു: ”ഉബാദത് ബ്നു സാബിതിന്റെ സഹധര്‍മിണി ഉമ്മു ഹറാമിന്റെ വീട്ടില്‍ പ്രവാചകന് പോകാറുണ്ടായിരുന്നു. അവിടെനിന്ന് ഭക്ഷണം കഴിക്കാറുമുണ്ടായിരുന്നു. ഒരു നാള് നബിതിരുമേനി അവിടെ പോയി. ആഹാരം കഴിച്ചു. ഉമ്മു ഹറാമിന്റെ മടിയില്‍ തല വെച്ചു കിടന്നു. അങ്ങനെ അവിടുന്ന് ഉറങ്ങിപ്പോയി. പെട്ടെന്ന് പ്രവാചകന് പുഞ്ചിരിയോടെ ഉറക്കില്‍ നിന്നുണര്‍ന്നു. അപ്പോള്‍ ഉമ്മു ഹറാമ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, അങ്ങ് എന്തിനാണ് ചിരിക്കുന്നത്? പ്രവാചകന് പ്രതിവചിച്ചു: ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്ന എന്റെ സമുദായത്തിലെ ഒരു പറ്റം പോരാളികള്‍ സമുദ്രത്തിന്റെ മധ്യത്തിലൂടെ രാജകീയ പ്രൗഢിയോടെ യാത്ര ചെയ്യുന്നത് ഞാന്‍ കാണാനിടയായി. ‘അപ്പോള്‍ ഉമ്മു ഹറാമ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ഞാനും അക്കൂട്ടത്തിലുള്പ്പെടാന് അങ്ങ് അല്ലാഹുവോട് പ്രാര്‍ഥിക്കേണമേ.’അങ്ങനെ നബി തിരുമേനി അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു.
പിന്നീട് മുആവിയയുടെ കാലത്ത് ഉമ്മു ഹറാമ സമുദ്രയാത്ര നടത്തുകയും യാത്രയ്ക്കിടയില്‍ അവര്‍ പരലോകം പ്രാപിക്കുകയും ചെയ്തു.
പ്രവാചകന്റെ വിയോഗാനന്തരം ഒന്നര നൂറ്റാണ്ടെങ്കിലും കഴിഞ്ഞാണ് ഹദീസ് ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത്. അവയുടെ രചയിതാക്കളോ സ്വന്തത്തേക്കാളും മറ്റെന്തിനേക്കാളും പ്രവാചകനെ സ്നേഹിക്കുന്നവരുമായിരുന്നു. ഖുര്‍ആനും പ്രവാചകനും പഠിപ്പിച്ചതിനും അംഗീകൃത മൂല്യങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും മര്യാദകള്‍ക്ക് എതിരായതോ അതിലൂടെ പ്രവാചകന്റെ യശോധന്യമായ വ്യക്തിത്വത്തിന് പോറലേല്പിക്കുന്നതോ ആയ ഒന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്യുകയില്ലെന്ന് പറയേണ്ടതില്ലല്ലോ. അഥവാ അവര്‍ റിപ്പോര്‍ട്ട് ചെയ്തവയിലൊന്നും പ്രവാചകന്റെ മഹിതമായ വ്യക്തിത്വത്തെ ബാധിക്കുന്ന ഒന്നുമില്ലെന്നര്‍ഥം. ഉണ്ടാവുകയുമില്ല.
വിമര്‍ശനം
മുഹമ്മദ് നബി ആളില്ലാത്ത സമയത്ത് അന്യ സ്ത്രീയുടെ വീട്ടില്‍ പോയി. അവിടെ നിന്ന് ആഹാരം കഴിച്ചശേഷം അവരുടെ മടിയില്‍ തല വെച്ച് കിടന്നുറങ്ങി. നബി സ്വപ്നം കണ്ട് പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. അപ്പോള്‍ ആ സ്ത്രീ പ്രവാചകന് കണ്ട സ്വപ്നത്തെ സംബന്ധിച്ച് ചോദിച്ചു. കുറെ ആളുകള്‍ സ്വര്‍ഗത്തിലേക്ക് പോകുന്നത് താന്‍ കണ്ടു. ആ സ്ത്രീ തന്നെയും അവരിലുള്പ്പെടുത്താന് പറഞ്ഞു. അങ്ങനെ അദ്ദേഹം അവരെയും അതിലുള്‍പ്പെടുത്തി. അന്യസ്ത്രീയുടെ മടിയില്‍ തലവെച്ച് കിടക്കുമ്പോള്‍ കാണുന്ന സ്വപ്നം എന്തായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സ്വര്‍ഗം പറഞ്ഞ് പ്രലോഭിപ്പിക്കുന്നത് എന്തിനായിരിക്കുമെന്നതും വിവരണം ആവശ്യമില്ലാത്ത വിധം വ്യക്തമാണ്.
എല്ലാറ്റിലും ലൈംഗികത കാണുന്നവര്‍
ഇമാം ബുഖാരി രണ്ടായിരത്തി എഴുന്നൂറ്റി എണ്‍പത്തി ഒമ്പതാം നമ്പറായും ഇമാം മുസ്ലിം ആയിരത്തി തൊള്ളായിരത്തി പന്ത്രണ്ടാം നമ്പറായും ചേര്‍ത്ത ഹദീസാണിത്.
ഉമ്മു ഹറാമ ബനൂന്നജ്ജാര്‍ ഗോത്രക്കാരിയാണ്. സൈദ് ബ്നു ഹറാമിന്റെ മകന് ഖാലിദിന്റെ പുത്രന് മില്ഹാമിന്റെ മകള്‍. അനസുബ്നു മാലികിന്റെ മാതാവ് ഉമ്മു സുലൈമിന്റെ സഹോദരിയും. പ്രവാചകന്റെ മാതാവ് ആമിനാ ബീവിയുടെ മുലകുടി ബന്ധത്തിലെ സഹോദരിമാരാണ് ഉമ്മു സുലൈമും ഉമ്മു ഹറാമും. അതിനാല്‍ നബി തിരുമേനിയുടെ മാതൃ സഹോദരിയാണ്. അസദുല്‍ ഗാബ:, അല്‍ ഇസ്വാബ:, ഹില്യതുല് ഔലിയാഅ തുടങ്ങിയ ആധികാരിക ചരിത്രഗ്രന്ഥങ്ങള്‍ ഇക്കാര്യം അസന്ദിഗ്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. ആമിനാ ബീവിയുടെ രക്ത ബന്ധത്തിലെ സഹോദരിമാരെന്നും മുലകുടി ബന്ധത്തിലെ മാതൃ സഹോദരിമാരെന്നും അഭിപ്രായപ്പെട്ട ചരിത്രപണ്ഡിതന്മാരുമുണ്ട്.
മുലകുടി ബന്ധത്തില്‍ മാതാവോ മാതൃസഹോദരിയോ ആയിരുന്നുവെന്ന് ഇബ്നു അബ്ദില്‍ ബര്‍റ് അഭിപ്രായപ്പെടുന്നു. ഉമ്മു ഹറാമോ അവരുടെ സഹോദരി ഉമ്മു സുലൈമയോ മുഹമ്മദ് നബിക്ക് മുല കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു.
ഉമ്മു ഹറാമ പ്രവാചകന് വിവാഹം നിഷിദ്ധമായ അടുത്ത ബന്ധുവായിരുന്നുവെന്ന കാര്യത്തില്‍ ഇസ്ലാമിക പണ്ഡിതന്മാര് ഏകാഭിപ്രായക്കാരാണെന്ന് ഇമാം നവവി രേഖപ്പെടുത്തിയിരിക്കുന്നു. എങ്ങനെയെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും.(ഫത്ഹുല്‍ ബാരി)
നബിയുടെ ഉമ്മ ആമിനയുടെ സഹോദരിയായിരുന്നു ഉമ്മുഹറാമയെന്ന് ഇബ്നുല്‍ ജൗസിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. (ഫത്ഹുല്‍ ബാരി)
ഏതര്‍ഥത്തിലും കാണാനും തൊടാനും അടുത്തിടപഴകാനും അനുവാദമുള്ള ഉറ്റ ബന്ധുവായിരുന്നു ഉമ്മു ഹറാമ. ബുഖാരി ഈ ഹദീസ് ചേര്‍ത്തത് ‘അനുവാദം ചോദിക്കല്‍’ എന്ന ശീര്‍ഷകത്തിനു താഴെയാണ്. ഒരു സംഘം എന്ന ആശയം വരുന്ന ഖൗമ് എന്ന പദമാണ് അവിടെ അദ്ദേഹം പ്രയോഗിച്ചത്. ഉമ്മു ഹറാമിന്റെ വീട്ടില്‍ അവര്‍ തനിച്ചല്ലായിരുന്നുവെന്ന് ഇതില്‍നിന്ന് നിര്‍ധാരണം ചെയ്തെടുത്ത പണ്ഡിതന്മാരുണ്ട്. അന്യ സ്ത്രീകളുമായി തനിച്ചാകുന്നതും അവരെ തൊടുന്നതും കണിശമായി വിലക്കിയ പ്രവാചകന് അങ്ങനെയൊന്ന് ചെയ്യുമെന്ന് അദ്ദേഹത്തെ അറിയുന്ന എതിരാളികള്‍ പോലും പറയുകയില്ല. എല്ലാറ്റിനെയും ലൈംഗികതയിലൂടെ നോക്കിക്കാണുന്നവര്‍ക്ക് പ്രവാചകനെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് അദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ.
എന്തുകൊണ്ട്?
ഉഭയകക്ഷി സമ്മതത്തോടെ ആര്‍ക്കും ആരെയും എവിടെ വെച്ചും എങ്ങനെയും ഉപയോഗിക്കാമെന്ന മതമുക്ത ഭൗതിക വീക്ഷണം സ്വീകരിച്ചവര്‍ എല്ലാവരും തങ്ങളെപ്പോലെയാണ് കരുതുന്നതാണ് പ്രശ്നത്തിന്റെ മര്‍മം. തങ്ങളുടെ വശമുള്ള അശ്ലീലതയുടെയും അധര്‍മത്തിന്റെയും അളവു കോലും കൊണ്ടാണ് അവര്‍ എല്ലാറ്റിനെയും അളക്കുന്നത്.
ശരീര കാമനകള്ക്കടിപ്പെട്ട് ഭോഗാസക്തരായി കഴിയുന്നവര്‍, തങ്ങളുടെ അരാജക ജീവിതത്തിന് തടസ്സം നില്‍ക്കുന്നുവെന്നതാണ് ഇസ്ലാമിനെയും അതിന്റെ വേദഗ്രന്ഥത്തെയും പ്രവാചകനെയും മുഖ്യ ശത്രുവായി കാണാന്‍ കാരണം. മാനവിക മൂല്യങ്ങളോടും സദാചാര നിയമങ്ങളോടും ധാര്‍മികാധ്യാപനങ്ങളോടും അവര്‍ വെച്ചുപുലര്‍ത്തുന്ന കാഴ്ചപ്പാട് ആദ്യ അധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അത് മനസ്സിലാക്കുന്ന ഏവര്‍ക്കും യുക്തി വാദികളുടേയും മറ്റു ഭൗതിക വാദികളുടെയും ഇസ്ലാം വിരോധത്തിന്റെ മര്‍മം അനായാസം ബോധ്യമാകും.