കോഴിക്കോട്: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദിന് പിന്നാലെ പുറത്തുവന്ന താമരശ്ശേരി രൂപത പുറത്തിറക്കിയ ഇസ്ലാം മത വിദ്വേഷ പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം വിവിധ മുസ്ലിം മത നേതാക്കളുമായി താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കലുഷിതമായ സാമൂഹികാന്തരീക്ഷം തകരാതിരിക്കാന്‍ ബിഷപ്പ് തന്നെ നേരിട്ടാണ് മതസൗഹാര്‍ദ്ദം ലക്ഷ്യം വെച്ച് നേതാക്കളെ ചര്‍ച്ചയ്ക്ക് വിളിച്ചത്.
വിവാദ പാഠപുസ്തകത്തിലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുമെന്ന് യോഗത്തില്‍ ബിഷപ്പ് നേതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് താമരശ്ശേരി രൂപത പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലൂടെ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഡോ. എം.കെ മുനീര്‍ എം.എല്‍.എ അടക്കം മത-സാമുദായിക നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പുസ്തകത്തിലെ പരാമര്‍ശത്തിലൂടെ മുസ്ലിം മത സമൂഹത്തിനേറ്റ വേദനയില്‍ ബിഷപ്പ് ഖേദം പ്രകടിപ്പിച്ചു.
താമരശ്ശേരി രൂപതക്ക് കീഴിലുള്ള വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ കീഴില്‍ ‘സത്യങ്ങളുടെ വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’ എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തിലാണ് അവാസ്തവ പ്രചാരണങ്ങളും വിവാദ പരാമര്ശങ്ങളുമുണ്ടായിരുന്നത്. കൈപ്പുസ്തകം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി വ്യാഴാഴ്ച രൂപത പുറത്തിറക്കിയ വാര്ത്തകുറിപ്പിലൂടെയും അറിയിച്ചിരുന്നു.
സൗഹൃദ കൂടിക്കാഴ്ചയില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ഹുസൈന് മടവൂര്‍, വികാരി ജനറാള്‍ മോണ്‍. ജോണ്‍ ഒറവുങ്കര, നാസര്‍ ഫൈസി കൂടത്തായി, ശിഹാബുദ്ദീന് ഇബ്നു ഹംസ, വി.എം. ഉമ്മര്‍ മാസ്റ്റര്‍, സി.ടി ടോം, അബ്ദുല്‍ കരീം ഫൈസി, മാര്ട്ടിന് തോമസ്, എം.എ യൂസഫ് ഹാജി, സദറുദ്ദീന്‍ പുല്ലാളൂര്‍ എന്നിവര്‍ പങ്കെടുത്തു.
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1