ദമസ്കസ്: മൂന്ന് ദശലക്ഷം സിറിയൻ അഭയാർഥികൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യു.എൻ. ഈയിടെ വടക്കൻ സിറിയയിലുണ്ടായ മഴയിൽ ഇദ്ലിബ്, അലപ്പോ മേഖലകളിലെ നൂറുകണക്കിന് കുടിലുകൾക്ക് നാശനഷ്ടം സംഭവിച്ചിരിന്നു. കുടിയൊഴിപ്പിക്കപ്പെട്ട സിറിയൻ അഭയാർഥികളുടെ മൂന്നിലൊന്ന് വരുന്ന 6.7 മില്യൺ മതിയായ താമസ സൗകര്യങ്ങളില്ലാതെയും, തണുത്ത കാലവസ്ഥക്ക് ആവശ്യമായ ചൂടാക്കുന്നതിനുള്ള ഇന്ധനം, കമ്പിളി, വസ്ത്രം തുടങ്ങിയവ ലഭ്യമാവാതെയും പ്രയാസപ്പെടുകയാണ്.
സിറിയയിൽ 9.3 ദശലക്ഷത്തിലധികം പേർ ഭക്ഷണം ലഭിക്കാതെ പ്രയാസപ്പെടുകയാണെന്ന് യു.എൻ ഡെപ്യൂട്ടി എമർജൻസി റിലീഫ് കോഡിനേറ്റർ രമേഷ് രാജസിങ്കം സുരക്ഷാ സമിതിയെ ബുധനാഴ്ച അറിയിച്ചിരുന്നു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.4 മില്യൺ വർധനവാണ് കാണിക്കുന്നത്. ഇനിയും വർധിക്കാനുള്ള സാധ്യത അദ്ദേഹം മുന്നിൽ കാണുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയിൽ പട്ടിണി നേരിടുന്ന കുട്ടികളുടെ എണ്ണം 4.6 ദശലക്ഷത്തിലധകമായി വർധിച്ചതായി സേവ് ദി ചിൽഡ്രൻ ചാരിറ്റിയും ചൂണ്ടിക്കാണിക്കുന്നു.