അങ്കാറ: സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സൽമാൻ രാജാവുമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഫോണിലൂടെ ചർച്ച നടത്തി. മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഗി വധത്തിന് ശേഷം തുർക്കി സൗദിയുമായി അപൂർവമായി മാത്രമാണ് ബന്ധപ്പെട്ടിരുന്നത്. റിയാദിൽ ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഉർദുഗാൻ സൽമാൻ രാജാവുമായി ഫോണിലൂടെ സംഭാഷണം നടത്തിയിരിക്കുന്നത്. ഇരു രാഷ്ട്രങ്ങളുടെ ബന്ധം നന്നാക്കുന്നതിനെ സംബന്ധിച്ച് ഉർദുഗാനും സൽമാൻ രാജാവും സംസാരിക്കുകയും, ജി20 ഉച്ചകോടിയിൽ അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തതായി തുർക്കി പ്രസിഡൻസി വെള്ളിയാഴ്ച അറിയിച്ചു.
ലിബിയയിലെയും സറിയൻ സംഘട്ടത്തിലെയും നയങ്ങൾ ഉൾപ്പടെ സൗദിക്കും തുർക്കിക്കുമിടയിൽ പല വിയോജിപ്പുകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, 2018ൽ വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റ് ജമാൽ ഖശോഗി ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വധിക്കപ്പെട്ടതിനെ തുടർന്നാണ് രാജ്യങ്ങൾക്കിടയിൽ ബന്ധം കൂടുതൽ വഷളായത്.