വാഷിങ്ടൺ: നാറ്റോ ഇതര സഖ്യകക്ഷിയായി (Major non-NATO ally) ഖത്തറിനെ നാമനിർദേശം ചെയ്യാൻ ആഗ്രഹിക്കുന്നതായി വാഷിങ്ടൺ അന്താരാഷ്ട്ര ആയുധ വ്യാപാര-സരുക്ഷാ സഹകരണ വിഭാഗം മുതിർന്ന ഉദ്യോഗസ്ഥൻ വ്യാഴാഴ്ച വ്യക്തമാക്കി. ഞങ്ങൾ മുന്നോട്ടുപോവുകയാണ്. ഖത്തറിനെ നാറ്റോ ഇതര സഖ്യകക്ഷിയായി നാമനിർദേശം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു- യു.എസ് വിദേശകാര്യ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി തിമോത്തി ലെൻഡർകിങ് പറഞ്ഞു. യു.എസ് സ്റ്റെെറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി എന്നിവർ ഉൾപ്പെടുന്ന യു.എസിന്റെയും ഖത്തറിന്റെയും അധികാരികൾ കഴിഞ്ഞ ആഴ്ച വാഷിങ്ടൺ ഡി.സിയിൽ കൂടികാഴ്ച നടത്തിയിരുന്നു.
നാറ്റോ ഇതര സഖ്യം രാഷ്ട്രങ്ങൾക്ക് യു.എസിന്റെ സൈനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിപ്പെടുത്തുന്നതിന് അനുമതി നൽകുന്നു. അതോടൊപ്പം അധികമായ ഉപകരണങ്ങൾ സൗജന്യമായി നൽകുകയും, കയറ്റുമതി വേഗത്തിലാവുകയും, പരിശീലനം ലഭിക്കുകയും ചെയ്യുന്നു. നിലവിൽ പതിനേഴ് രാഷ്ട്രങ്ങളാണ് എം.എൻ.എൻ.എയിലുള്ളത്.