സന്‍ആ: സൗദിയുടെ നേതൃത്വത്തിലുള്ള യെമനിലെ സമാധാനകരാറില്‍ നിന്നും വടക്കന്‍ യെമനിലെ വിഘടനവാദി സംഘടനയായ എസ്.ടി.സി പിന്മാറി. യെമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരുമായി ഹൂതി വിമതര്‍ക്ക് അധികാരം പങ്കിടാനുള്ള സൗദിയുടെ മധ്യസ്ഥതയിലുള്ള കരാറില്‍ നിന്നാണ് Southern Transitional Council (STC) പിന്മാറുന്നതായി അറിയിച്ചത്. യെമന്‍ യുദ്ധ മുന്നണിയിലുള്ള കക്ഷികളുടെ നിരുത്തരവാദപരമായ പെരുമാറ്റം മൂലമാണ് തങ്ങള്‍ പിന്മാറുന്നതെന്ന് സൗദി അധികൃതര്‍ക്ക് അയച്ച കത്തില്‍ എസ്.ടി.സി പറഞ്ഞു. എസ്.ടി.സി വൈസ് പ്രസിഡന്റ് ഹാനി ബെന്‍ ബ്രിക് ട്വിറ്ററിലൂടെയും പിന്നീട് ഇക്കാര്യമറിയിച്ചു.
കരാര്‍ നടപ്പാക്കുന്നതിനായി തങ്ങളുടെ പങ്കാളിത്തത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കത്ത് ലഭിച്ചതിനു പിന്നാലെ സൗദി വ്യക്തമാക്കി. കഴിഞ്ഞ നവംബറിലാണ് സൗദി സമാധാനകരാര്‍ മുന്നോട്ടുവെച്ചത്. വടക്കന്‍ യെമനിലെ ഭൂരിഭാഗവും പിടിച്ചെടുത്ത ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും യുദ്ധ മുന്നണിയിലുള്ള മറ്റു സഖ്യകക്ഷികളും തമ്മില്‍ അനുരഞ്ജനം ലക്ഷ്യമിട്ടാണ് സൗദി കരാര്‍ മുന്നോട്ടുവെച്ചത്.
യെമനില്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി നേതൃത്വം നല്കുന്ന അന്താരാഷ്ട്ര തലത്തില്‍ അംഗീകാരമുള്ള സര്‍ക്കാര്‍ സൈന്യവും തെക്കന്‍ വിഘടനവാദികളായ എസ്.ടി.സിയും ചേര്‍ന്നുള്ള സഖ്യവും ഇറാന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതരും തമ്മിലാണ് യെമനില്‍ വര്‍ഷങ്ങളായി ഏറ്റുമുട്ടല്‍ നടക്കുന്നത്.
യെമന്‍ സര്‍ക്കാരിന് യു.എ.ഇയുടെയും സൗദിയുടെയും പിന്തുണയുണ്ട്. അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ 2014ല്‍ ഹൂതി വിമതര്‍ അട്ടിമറിച്ചതോടെയാണ് രാജ്യത്ത് ആഭ്യന്തരം സംഘര്‍ഷത്തിന് തുടക്കമായത്. പിന്നീട് സൗദിയില്‍ അഭയം തേടിയ മന്‍സൂര്‍ ഹാദി 2015 മാര്‍ച്ചില്‍ യെമനില്‍ തിരിച്ചെത്തി സൗദിയുടെ പിന്തുണയോടെ അധികാരത്തിലേറുകയായിരുന്നു.
പിന്നീടാണ് സൗദിയുടെ നേതൃത്വത്തിലുള്ള യെമന്‍ സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള പോരാട്ടം രൂക്ഷമായത്. ഏദന്‍ ആസ്ഥനമായാണ് ഹൂതികള്‍ പ്രവര്‍ത്തിച്ചിരുന്നത്. യെമന്‍ സര്‍ക്കാരിന്റെ താല്‍ക്കാലിക ആസ്ഥാനമായിരുന്ന ഏദന്‍ 2019 ഓഗസ്റ്റില്‍ ഹൂതികളില്‍ നിന്നും എസ്.ടി.സി പിടിച്ചെടുത്തിരുന്നു.