ന്യൂഡല്‍ഹി: പൗരത്വ ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിര പോരാളിയും മുന്‍ അലിഗഢ് വിദ്യാര്‍ത്ഥിയും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയുമായ ഷര്‍ജീല്‍ ഉസ്മാനിയുടെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ അഅ്സംഗഢിലെ വീട്ടില്‍ നിന്നാണ് ഉസ്മാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റു വാറണ്ടോ മെമ്മോയോ അടക്കമുള്ള നടപടിക്രമങ്ങളില്ലാതെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. ഷര്‍ജീല്‍ ഉസ്മാനിയെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ക്യാംപയിന് ആരംഭിച്ചിട്ടുണ്ട്.
ഡിസംബര്‍ 15ന് അലിഗഢ് സര്‍വകലാശാല കാമ്പസില്‍ നടന്ന പൗരത്വ പ്രക്ഷോഭത്തിന്റെ പേരിലാണ് അറസ്റ്റു ചെയ്തത്. അദ്ദേഹത്തിന്റെ ലാപ്ടോപും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്താണ് അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റമെന്നും പൊലിസ് വ്യക്തമാക്കുന്നില്ല.
സി.എ.എ, എന്‍.ആര്.സി സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഷര്‍ജീല്‍ ഉസ്മാനിക്കെതിരെ നേരത്തെ പത്തിന് മുകളില്‍ വ്യാജ എഫ്.ഐ.ആറുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസുകാരെ മര്‍ദിച്ചു, പിസ്റ്റള്‍ മോഷ്ടിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ഗുണ്ടാ ആക്റ്റ് പ്രകാരവും കേസെടുത്തിരുന്നു. ഉത്തര്‍പ്രദേശ് പൊലീസ് തുടര്‍ച്ചയായി വ്യാജ കേസുകള്‍ ചുമത്തി വേട്ടയാടുന്ന കാര്യം ഷര്‍ജീല്‍ തന്നെ തുറന്നുപറഞ്ഞിരുന്നു.