ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മധ്യസ്ഥ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി. ഹിന്ദുത്വ സംഘടനകളുടെ എതിര്‍പ്പ് വകവെക്കാതെയാണ് കോടതി മധ്യസ്ഥ ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നത്. മൂന്നംഗ സംഘത്തെ നിയോഗിച്ച കോടതി മധ്യസ്ഥ ശ്രമങ്ങള്‍ ഒരാഴ്ച്ചക്കകം ആരംഭിക്കണമെന്നും എട്ട് ആഴ്ചകള്‍ക്കകം തര്‍ക്കം ഒത്തുതീര്‍പ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ മേല്‍നോട്ടത്തിലാണ് മധ്യസ്ഥ ചര്‍ച്ച നടക്കുക.
സുപ്രിം കോടതി മുന്‍ ജഡ്ജി എഫ്.എം ഖലീഫുല്ലയാണ് പാനിലിന്റെ അധ്യക്ഷന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന് ശ്രീറാം പിഞ്ചു, എന്നിവരാണ് മധ്യസ്ഥ സമിതിയിലെ മറ്റു അംഗങ്ങള്‍. ചര്‍ച്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കോടതി വിലക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് ഉത്തരവിട്ടത്.
ഉതത്തര്പ്രദേശിലെ ഫൈസാബാദില്‍ വെച്ചാണ് ചര്‍ച്ച നടത്തേണ്ടതെന്നും ചര്‍ച്ച ക്യാമറയില്‍ പകര്‍ത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച കേസ് പരിഗണിച്ച സുപ്രിം കോടതി തീരുമാനെമെടുക്കാതെ പിരിയുകയായിരുന്നു.
നേരത്തെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് കേസിലെ കക്ഷികളായ വഖ്ഫ് ബോര്‍ഡും നിര്‍മോഹി അഖാഡയും സമ്മതമറിയിച്ചപ്പോള്‍ മൂന്നാമത്തെ കക്ഷിയായ സംഘ്പരിവാറിന്റെ നിയന്ത്രണത്തിലുള്ള രാംലല്ല മധ്യസ്ഥ ചര്‍ച്ചയെ എതിര്‍ക്കുകയാണ് ചെയ്തിരുന്നത്.