പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിലാണ് മുസ്ലിം സമുദായം. പെട്ടെന്ന് പ്രകോപിതരാകുന്നവരാണെന്നാണ് പൊതുവെയുള്ള പറച്ചിലും. ഇങ്ങനെ പ്രകോപിപ്പിച്ച് മുതലെടുക്കാനായി രാഷ്ട്രീയ സാംസ്കാരിക മതേതര മേലങ്കിയണിഞ്ഞവര്‍ എന്നും ശ്രമിക്കാറുമുണ്ട്. ലോകം മുഴുക്കെ ഇതിന്റെ അലയൊലികള്‍ കാണാം. എന്നാല്‍ സമാധാനം എന്ന് വാക്കില്‍ തന്നെയുള്ള ഇസ്ലാം മതവിശ്വാസികള്‍ പരസ്പരം കൊല്ലാനും കൊലവിളിക്കാനും പള്ളികളും മദ്രസകളും പിടിച്ചെടുക്കാനും അതിനുവേണ്ടി കോടതി കയറാനും തുടങ്ങിയാലോ. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നതാണെങ്കിലും വസ്തുതകള്‍ അതൊക്കെതന്നെയാണ്. മദ്ഹബുകളിലും കര്‍മശാസ്ത്രവിഷയങ്ങളിലും അഭിരമിക്കുന്ന സമുദായത്തിനു വലിയ ഗുണമൊന്നുമുണ്ടാക്കാന്‍ കഴിയാത്ത ഒരുപാട് സ്ഥാപനങ്ങളുണ്ട്. അങ്ങനെയുള്ള മദ്രസകളുടെയും കെട്ടിടങ്ങളുടെയും ഖബര്സ്ഥാനിന്റെയും പേരില്‍ പരസ്പരം മത്സരിക്കുന്ന സമുദായത്തിന്റെ കാഴ്ചകളുമായാണ് ഈ ലക്കം മലയാളം വാരിക. പിളര്‍പ്പിന്റെ കാലത്തെക്കാള്‍ രൂക്ഷമാണ് സുന്നികളിലെ പ്രശ്നങ്ങള്‍ എന്ന വിലയിരുത്തലോടെയുള്ള ലേഖനം പി.എസ് റംഷാദിന്റെതാണ്. 2015 ആഗസ്റ്റ് ലക്കം 15ലാണ് ‘തെരുവിലും തീരാത്ത സുന്നിത്തര്ക്ക’മെന്ന പേരില്‍ ലേഖനം പ്രസിദ്ദീകരിച്ചിട്ടുള്ളത്.
തിരസ്കരിക്കപ്പെട്ട സത്യങ്ങള്‍
ചരിത്രം ഒരു ജനതയുടെ ആത്മവീര്യം വീണ്ടെടുക്കാനുതകുന്ന മൗലികമായ ഊര്‍ജ്ജ സ്ത്രോതസ്സാണ്. വ്യത്യസതവും വൈവിധ്യവുമായ സംസ്കാരങ്ങളുടെ ശേഷിപ്പുകളെയാണ് ചരിത്രമായി വരും തലമുറക്ക് കാലം കരുതിവെക്കുന്നത്. എന്നാല്‍ ഈ ചരിത്രത്തെയും പാരമ്പര്യത്തെയും സംമ്പന്ധിച്ച അപകടകരമായ അജ്ഞതയിലാണ് മുസ്ലിംകള് ഉള്ളതെന്നും അതിനെക്കാള്‍ അറിവില്ലായ്മയിലാണ് മുസ്ലിംകളെകുറിച്ച് ഇതര സമുദായവുമെന്നാണ് ‘മഖ്ദൂമീങ്ങളുടെ സമരദൗത്യം തിരസ്ക്കരിക്കപ്പെട്ട സത്യങ്ങള്‍’ എന്ന ലേഖനത്തിലൂടെ സൈനുദ്ദീന്‍ മന്ദലാംകുന്ന് എഴുതുന്നത്. അദ്ദേഹം ഇത് പറയുന്നത് 2015 സത്യധാര ദൈ്വമാസികയുടെ ലക്കം 5 പേജുകളിലൂടെയാണ്.
അക്രമികളായ യൂറോപ്യന്‍ അധിനിവേശ ശക്തികളുടെ നിഷ്ഠൂര അതിക്രമങ്ങളില്‍ നിന്ന് ഒരു ജനതയെ രക്ഷിക്കാനും ദേശത്തിന്റെ മാനം കാക്കാനും പൊരുതിയിരുന്ന ജനതയുടെ ചരിത്രം നമ്മുടെ മുഖ്യധാരാ വ്യവഹാരങ്ങളില്‍ ഇടം തേടാന്‍ കഴിയാതെ പോയത് എങ്ങനെയെന്നാണ് ഇതിലൂടെ പറയുന്നത്. അറബികളായ കച്ചവടക്കാരും സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനെ പോലുള്ള സൂഫികളായ ഉലമാക്കളും പോര്‍ച്ചുഗീസ് ഭീകരതയുടെ പ്രത്യശാസ്ത്ര ചോദനകളെ തിരിച്ചറിഞ്ഞവരുമായിരുന്നു. പക്ഷേ ഇംഗ്ലീഷും മലയാളവും വട്ടെഴുത്തും കോലെഴുത്തുമല്ലാത്ത മറ്റൊാന്നും പരിശോധിക്കാന്‍ പ്രാപ്തിയില്ലാത്ത നമ്മുടെ മഹാമനീഷകളായ ചരിത്രകാരന്മാര് അറബിഭാഷയില്‍ രചന നിര്‍വ്വഹിച്ച സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ രചനകള്‍ പരിശോധിക്കാന്‍ പ്രാപ്തിയില്ലാത്തവരായി പോയത് മാപ്പിള മുസ്ലിംകളുടെ കുറ്റമല്ലെന്ന് പറഞ്ഞു തുടരുന്ന ലേഖനം സൈനുദ്ദീന്‍ മഖ്ദൂം തങ്ങളുടെ വൈജ്ഞാനിക വിജയപോരാട്ടങ്ങളുടെ പശ്ചാത്തല ചരിത്രമാണ് പറയുന്നത്. ഒട്ടനവധി സ്ത്രോതസ്സുകള്‍ അവലംബമായി എഴുതിയ പതിനെട്ടോളം പേജുകള്‍ വരുന്ന ഈ ലേഖനം മഖ്ദൂമുമാരുടെ ചരിത്രദൗത്യത്തെ വിശകലനം ചെയ്യുന്നതൊടൊപ്പം മുസ്ലിം സമുദായത്തിന്രെ ധാര്‍മിക വീണ്ടെടുപ്പിന് ഊര്‍ജ്ജവും പകരും.
വെളിച്ചം ദുഖമാണുണ്ണീ…
പ്രഭാതത്തില്‍ കിഴക്കിലോട്ടും പ്രദോശത്തില്‍ കിഴക്കുപടിഞ്ഞാറോട്ടും തിരിയേണ്ടതാണ്. ഒന്ന് രണ്ട് അഞ്ചാ എന്നിങ്ങനെയാണ് തിരിനാളങ്ങളുടെ ക്രമം. മംഗളാവസരങ്ങളില്‍ അഞ്ചോ ഏഴോ തിരി കത്തിക്കണം. അമര്ത്യര് പിതൃക്കള്‍ ദേവന്മാര് ഗന്ധര്വ്വന്മാര് രാക്ഷസന്മാര് യക്ഷോവന്മാര് എന്നിവരാണ് ഏഴ് നാളങ്ങളുടെ അധിദേവതമാര്‍. (സര്‍വ്വ വിജ്ഞാന കോശം)
നിലവിളക്ക് കത്തിക്കല്‍ യഥാര്‍ഥത്തില്‍ എന്താണെന്ന് മേല്‍ വരികള്‍ പറഞ്ഞുതരുന്നുണ്ട്. ബഹുദൈവസങ്കല്പ്പത്തില് വിശ്വസിക്കുന്ന ഹിന്ദുവിന് അവരുടെ വിശ്വാസത്തിന്റെ ഭാഗമായതുകൊണ്ട് അത് കത്തിക്കാം. ഏക ദൈവത്തില്‍ വിശ്വസിക്കുന്ന മുസ്ലിമിന് അത് കത്തിക്കാന്‍ പാടില്ല. അതുകൊണ്ട് അവനത് ചെയ്യുന്നില്ല.. നിലവിളക്ക് സസ്കാരത്തിന്റെ ഭാഗവും അത് കത്തിക്കുന്നവന് ദേശീയവാദിയും അത് കത്തിക്കാത്തവനെ വര്ഗദീയവാദിയുമാക്കി മാറ്റിയ സാംസ്കാരിക ഇടങ്ങളെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്തതും വായിച്ചതും മാണെങ്കിലും വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും ബോധ്യപ്പെട്ടതുകൊണ്ടുതന്നയാവണം നിലവിളക്കുമായി ബന്ധപ്പെട്ട വിഷയം സുന്നി അഫ്കാര്‍ ചര്‍ച്ചക്കെടുത്തത്.
കോട്ടുമല ബാപ്പുമുസ്ലിയാര്‍, പിണങ്ങോട്ട് അബൂബക്കര്‍, കെ.സി അഷ്റഫ് കുറ്റൂര്‍ തുടങ്ങിയവരുടെ ‘നിലവിളക്കും വിയോജിപ്പിന്റെ മൂല്യവും’ ‘നിലവിളക്കും ശിരോവസ്ത്രവും പിന്നെ ത്വലാഖും’ നിലവിളക്കും നിലവിളക്കുന്ന് മതേതരത്വവും എന്നീ മൂന്നു ലേഖനങ്ങള്‍ 2015 ആഗസ്റ്റ് ലക്കം 45 പുസ്തകം 5 സുന്നി അഫ്കാറിലേതാണ്.