അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം മാലിദ്വീപിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ റുബീനയെയും കണ്ടു. എന്താണ് റുബീനക്ക് വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ മാറിയുടുക്കാന്‍ വസ്ത്രങ്ങള്‍ വേണമെന്നായിരുന്നു അവളുടെ മറുപടി. സ്വാതന്ത്ര്യത്തേക്കാള്‍ വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ റുബീനയെ പ്രേരിപ്പച്ചതെന്താണ്? വീട്ടിലെ കഷ്ടപ്പാടുകള്‍ക്കൊപ്പം ഏറിവരുന്ന അവളുടെ പ്രായമാണ് മാലിദ്വീപുകാരനായ നാല്‍പ്പത്തിയെട്ടു വയസ്സുകാരനെ വരനായി തൃപ്തിപ്പെടാന്‍ അവളെ നിര്‍ബന്ധിച്ചത്.
റുബീനയുടെ വീടിന്റെ മുന്നില്‍ കല്ല്യാണദിവസം കല്ല്യാണപന്തലൊന്നും ഉയര്‍ന്നിരുന്നില്ല. ആര്ഭാടരഹിതമായത് കൊണ്ടാണെന്ന് സമുദായസ്നേഹികള്‍ ദയവു ചെയ്ത് തെറ്റിദ്ധരിക്കരുത്. സന്തോഷരഹിതമായിത്തീര്ന്ന ശിഷ്ട വൈവാഹിക-പ്രവാസ-ജയില്‍ ജീവിതത്തെ കുറിച്ച് മാധ്യമം ആഴ്ചപ്പതിപ്പില്‍ (2015 ഏപ്രില്‍ 15) ഭരതന്നൂര്‍ ഷമീറിനോട് തിരുവനന്തപുരം ഓടയം കടലോരഗ്രാമത്തിലെ റൂബീന മനസ്സ് തുറക്കുന്നു. ആര്‍ഭാടരഹിതമായ കല്ല്യാണങ്ങളല്ല മറിച്ച് സന്തോഷപ്രദമായ വൈവാഹിക ജീവിതമാണ് നമ്മുടെ സന്താനങ്ങള്‍ക്ക് സമുദായം ഉറപ്പുവരുത്തേണ്ടതെന്ന് റൂബീനയുടെ ജീവിതം നമ്മോട് പറയുന്നു.
രക്ഷാര്‍ത്ഥം നീട്ടിവിളിക്കുന്ന ഭഗവാന് എന്ന നാമം ദൈവവിശ്വാസികള്‍ക്ക് ഊര്‍ജ്ജദായകമാണ്. എരമംഗലത്തെ കമ്മ്യൂണിസ്റ്റുകാരും ഭഗവാനെ വിളിക്കാറുണ്ട്. വിളിക്കുത്തരം നല്‍കുന്നത് ഭഗവാന് രാജനായിരിക്കുമെന്നു മാത്രം. പപ്പടപ്പണിക്കാരനായിരുന്ന രാജന്റെ ലോകം പപ്പടവട്ടത്തിന്റെ ശതഗുണിതങ്ങളിലേക്ക് വികസിച്ചചപ്പോഴാണ് ആളുകള്‍ ബഹുമാനപുരസ്കരം ഭഗവാന് രാജന്, പോരാട്ടം രാജന്, അയങ്കാളി രാജന് എന്നിങ്ങനെയുള്ള ചെല്ലപ്പേരുകള്‍ നല്‍കിയത്. ആ പേരുകളുടെ അന്തരാര്‍ത്ഥങ്ങളും ചരിത്രപ്രസ്ക്തിയും രാജനിലൂടെ വിവിധങ്ങളായ പ്രായോഗികരൂപങ്ങള്‍ കെട്ടിയാടി. വിശുദ്ധിയായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. കൂട്ടുകാരില്‍ പലരും നാലുചുമരുകള്‍ക്കുള്ളിലിരുന്ന് ലോകത്തെ പഠിച്ചപ്പോള്‍, ലോകത്തിന്റെ നാഢീഞരമ്പുകളിലൂടെ ഒഴികനടക്കുകയായിരുന്നു രാജന്. അതുകൊണ്ടു തന്നെയാണ് വന്നേരി ഹൈസ്കൂള്‍ കാന്റീന് നടത്തുകയായിരുന്ന രാജനെ ഗൗരി ടീച്ചര്‍ കുട്ടികള്‍ക്ക് മലയാളം കവിത പഠിപ്പിക്കാന്‍ ക്ലാസിലേക്ക് ക്ഷണിച്ചിരുന്നത്. അങ്ങനെ മലയാളം ക്ലാസുകളില്‍ പരിപ്പുവടക്കും കട്ടന്ചായക്കുമൊപ്പം രാജന്റെ മനോഹരമായ ശബ്ദവും മുഴങ്ങി.
പുസ്തക വായന കാര്യങ്ങള്‍ അവതാളത്തിലാക്കിയപ്പോള്‍ ഭാര്യയുടെ ആവലാതി കാതില്‍ വന്നു തറച്ചു. ഉടനെ ബ്രഹ്ത്തിന്റെ ‘വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയ്യിലെടുക്കൂ’ എന്ന വചനം പറഞ്ഞ് ഭാര്യയെ സമാശ്വസിപ്പിച്ചു. വയല്‍ മണ്ണിട്ട് നികത്തുന്നത് തടയാന്‍ രാജേട്ടന് മുന്നിലുണ്ടാകും. ഇതൊക്കെയാണ് ഭഗവാന് രാജന്. ധരിക്കുന്ന വസ്ത്രത്തിന്റെയും, ലഭിക്കുന്ന അംഗീകാരപത്രങ്ങളുടെയും മോടിയും തൂക്കവും നോക്കി മനുഷ്യന് വിലയിടുന്നവര്‍ക്ക് രാജന് അന്യനായിരിക്കും. പക്ഷെ ഭൂമിയില്‍ വിരിയുന്ന പൂക്കള്‍ക്കും, ആകാശത്ത് നിന്നും പൊടിഞ്ഞു വീഴുന്ന മഴത്തുള്ളികള്‍ക്കും, വിശക്കുന്ന വയറുകള്‍ക്കും സുപരിചിതനായ ഭഗവാന് രാജനെ പരിചയപ്പെടുത്തിതന്നതിന് ദേശാഭിമാനി വാരികക്ക് (19 ഏപ്രില്‍ 2015) ഒരായിരം നന്ദി.
‘ജീവിതകാലം മുഴുവന്‍ നിങ്ങലെ വിട്ടുപോകാത്ത ചില അനുഭവങ്ങളുണ്ട്. ഒരു ദുഃസ്വപ്നം പോലെ എല്ലായ്പ്പോഴും അവ നിങ്ങളോടൊത്തുണ്ടാകും. ചിലപ്പോഴവ നിങ്ങളുടെ പിരടിയില്‍ ഒരു ഭാരമായി നില്ക്കും. ഹാഷിംപുര കൂട്ടക്കൊല എനിക്ക് അങ്ങനെ ഒരു അനുഭവമാണ്.’ 1987 മെയ് 22-ന് രാത്രി നാല്‍പ്പത്തിയഞ്ചോളം മുസ്ലിം പുരുഷന്മാരെ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി ക്രൂരമായി വെടിവെച്ച് കൊന്ന സംഭവം അന്ന് സീനിയര്‍ സൂപ്രണ്ട് ഓഫ് പോലിസ് ആയിരുന്ന വിഭൂതി നാരായണ്‍ റായ് ഓര്‍ത്തെടുക്കുന്നു (പ്രബോധന വാരിക 2015 ഏപ്രില്‍ 17). ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ഗണത്തിലേക്ക് വരവുവെക്കപ്പെട്ട അരുകൊലകള്‍ ധാരളമാണ്. ഹേമന്ദ് കര്‍ക്കരെ കൊളുത്തിയ വെട്ടം ഏറ്റുവാങ്ങി തലമുറകളിലേക്ക് കൈമാറാന്‍ സന്നദ്ധരായി വരുന്നവര്‍ ഉള്ളകാലത്തോളം സത്യം പുലരും. ആ വെളിച്ചം അണയാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം.