താനൂർ: രാഷ്ട്രീയ സംഘര്‍ഷം അമര്‍ച്ച ചെയ്യാനെത്തിയ പൊലീസ് അഴിഞ്ഞാടുകയും വ്യാപക നാശനഷ്ടം വരുത്തുകയും ചെയ്തതില്‍ മനുഷ്യാവകാശ കമീഷനും ന്യൂനപക്ഷ കമീഷനും ഇടപെടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. പൊലീസ് അതിക്രമം നടന്ന വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം.
സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടത്തേക്കാളും ഭീതിയേക്കാളും ഭീകരമാണ് പ്രദേശത്തുണ്ടായ പൊലീസ് അതിക്രമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍ധരാത്രി കൂട്ടത്തോടെ വീടുകളില്‍ ഇരച്ചു കയറിയ പൊലീസ് സ്ത്രീകളെ അസഭ്യം പറയുകയും കുട്ടികളെയടക്കം മര്‍ദിക്കുകയും ചെയ്തു. നിരപരാധികളെ കസ്റ്റഡിയിലെടുത്തു. വാഹനങ്ങള്‍ വ്യാപകമായി നശിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ തൊഴിലുപകരണങ്ങള്‍ക്ക് തീയിട്ടു. പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കാന്‍ ആഭ്യന്തരവകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ ശ്രമം അപലപനീയമാണ്. സംഘര്‍ഷത്തിന് തുടക്കമിട്ട പ്രതികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ സമീപനം അവസാനിപ്പിക്കണം.അക്രമം കാണിച്ചവരേയും പൊലീസിനെ ആക്രമിച്ചവരേയും പിടികൂടുകയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരികയും വേണം. പ്രദേശത്ത് സമാധാനം ഉറപ്പുവരുത്താന്‍ രാഷ്ട്രീയ കക്ഷികള്‍ക്കും മതസംഘടനകള്‍ക്കും ബാധ്യതയുണ്ട്. സൗഹൃദാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ജമാഅത്തെ ഇസ്ലാമി പ്രത്യേക കര്‍മപരിപാടി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അസി. അമീര്‍ പി. മുജീബുറഹ്മാൻ, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, വി. അബ്ദുറഷീദ്, സി. അബ്ദുല്ലത്തീഫ്, കെ. അബ്ദുറഹീം, സി.പി ഹബീബ് റഹ്മാന് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.