ഹാങ്ഷു: സിറിയന്‍ പ്രതിസന്ധി സംബന്ധിച്ച വിയോജിപ്പുകള്‍ പരിഹരിച്ച് ഉടമ്പടിയിലെത്തുന്നതില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവും നടത്തിയ കൂടിക്കാഴ്ച്ച പരാജയം. ഫ്രാന്‍സ്, ജര്‍മനി എന്നീ രാഷ്ട്രങ്ങള്‍ ഉടമ്പടിയിലെത്താന്‍ മോസ്കോയോട് ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച്ച. ചൈനയിലെ ഹാങ്ഷുവില്‍ നടക്കുന്ന ജി-20 ഉച്ചകോടിയോടനുബന്ധിച്ചാണ് ഇരു രാഷ്ട്രങ്ങളിലെയും വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നവര്‍ കൂടിക്കാഴ്ച്ച നടത്തിയത്.
അവസാന അവസരമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ കൂടിക്കാഴ്ച്ചയും പരാജപ്പെട്ടിരിക്കുകയാണെന്ന് അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. പാശ്ചാത്യരാഷ്ട്രങ്ങളെ ഉപയോഗപ്പെടുത്തി സിറിയന്‍ വിഷയത്തില്‍ ഉടമ്പടിയിലെത്തുന്നതിന് റഷ്യക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ശ്രമിക്കുമെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.
സിറിയന്‍ വിഷയത്തില്‍ റഷ്യയുമായി ഉണ്ടാക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന ഉടമ്പടി സംബന്ധിച്ച് ധാരണയിലെത്താനായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഉടമ്പടിയുടെ വക്കിലെത്തിരിയിരിക്കുന്നു എന്ന പ്രഖ്യാപനത്തിന് ശേഷം പ്രയാസകരമായ ചില വിഷയങ്ങളില്‍ റഷ്യ പിന്നോട്ടടിച്ചിരിക്കുകയാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവന സൂചിപ്പിച്ചു.
വാഷിംഗ്ടണിനും മോസ്കോക്കും ഇടയിലുണ്ടാക്കുന്ന ഉടമ്പടിയുടെ വിശദാംശങ്ങള്‍ സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട്. സിറിയയുടെ എല്ലാ പ്രദേശങ്ങളിലും വെടിനിര്‍ത്തല്‍ നടപ്പാക്കുന്നത് ഉടമ്പടി വ്യക്തമാക്കുന്നുണ്ടെന്ന് സിറിയയിലേക്ക് നിയോഗിക്കപ്പെട്ട അമേരിക്കയുടെ പ്രത്യേക ദൂതന് മൈക്കള്‍ റാറ്റ്നി പ്രതിപക്ഷ ഗ്രൂപ്പുകള്‍ക്ക് നല്കിയ കത്തില്‍ പറയുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ അലപ്പോയില്‍ സഹായമെത്തിക്കാനുള്ള നിര്‍ദേശവും അതുള്‍ക്കൊള്ളുന്നു. ജബ്ഹത്തു ഫത്ഹുശ്ശാം അടക്കമുള്ള പ്രതിപക്ഷ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ വ്യോമാക്രമണം നടത്തുന്നതില്‍ നിന്നും സിറിയന്‍ ഭരണകൂടത്തെ തടയണമെന്നും അത് നിര്‍ദേശിക്കുന്നതായി റിപോര്‍ട്ട് വ്യക്തമാക്കി.