കെയ്റോ: ഫലസ്തീന് ഗ്രൂപ്പുകള്‍ക്കിടയിലെ അനുരഞ്ജന ചര്‍ച്ചക്ക് ആഥിത്യവും മേല്‍നോട്ടവും വഹിക്കാന്‍ ഈജിപ്ത് തയ്യാറാണെന്ന് ഈജിപ്ത് ഇന്റലിജന്‍സ് മേധാവി ഖാലിദ് ഫൗസി വ്യക്തമാക്കി. ഫലസ്തീനിലെ ഹര്‍കത്തുല്‍ ജിഹാദുല്‍ ഇസ്ലാമി ജനറല്‍ സെക്രട്ടറി റമദാന് ശലഹിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷമാണ് അദ്ദേഹമിത് പറഞ്ഞത്. ഫലസ്തീന് ജനതയുടെയും അവരുടെ പ്രശ്നത്തിന്റെയും ഗുണത്തിനായി ഫലസ്തീനിലെ മുഴുവന്‍ കക്ഷികളോടും ബന്ധവും സഹകരണവും തുടരാനാണ് കെയ്റോ താല്പര്യപ്പെടുന്നത്. ഗസ്സ നിവാസികളുടെ ദുരിതം ലഘുകരിക്കുന്നതിന് റഫ അതിര്‍ത്തി തുറക്കാനുള്ള നടപടികള്‍ തുടരാനും ഈജിപ്ത് ഭരണകൂടം നിശ്ചയിച്ചിട്ടുണ്ട്. എന്നും അദ്ദേഹം സൂചിപ്പിച്ചു.
2013 ജൂലൈ മുതല്‍ റഫ അതിര്‍ത്തി ഈജിപ്ത് ഭരണകൂടം പൂര്‍ണമെന്ന് തന്നെ പറയാവുന്ന രീതിയില്‍ അടച്ചിട്ടിരിക്കുകയാണ്. അടിയന്തിര ഘട്ടങ്ങളില്‍ അപൂര്‍വമായി മാത്രമാണ് അത് തുറന്നു കൊടുക്കാറുള്ളത്. ഫലസ്തീന് അനുരഞ്ജനത്തിനുള്ള ഈജിപ്തിന്റെ ശ്രമങ്ങളെ അല്‍ജിഹാദുല്‍ ഇസ്ലാമി സ്വാഗതം ചെയ്തു. സംഘടനയുടെ പ്രതിനിധി സംഘം കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കെയ്റോയില്‍ എത്തിയത്. ഒക്ടോബര്‍ 21ന് അവര്‍ പ്രഖ്യാപിച്ച പത്തിന പരിപാടി ഈജിപ്ഷ്യന്‍ നേതൃത്വുമായി ചര്‍ച്ച ചെയ്യുകയെന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യമെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. 1993ല്‍ പി.എല്‍.ഒയും ഇസ്രയേലും തമ്മിലുണ്ടാക്കിയ ഓസ്ലോ കരാര്‍ റദ്ദാക്കുക, ഇസ്രയേല്‍ രാഷ്ട്രത്തിന് നല്‍കിയിരിക്കുന്ന അംഗീകാരം പിന്‍വലിക്കുക, ദേശീയ തലത്തില്‍ അനുരഞ്ജന ചര്‍ച്ചക്ക് തുടക്കമിടുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അതിലുള്ളത്. അല്‍ജിഹാദുല്‍ ഇസ്ലാമിയുെട നിര്‍ദേശത്തെ ഹമാസ് സ്വാഗതം ചെയ്തിട്ടുണ്ട്.