ഗസ്സ: മൗറിത്താനിയന്‍ തലസ്ഥാനമായ നുവാക്ശൂത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച ചേര്‍ന്ന 27ാമത് അറബ് ഉച്ചകോടി അറബ് ഭരണകൂടങ്ങളുടെ നിലവാരത്തകര്‍ച്ചയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഹമാസ്. മൂന്നില്‍ രണ്ട് അറബ് നേതാക്കളുടെ അസാന്നിദ്ധ്യം പ്രകടമായ, അറബ് ഭരണകൂടങ്ങളുടെ നിലവാരത്തകര്‍ച്ച പ്രതിഫലിച്ച നുവാക്ശൂത്ത് ഉച്ചകോടിയില്‍ ഹമാസിന് ദുഖമുണ്ടെന്നും ഹമാസ് പ്രസ്താവന വ്യക്തമാക്കി. ഫലസ്തീന് ജനതയുടെയും അറബ് സമൂഹങ്ങളുടെയും താല്പര്യങ്ങള്ക്ക് ഇടം നല്‍കാത്ത ഉച്ചകോടിയുടെ സമാപന സെഷനിലും ഹമാസ് ദുഖം രേഖപ്പെടുത്തി.
ഉച്ചകോടി പ്രതിരോധത്തെയും ഭീകരതയെയും കൂട്ടികുഴക്കാന് പാടില്ലായിരുന്നു. പ്രദേശത്തെ പ്രധാന ഭീകരതയായി ഇസ്രയേലിനെയായിരുന്നു പരിചയപ്പെടുത്തേണ്ടിയിരുന്നത്. അനിവാര്യമായും പിന്തുണക്കേണ്ട ന്യായമായ ഒന്നാണ് ഫലസ്തീനികളുടെ പ്രതിരോധം എന്നും പ്രസ്താവന പറഞ്ഞു. ഗസ്സക്ക് മേലുള്ള ഇസ്രയേലിന്റെ ഉപരോധത്തിനും യുദ്ധങ്ങള്‍ക്കും ഉച്ചകോടിയില്‍ ഇടം നല്‍കാത്തതിലും ഹമാസ് വിമര്‍ശനം രേഖപ്പെടുത്തി. ഫലസ്തീന് പ്രശ്നം മുസ്ലിം സമൂഹത്തിന്റെ സുപ്രധാന വിഷയമായി നിലകൊള്ളുകയാണ്. അതിനെ മറികടന്നോ അവഗണിച്ചോ ഒരു ഉച്ചകോടിയും വിജയിക്കില്ല. ഇസ്രയേല്‍ അനുകൂല രാഷ്ടീയ നിര്‍ദേശങ്ങളുടെ മറ അവര്‍ക്ക് നല്‍കുന്നത് അംഗീകരിക്കില്ലെന്നും പ്രസ്താവന സൂചിപ്പിച്ചു.
നുവാക്ശൂത്തില്‍ ചേര്‍ന്ന അറബ് ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന 21 രാഷ്ട്ര നേതാക്കളില്‍ 7 പേര് മാത്രമാണ് പങ്കെടുത്തത്. നേരത്തെ ദ്വിദിന ഉച്ചകോടിയാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒറ്റ ദിവസം കൊണ്ട് ഉച്ചകോടി അവസാനിപ്പിക്കുകയായിരുന്നു.