1048 മേയ് 18-ന് പേര്‍ഷ്യയിലെ (ഇറാന്) ഖുറാസാന്‍ പ്രവിശ്യയിലെ നിഷാപൂരില്‍ ജനിച്ച ഗിയാസുദ്ദീന്‍ അബുല്‍ഫതഹ് ഉമര്‍ ബിന്‍ ഇബ്രാഹിം അല്‍ നിഷാപൂരിയാണ് പിന്നീട് ഉമര്‍ ഖയ്യാം എന്ന പേരില്‍ ലോക പ്രസിദ്ധനായത്. തമ്പ് നിര്‍മാതാക്കളുടെ ഗോത്രത്തല്‍ ജനിച്ചതുകൊണ്ട് ഖയ്യാം എന്നറിയപ്പെട്ടു. ചെറുപ്പത്തിലേ തത്വശാസ്ത്ര പഠനത്തില്‍ തല്പരനായിരുന്ന ഉമര്‍ 17 വയസ്സായപ്പോഴേക്കും ഗണിതം, തത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ അറിവ്നേടി. പിന്നീട് 9 വര്‍ഷക്കാലം ബുഖാറയിലും സമര്‍കന്തിലുമായി ഗവേഷണ പഠനങ്ങളിലേര്‍പ്പെട്ടു. സുല്‍ത്താന്‍ മലിക്ഷാ ഇസ്ഫഹാനില്‍ ഒരു ഗോളനിരീക്ഷണകേന്ദ്രം സ്ഥാപിക്കാന്‍ ഉമറിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് 18 വര്‍ഷക്കാലം ഗണിതം, വൈദ്യം, നീതിന്യായം എന്നീ വിഷയങ്ങളില്‍ പഠനഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെ ഇസ്ഫഹാനില്‍ സുല്താന് മലിക്ഷായുടെ കൊട്ടാരത്തില്‍ ആസ്താന ജ്യോതിശ്ശാസ്ത്രപണ്ഡിതനായി നിയമിക്കപ്പെട്ടു. സുല്താന് പഞ്ചാംഗം പരിഷ്കരിക്കാന്‍ നിയോഗിച്ച സമിതിയില്‍ ഉമര്‍ അംഗമായിരുന്നു
ഒരു സൗരവര്‍ഷത്തിന്റെ ദൈര്‍ഘ്യം 365.242198 ദിവസങ്ങളാണെന്ന് സൂക്ഷ്മമായി ഗണിച്ച് നിര്‍ണ്ണയിച്ചത് ഉമര്‍ഖയ്യാമായിരുന്നു. ‘ മുഷ്കിലാത് അല്‍ ഹിസാബ് ‘ (ഗണിതശാസ്ത്രത്തിലെ പ്രയാസങ്ങള്‍), ഗണിതശാസ്ത്ര വീക്ഷണത്തിലൂടെ സംഗീതത്തെ നിര്‍വചിക്കുന്ന ‘ കിതാബ് അല്‍ മൂസിക്കി ‘ എന്നീ രചനകളും ബീജഗണിതത്തിലുള്‍പ്പെടെ അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളും മധ്യകാല ശാസ്ത്രലോകത്തിന് വിലപ്പെട്ട സംഭാവനകളായിരുന്നു.
ജീവിതകാലത്ത് ഉമര്‍ഖയ്യാം ഒരു കവിയായി അറിയപ്പെട്ടിരുന്നില്ല. പാണ്ഡിത്യം കൊണ്ടായിരുന്നു അദ്ദഹം പ്രസിദ്ധനായത്. എന്നാല്‍ കഴിഞ്ഞ ആയിരം വര്‍ഷമായി ലോകം അദ്ദേഹത്തെ ഓര്‍ക്കുന്നത് വിഖ്യാതമായ റുബാഇയ്യാത്തിന്റെ കര്‍ത്താവെന്ന നിലയിലാണ്. പതിനൊന്നാം നൂറ്റാണ്ടിന്റെ അറിവുകള്‍ക്കുമീതെ ശാസ്ത്രം വീണ്ടും വളര്‍ന്നുകഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ചതുഷ്പാദങ്ങളില്‍ പ്രാസഭംഗി പാലിച്ചുകൊണ്ട് രചിച്ച കവിത ഇന്നുംവിശ്വസാഹിത്യത്തില്‍ അവിസ്മരണീയമായി നിലിനില്‍ക്കുന്നു. ലോകത്തിലെ വിവിധഭാഷകളില്‍ ഈ കൃതിക്ക് വിവര്‍ത്തനങ്ങളുമുണ്ടായി.
പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഉമര്‍ ഖയ്യാമിന്റെ കവിത ഒരു നൂറ്റാണ്ടിനുശേഷം 1858 ല്‍ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല ലൈബ്രറിയില്‍നിന്ന് എഡ്വേര്‍ഡ് ഫിറ്റ്സിജെറാള്‍ഡ് എന്ന കവിയാണ് കണ്ടെടുത്ത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്. അദ്ദേഹം തന്റെ കവിതാവിവര്‍ത്തനം അയച്ചുകൊടുത്ത ഒരു മാസിക പ്രസിദ്ധീകരിക്കാതെ ഒരു വര്‍ഷം കഴിഞ്ഞതിരിച്ചയച്ചു. അദ്ദേഹം അത് 1859 ല്‍ സ്വയം അച്ചടിപ്പിച്ചെങ്കിലും ഒരു കോപ്പിപോലും ചെലവായില്ല. അവസാനം വീട്ടില്‍നിന്ന് ഒഴിഞ്ഞ്കിട്ടട്ടെ എന്ന് കരുതി ഒരു പുസ്തകക്കച്ചവടക്കാരന് വെറുതെ കൊടുത്തു. അയാള്‍ തുഛവിലക്ക് വിറ്റ കവിത വായിക്കാനിടയായ റോസറ്റി, സിന്‍ബേണ്‍ മുതലായ കവികള്‍ ഫിറ്റ്സ്ജെറാള്‍ഡിനെ നേരില്‍കണ്ട് അഭിനന്ദിച്ചു. ഇതില്‍ പ്രചോദിതനായ ഫിറ്റ്സ്ജെറാള്‍ഡ് 1868 ല്‍ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു. 1872 ലാണ് മൂന്നാം പതിപ്പ് ഇറങ്ങിയത്. ഉമര്‍ഖയ്യാം കവിയെന്നനിലയില്‍ പ്രസിദ്ധി നേടിയത് ഈ ഒരൊറ്റ കൃതികൊണ്ടാണ് മധ്യകാല ശാസ്ത്രജ്ഞന്മാരില് പ്രമുഖനായിരുന്ന ഉമര്‍ഖയ്യാം യൗവനകാലത്ത് സൂഫികളുടേയും മതപണ്ഡിതന്മാരുടേയും വീക്ഷണങ്ങള്‍ക്കായി അവരുമായി നിരന്തര ബന്ധം സ്ഥാപിച്ചിരുന്നു.
ഉമര്‍ യ്യാമിന്റെ കവിത വിത്യസ്തരീതികളില്‍ വ്യാഖ്യാനിക്കപ്പെട്ടുവരുന്നുണ്ട്. അദ്ദേഹം സൂഫീപരമ്പരയില്‍പെട്ട മിസ്റ്റിക് കവി ആണെന്നും അദ്ദേഹത്തിന്റെ രചനയിലെ വീഞ്ഞും പാനപാത്രവും തോഴിയും ഗാനവും പൂന്തോപ്പുമെല്ലാം മനുഷ്യമനസ്സിന്റെ പരിമിതികളും ക്ഷണികമായ ഇഹലോകജീവിതവും വിധിയുടെ നിഗൂഢ സമസ്യകളുമെല്ലാം ആത്മീയ മാനത്തിലൂടെ കാണുമ്പോള്‍ ഉന്മാദകരമായ ഭക്തിയുടെ പ്രതീകങ്ങളാണെന്നാണ് ഒരു കാഴ്ചപ്പാട്. ഖയ്യാമിന്റെ കവിതയിലെ അനുപമമായ വാച്യഭംഗിയും കാവ്യലാവണ്യവും കണ്ട് ആഹ്ലാദിക്കുന്നവര്‍ അദ്ദേഹം വാഴ്ത്തുന്നത് വീഞ്ഞിനെത്തന്നെയാണെന്നും ഐഹിക ജീവിതം ക്ഷണികമാണെന്ന ബോധത്തില്‍ നിന്നുളവാകുന്ന വിഷാദത്തില്‍നിന്നും നിരാശയില്‍നിന്നും മോചനം നല്കാന് മദിരക്കും മധുരാക്ഷിക്കും പ്രണയത്തിനും സാധിക്കുമെന്നാണദ്ദേഹം സ്ഥാപിക്കുന്നതെന്നും വ്യാഖ്യാനിച്ചുവരുന്നവരുമുണ്ട്. സ്വതന്ത്ര ചിന്തയാണ് ഈ കാവ്യത്തിന്റെ ആകര്‍ഷണത്തിന്റെ പിന്നിലുള്ളത്. ഭിന്നരുചികളുള്ള ആസ്വാദകര്‍ തങ്ങള്‍ക്കുവേണ്ടത് കണ്ടെത്തുന്നു. സര്‍വ്വകാലങ്ങളിലുമുള്ള മനുഷ്യന്റെ വിചാരഗഹനതകളും നിഗമനങ്ങളും ചോദ്യങ്ങളും ന്യായീകരണങ്ങളും നിസ്സംഗതകളും ഈ കവിതയില്‍ മാറി മാറി നിഴലിക്കുന്നു.
1131 ഡിസംബര്‍ നാലിന് ഇസ്ഫഹാനില്‍ നിര്യാതനായ ഉമര്‍ഖയ്യാമിന്റെ വരികളില്‍നിന്ന്:
” നമുക്ക് ഇവിടെ കഴിഞ്ഞുകൂടാന്‍ ഇനി ഏറെ നേരമില്ല; ഇന്ന് ഒന്നിച്ചുകൂടിയ നാം ഉടന്‍ പിരിഞ്ഞുപോകും; പോകുന്നവരാരും തിരിച്ചുവരുകയുമില്ല. ” ….
” എത്രയോ പ്രതാപശാലികളാണ് പുരാതനവും ജീര്‍ണ്ണവുമായ ഈ സത്രങ്ങളില്‍ ഇങ്ങനെ തെല്ലിട തങ്ങിയിട്ട് ഏതോ അജ്ഞാതശൂന്യതയിലേക്ക് കടന്നുപോയത്.”