ലഖ്നൗ: ഗ്യാന്‍വ്യാപി മസ്ജിദില്‍ പൂജ നടത്താനുള്ള അനുമതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി നടപടിക്കെതിരെ പ്രസ്താവനയുമായി ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി. ഇത് ജുഡീഷ്യല്‍ കര്സേവയാണെന്നാണ് മസ്ജിദ് അഞ്ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ്.എം യാസീന്‍ പറഞ്ഞത്. നിയമസംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ജുഡീഷ്യറിയുടെ നീചമായ മുഖം’ എന്നാണ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയുടെ തലക്കെട്ട്. ബാബറി മസ്ജിദ് സംബന്ധിച്ച സുപ്രീം കോടതി വിധി ഇന്ത്യയിലെ ജുഡീഷ്യറിയുടെ തകര്‍ച്ചയെ അടയാളപ്പെടുത്തി എന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
‘2019 നവംബറില്‍ ബാബറി മസ്ജിദ് കേസില്‍ വിധി പ്രസ്താവിച്ച സുപ്രീം കോടതി ബെഞ്ചിലെ അഞ്ച് ജഡ്ജിമാരെ ആളുകള്‍ ബഹുമാനത്തോടെ ”എന്റെ ദൈവം” അല്ലെങ്കില്‍ ”നിങ്ങളുടെ ആരാധ്യന്‍” എന്നാണ് അഭിസംബോധന ചെയ്തത്. എന്നാല്‍, നിയമത്തിലുള്ള ബഹുജനങ്ങളുടെ വിശ്വാസത്തെ അവര്‍ വഞ്ചിക്കുകയും നീതിന്യായ വ്യവസ്ഥയെ തരംതാഴ്ത്തുകയും ചെയ്യുന്ന ഒരു വിധിയാണ് അവര്‍ പുറപ്പെടുവിച്ചത്. ഇത്തരമൊരു തീരുമാനത്തിലൂടെ അവര്‍ നേട്ടം കൊയ്തപ്പോള്‍, നീതി എന്ന ആശയത്തെ ഏറ്റവും താഴെതട്ടിലേക്ക് വലിച്ചിട്ടെന്നും അദ്ല്-ഇ-ജഹാംഗിരിയുടെ (ജഹാംഗീറിന്റെ നീതി) പാരമ്പര്യം ആഘോഷിക്കപ്പെട്ട ഒരു രാജ്യത്ത്, നീതിന്യായ നിയമത്തിന്റെ ജീര്‍ണ്ണത ആരംഭിച്ചു, ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള ‘അരാജകത്വ’ത്തിന്റെ ഉത്തരവാദിത്തം ജുഡീഷ്യറിയുടെ കാര്യക്ഷമതയില്ലായ്മയിലാണ്’ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഗ്യാന്‍വാപി മസ്ജിദിനും ഇതേ അന്യായമായ ഉത്തരവാണു ഉണ്ടായതെന്നും ഹിന്ദുത്വ ദേശീയവാദികള്‍ക്കായി മസ്ജിദ് പരിസരം കയ്യേറുന്ന പ്രക്രിയയെ കോടതിയും ബ്യൂറോക്രസിയും സുഗമമാക്കിയെന്നും മസ്ജിദ് കമ്മിറ്റി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് അലഹാബാദ് ഹൈക്കോടതി ഗ്യാന്‍വാപി മസ്ജിദില്‍ പൂജക്കായി അനുവദിച്ച ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്.