ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിന്നും മുസ്ലിംകള് നാടുവിട്ടു പോകണമെന്ന സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണിക്കിടെ സമ്മേളനം വിളിച്ചു ചേര്‍ത്ത് മുസ്ലിംകള്. ജൂണ്‍ 18ന് ഡെറാഡൂണിലാണ് മഹാപഞ്ചായത്ത് (സമ്മേളനം) വിളിച്ചുകൂട്ടാന്‍ മുസ്ലിം നേതാക്കള്‍ ആഹ്വാനം ചെയ്തത്.
ജൂണ്‍ 18 ന് നടക്കുന്ന മഹാപഞ്ചായത്തില്‍ സംസ്ഥാനത്തുടനീളമുള്ള ആളുകള്‍ പങ്കെടുക്കുമെന്ന് മുസ്ലീം സേവാ സംഘടനയിലെ മാധ്യമവിഭാഗം ചുമതലയുള്ള വസീം അഹമ്മദ് പറഞ്ഞു. സംസ്ഥാനത്തെ മുസ്ലീങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മുസ്ലീം സേവാ സംഘടന.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ യഥാര്‍ത്ഥ കുറ്റവാളിയെ ശിക്ഷിക്കണമെന്നും എന്നാല്‍, അതിന്റെ പേരില്‍ സമൂഹത്തെ മുഴുവന്‍ ലക്ഷ്യം വയ്ക്കരുതെന്നും ഡെറാഡൂണിലെ മുസ്ലിം നേതാവായ മുഹമ്മദ് അഹമ്മദ് ഖാസിമി പറഞ്ഞു. നിരപരാധികളെ ശിക്ഷിക്കരുതെന്ന് മഹാപഞ്ചായത്തിലൂടെ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ട് പേര് പിടിയിലായതിന് ശേഷമുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് മുസ്ലിംകള്ക്കെതിരെ ബഹിഷ്കരണാഹ്വാനമുണ്ടായത്. ജൂണ്‍ 15നകം മുസ്ലിം വ്യാപാരികള്‍ തങ്ങളുടെ കച്ചവടം അവസാനിപ്പിച്ച് ഉത്തരകാശിയില്‍ നിന്നും സ്ഥലം വിടണമെന്ന ഭീഷണി പോസ്റ്റര്‍ പുരോല മാര്‍ക്കറ്റില്‍ വ്യാപകമായി ഒട്ടിച്ചിരുന്നു. സംഘ്പരിവാര്‍ സംഘടനകളുടെ അംഗങ്ങള്‍ ബാര്‍കോട്ടില്‍ പ്രതിഷേധം നടത്തുകയും മുസ്ലീങ്ങളുടെ കടകളും വീടുകളും ആക്രമിക്കുകയും ചെയ്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. റാലിയില്‍ മുസ്ലിംകളുടെ കടകള്‍ കറുത്ത കുരിശ് കൊണ്ട് അടയാളപ്പെടുത്തിയിരുന്നു.
24കാരനായ ഉബൈദ് ഖാന്, 23കാരനായ ജിതേന്ദര്‍ സാഹ്നി എന്നീ കച്ചവടക്കാരെയാണ് മെയ് 27ന് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നത്. ഭൂരിപക്ഷ സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. അതേസമയം, ഉത്തരകാശിയിലെ മുസ്ലിംകളെ ലക്ഷ്യമിട്ട് ഹിന്ദുത്വ സംഘടന നേതാക്കള്‍ നടത്തുന്ന വിദ്വേഷകരവും പ്രകോപനപരവുമായ പരാമര്‍ശങ്ങളും ആഹ്വാനങ്ങളും ഇപ്പോഴും തുടരുകയാണ്. മുസ്ലിംകള്ക്കെതിരെ ഇത്തരത്തില്‍ നിരവധി പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.