ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം ചൂടേറിയ ചര്‍ച്ചയാകുമ്പോള്‍ തന്നെ ഇതേ കേസില്‍ പിന്നെയും കൂടുതല്‍ പ്രതികളെ വെറുതെ വിട്ട് കോടതി. 2002ലെ ഗുജറാത്ത് കലാപത്തിനിടെ 17 മുസ്ലിംകളെ കൊന്ന കേസില്‍ കുറ്റാരോപിതരായ 22 പേരെ വെറുതെ വിട്ട് ഗുജറാത്ത് ഹൈകോടതി. കൊല്ലപ്പെട്ടവരില്‍ രണ്ട് പേര് ചെറിയ കുട്ടികളായിരുന്നു. 22 പ്രതികളില്‍ എട്ട് പേര് വിചാരണകാലയളവില്‍ മരണപ്പെട്ടിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ചാണ് ചൊവ്വാഴ്ച ഗുജറാത്ത് ഹൈക്കോടതി പ്രതികളെ വെറുതെവിട്ടതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
2002 ഫെബ്രുവരിയിലും മാര്‍ച്ചിലും അയോധ്യയില്‍ നിന്ന് ഹിന്ദു തീര്‍ഥാടകര്‍ സഞ്ചരിച്ച സബര്‍മതി എക്സ്പ്രസിന്റെ കോച്ച് ഗോധ്രയില്‍ തീപിടിച്ചതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. 2002 ഫെബ്രുവരി 27ന് നടന്ന സംഭവത്തില്‍ 59 പേര് മരിച്ചിരുന്നു.
2002 ഫെബ്രുവരി 28 ന് ദെലോല്‍ ഗ്രാമത്തില്‍ 17 മുസ്ലീങ്ങളെ കൊലപ്പെടുത്തിയെന്നാരോപിച്ചാണ് 2004ല്‍ ഈ 22 പേരെ അറസ്റ്റ് ചെയ്തത്.
തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ കത്തിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍, ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് 2004 മുതല്‍ എല്ലാ പ്രതികളും പുറത്തിറങ്ങിയിരുന്നു.
കൊലപാതകം നടന്ന് ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം 2003 ഡിസംബറിലാണ് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്) രജിസ്റ്റര്‍ ചെയ്തതിനാല്‍ തന്നെ കേസില്‍ പോലീസിന്റെ പങ്കും ചോദ്യം ചെയ്യപ്പെട്ടിരുന്നു. പൊലിസും ഭരണകൂടവും പ്രതികള്‍ക്കൊപ്പം നില്‍ക്കുകയും കേസില്‍ എല്ലാ ഒത്താശകളും ചെയ്തുനല്‍കിയെന്നും വിവിധ വസ്തുതാന്വേഷണ കമ്മിറ്റികള്‍ കണ്ടെത്തിയിരുന്നു. ഇത് തന്നെയാണ് ബി.ബി.സിയുടെ ഡോക്യുമെന്ററിയിലും പറയുന്നത്.