ദമസ്‌കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ നടന്ന ഏറ്റവും പുതിയ വ്യോമാക്രമണത്തില്‍ അന്‍പതിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിമത പോരാളികളുടെ പരിശീലന കേന്ദ്രത്തിനു നേരെയാണ് ബോംബാക്രണമുണ്ടായത്. സിറിയയിലെ അവസാന വിമത കേന്ദ്രമായ ഇദ്‌ലിബ് പ്രവിശ്യയിലെ വടക്കുപടിഞ്ഞാറ് ഭാഗത്താണ് തിങ്കളാഴ്ച വ്യോമാക്രമണമുണ്ടായത്. സിറിയയിലെ തുര്‍ക്കിയുടെ പിന്തുണയുള്ള വിമത സംഘത്തിന്റെ ഫൈലാഖ് അല്‍ ഷാമിലെ മിലിട്ടറി ട്രെയ്‌നിങ് ക്യാംപിനു നേരെയാണ് വ്യോമാക്രമണമെന്ന് സിറിയന്‍ പ്രതിപക്ഷ വക്താവും യുദ്ധ നിരീക്ഷകരും പറഞ്ഞു. സിറിയയിലെ ഏറ്റവും വലിയ വിമത പരിശീലന കേന്ദ്രങ്ങളിലൊന്നാണിത്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ക്യാംപിലെ നേതാക്കളടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്നും സിറിയന്‍ പ്രതിപക്ഷ സംഘം വക്താവ് യൂസുഫ് ഹമൂദ് പറഞ്ഞു. 56 പോരാളികള്‍ കൊല്ലപ്പെട്ടതായും അന്‍പതോളം പേര്‍ക്ക് പരുക്കേറ്റതായും ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷണ സംഘം റിപ്പോര്‍ട്ട് ചെയ്തു. ബശ്ശാര്‍ അസദിന്റെ യുദ്ധ മുന്നണിയിലെ അടുത്ത വക്താവായ റഷ്യയാണ് ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.