അകിട് നിറഞ്ഞു പാൽ ചുരത്താലാണത്രെ അറബി ഭാഷയിൽ ശുക്ർ.
ഉപകാരസ്മരണ, കൃതജ്ഞതബോധം എന്നൊക്കെയാണ് ‘ശുക്‌റി’ന്റെ അര്‍ഥം. ഒരാള്‍ ഒരുപകാരം ചെയ്താല്‍ അതിന് നന്ദി കാണിക്കുന്നതിന്റെ ശരിയായ രൂപം ഇതാണ്: ഉപകാരത്തെ ഹൃദയംഗമമായി സമ്മതിക്കുകയും നാവുകൊണ്ട് ഏറ്റുപറയുകയും പ്രവൃത്തി മുഖേന ഉപകാരസ്മരണയുള്ളവനെന്ന് തെളിയിക്കുകയും ചെയ്യുക. ഇത് മൂന്നും കൂടിച്ചേര്‍ന്നതാണ് ‘ശുക്ര്‍.’ അനുഗ്രഹത്തെ അനുഗ്രഹദാതാവോട് ബന്ധപ്പെടുത്തണം. മറ്റാരോടും ബന്ധപ്പെടുത്തരുത്. ഉപകാരസ്മരണയില്‍ മറ്റാര്‍ക്കും പങ്കനുവദിക്കുകയും അരുത്. അനുഗ്രഹദായകനോട് സദാ കൂറും നന്ദിയുമുണ്ടായിരിക്കണം. അവന്റെ ശത്രുക്കളോട് സ്‌നേഹവും കൂറും പുലര്‍ത്തരുത്. അനുഗ്രഹദാതാവിന്റെ ആജ്ഞാനുവര്‍ത്തിയായി നിലകൊള്ളണം. അവന്റെ അനുഗ്രഹങ്ങള്‍ അവന്റെ ഉദ്ദേശ്യങ്ങള്‍ക്ക് വിപരീതമായി ഉപയോഗപ്പെടുത്താതിരിക്കണം- ഇതെല്ലാമാണ് ശുക്‌റിന്റെ താല്‍പര്യങ്ങള്‍.
അനുഗ്രഹദാതാവിനെയും ആ അനുഗ്രഹത്തെയും മനസ്സാ അറിഞ്ഞുവേണം നന്ദിപ്രകടിപ്പിക്കേണ്ടത്. അപ്പോഴാണ് വിശപ്പിന്റെ കാഠിന്യത്തിൽ കിട്ടുന്ന പാലുപോലും നാളെ ചോദ്യംചെയ്യപ്പെടുന്ന അനുഗ്രഹമാണെന്ന തിരിച്ചറിവ് വിശ്വാസിയിൽ ഉരുവംകൊള്ളൂ.
എനിയ്ക്കു കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ.. നന്ദി! നന്ദി!
എന്ന് ഒ എന്‍ വി പറഞ്ഞതും ആ നന്ദിയെ കുറിച്ച് തന്നെ.
നന്ദിയെ കുറിച്ച ഖുർആൻ,ഹദീസ് അധ്യാപനങ്ങൾ നാം ഒരുപാട് പഠിച്ചതാണ്
لا يشكر الله من لا يشكر الناس എന്നത് നബി പഠിപ്പിച്ച ഒരു പാഠം മാത്രം തത്കാലം ഓർമിപ്പിക്കുന്നു. അഥവാ ജനങ്ങളോട് നന്ദി കാണിക്കാത്തവൻ ദൈവത്തിനു നന്ദി കാണിച്ചിട്ടില്ല എന്നർത്ഥം.
(നവംബർ 28 ചില യുറോപ്യൻ നാടുകളിൽ താങ്ക്സ് ഗിവിങ് ഡേ ആണെന്ന് വിക്കിപീഡിയ പറയുന്നു )