അത്ര ധ്രുവീകരിക്കപ്പെടാത്ത കേരളത്തില്‍ ക്രിസ്ത്യന്‍ സഭയിലെ ഒരു വിഭാഗം തങ്ങളുടെ നിലപാട് മയപ്പെടുത്താന്‍ അടുത്തിടെ നടത്തിയ നീക്കം മുമ്പ് മുസ്ലീം ആധിപത്യമുള്ള ജമ്മു കശ്മീരില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും നാഷണല്‍ കോണ്‍ഫറന്‍സും എടുത്ത സമാനമായ നിലപാടിന്റെ വെളിച്ചത്തില്‍ കാണാന്‍ കഴിയും.
ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രാദേശിക രാഷ്ട്രീയ സംഘടനകള്‍ കാവി പാര്‍ട്ടിയുമായി കൈകോര്‍ക്കാന്‍ മടിച്ചില്ല. ഹിന്ദുക്കളും ക്രിസ്ത്യാനികളും എണ്ണത്തില്‍ ഏതാണ്ട് തുല്യരായ മണിപ്പൂരില്‍ പോലും ഇത് സംഭവിച്ചു. ഭൂരിപക്ഷം ക്രിസ്ത്യാനികളായ കുക്കികള്‍ കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ നല്‍കിയിരുന്നു.
ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ഹിന്ദുത്വ സംഘടനകള്‍ ആവര്‍ത്തിച്ച് ലക്ഷ്യമിട്ടിട്ടും ബി.ജെ.പിയോടുള്ള ചില ക്രിസ്ത്യന്‍ ഗ്രൂപ്പുകളുടെ ചായ്വ്, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ താമസിക്കുന്ന സഹ-മതസംഘടനകള്‍ക്കിടയില്‍ അമ്പരപ്പുണ്ടാക്കുന്നതാണ്.
അവര്‍ പള്ളികള്‍ തകര്‍ക്കുന്നത് അവസാനിപ്പിച്ചിട്ടില്ല, ബിജെപി നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഉണ്ടാക്കുന്നു, എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യാനികളെ ആകര്‍ഷിക്കുന്നതിന്റെ തിരക്കിലാണ്, പ്രത്യേകിച്ചും കേരളത്തില്‍, അദ്ദേഹം അവിടെ ഏപ്രില്‍ 24ന് റോഡ്‌ഷോ നടത്തിയിരുന്നു. ഈസ്റ്റര്‍ ഞായറാഴ്ച (ഏപ്രില്‍ 9ന്) ഡല്‍ഹിയിലെ ഒരു പള്ളി സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ഇത്.
കേരളത്തില്‍ അടുത്തൊന്നും തിരഞ്ഞെടുപ്പ് ഇല്ലാത്ത സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ബിജെപി പെട്ടെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തേക്ക് ശ്രദ്ധ തിരിച്ചത്? അതും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 2 ശതമാനം മാത്രമാണ് അവര്‍ക്ക് വോട്ട് ചെയ്തത് ബാക്കി 10% ക്രിസ്ത്യാനികളും അവര്‍ക്കെതിരായിരുന്നു. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടി കണക്കിലെടുത്താണ് ഈ കലാപരിപാടികള്‍ നടത്തുന്നതെന്നാണ് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കേരളത്തിലെ ജനസംഖ്യയുടെ 45% വരുന്ന രണ്ട് ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ വിള്ളല്‍ വീഴ്ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് മറ്റൊരു അഭിപ്രായം
കേരളത്തില്‍ നിലവില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് മുന്നണിയും ശക്തമാണെങ്കിലും, പശ്ചിമ ബംഗാളിലെ പോലെ നിരവധി മാര്‍ക്‌സിസ്റ്റ് ഭാരവാഹികളും പ്രവര്‍ത്തകരും തങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നത് പോലെ ഒരു രാഷ്ട്രീയ ബദലായി ഉയര്‍ന്നുവരാനുള്ള ദീര്‍ഘകാല പദ്ധതി ബി.ജെ.പിക്കുണ്ട്. ഇതുകൂടാതെ കോണ്‍ഗ്രസുമായി ഭിന്നതയിലുള്ള പ്രാദേശിക സംഘടനയായ കേരള കോണ്‍ഗ്രസ് ദുര്‍ബലമായതിനെ തുടര്‍ന്നുണ്ടായ സാഹചര്യം മുതലെടുക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. മധ്യ കേരളത്തിലെ ക്രിസ്ത്യാനികളുടെ പ്രതിനിധിയായാണ് കേരള കോണ്‍ഗ്രസ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ഏപ്രില്‍ 22-ന് കേരളാ കോണ്‍ഗ്രസിന്റെ ക്രിസ്ത്യന്‍ നേതാക്കള്‍ ചേര്‍ന്ന് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി (NPP) രൂപീകരിച്ചിരുന്നു. പാര്‍ട്ടിയുടെ സ്ഥാപകര്‍ ബിജെപി അനുകൂല സംഘടനയാണെന്ന ആരോപണം നിഷേധിക്കുകയും മധ്യകേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പ്രശ്നത്തില്‍ ഉറച്ചുനില്‍ക്കുകയാണ് തങ്ങളെന്ന് പറയുന്നുവെങ്കിലും, പുതിയ പാര്‍ട്ടി എന്‍.ഡി.എയുടെ ഘടകകക്ഷിയായി മാറിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
എന്നാല്‍, നാഗാലാന്‍ഡ്, മേഘാലയ, മിസോറാം, മണിപ്പൂര്‍ എന്നിവയ്ക്ക് ശേഷം കേരളത്തിലെ ചില ക്രിസ്ത്യാനികള്‍ ബിജെപിയിലേക്ക് ചായ്വ് കാണിക്കുന്നത് എന്തുകൊണ്ട് എന്നതാണ് ഏറ്റവും വലിയ ചോദ്യം. ക്രൈസ്തവര്‍ക്ക് കേരളത്തിലെ മുസ്ലീങ്ങളുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായേക്കാം, എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബിജെപിയുമായി ചങ്ങാത്തം കൂടുന്നത് വിപരീത ഫലമുണ്ടാക്കുമെന്നാണ് ഇന്ത്യയിലെ മറ്റിടങ്ങളിലെ ക്രിസ്ത്യാനികള്‍ മനസ്സിലാക്കുന്നു.
കേരളം,വടക്ക് കിഴക്കന്‍ സംസ്ഥാനം; പേടിക്കാനില്ല
ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ പോലെ നാഗാലാന്‍ഡ്, മേഘാലയ, മിസോറാം എന്നിവിടങ്ങളിലെ ക്രിസ്ത്യാനികള്‍ക്ക് ഏതെങ്കിലും തീവ്രവാദ ഘടകങ്ങളില്‍ നിന്ന് സുരക്ഷാ ഭീഷണി നേരിടാന്‍ സാധ്യതയില്ലെന്ന് തുടക്കത്തില്‍ തന്നെ മനസ്സിലാക്കണം. അതുപോലെ, ജനസംഖ്യയുടെ 18.4% വരുന്ന കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളെ ഭയക്കേണ്ടതില്ല. ആര്‍എസ്എസ് അതിന്റെ സ്വാധീനം വിപുലപ്പെടുത്തുന്നുണ്ടെങ്കിലും അവ ഇവിടെയൊന്നും അത്ര ശക്തമല്ല. കൂടാതെ, കേരളത്തില്‍ 26.5% മുസ്ലീം ജനസംഖ്യയും 54.7% ഹിന്ദു ജനസംഖ്യയുമാണ്.
അതുകൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും ക്രിസ്ത്യാനികള്‍ പൊതുവെ തങ്ങളുടെ വീടുകള്‍, പള്ളികള്‍, സ്‌കൂളുകള്‍, സെമിനാരികള്‍ തുടങ്ങിയവയ്ക്കെതിരായ ആക്രമണങ്ങളെ ഭയപ്പെടുന്നില്ല, അവരുടെ ഭക്ഷണശീലങ്ങളെയും ആരും ചോദ്യം ചെയ്യുന്നില്ല.
ഇവിടങ്ങളില്‍ തീവ്ര ബിജെപി നേതാക്കളും ഹിന്ദു സമുദായത്തില്‍പ്പെട്ട പ്രവര്‍ത്തകരും വരെ ബീഫ് കഴിക്കുന്നു. എന്നിരുന്നാലും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവരുടെ ചില വൈദികര്‍ക്കെതിരെ ഓവര്‍ ടൈം പണിയെടുക്കുന്നു എന്നത് സത്യമാണ്.
ഒഡീഷയിലെ ക്രിസ്ത്യന്‍ വിരുദ്ധ അക്രമം
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ക്രിസ്ത്യാനികളുടെ സ്ഥിതി ഇതല്ല. 2007-08 ലെ കാണ്ഡമാല്‍ (ഒഡീഷ) കലാപം അവര്‍ മറന്നിട്ടില്ല. ഔദ്യോഗികമായി, 39 ക്രിസ്ത്യാനികള്‍ അന്ന് കൊല്ലപ്പെട്ടു, എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 100 നും 500 നും ഇടയിലാണത്. കുറഞ്ഞത് 40 സ്ത്രീകളെങ്കിലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു, 395 പള്ളികളും 4,000 വീടുകളും തകര്‍ക്കപ്പെട്ടു. മൊത്തത്തില്‍, ഏകദേശം 60,000-70,000 ക്രിസ്ത്യാനികള്‍ ഭവനരഹിതരാക്കുകയും ആയിരക്കണക്കിന് പേര്‍ ഹിന്ദുമതത്തിലേക്ക് മതം മാറാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
2007-08 കാലത്ത് കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലായിരുന്നില്ല, സംസ്ഥാനത്തെ സഖ്യകക്ഷിയായിരുന്നു ബി.ജെ.പി. 2009ലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ബിജെപിയുമായുള്ള 11 വര്‍ഷത്തെ ബന്ധം വിഛേദിച്ചു.
മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും ഭയപ്പെടേണ്ട കാര്യമില്ല എന്നതിനാല്‍, ബിജെപിയെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയായി കണക്കാക്കുന്നതില്‍ ഇവിടുത്തെ ക്രിസ്ത്യാനികള്‍ കാര്യമാക്കുന്നില്ല. ഇവിടെ മന്ത്രവാദ വേട്ടയ്ക്കും ‘ഘര്‍ വാപ്സി’ക്കും (ഹിന്ദു മതത്തിലേക്ക് മടങ്ങുക) ഒരു സാധ്യതയുമില്ലെന്ന് അവര്‍ക്കറിയാം, പിന്നെ എന്തുകൊണ്ട് ബിജെപിക്ക് അവസരം നല്‍കിക്കൂടാ? പ്രത്യേക പദവി ആസ്വദിക്കുന്ന ചെറിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍, ഭരണകക്ഷി എപ്പോഴും കേന്ദ്രത്തില്‍ അധികാരത്തിലുള്ള പാര്‍ട്ടിയുമായി സൗഹൃദം സ്ഥാപിക്കാനും എല്ലാത്തരം ഗ്രാന്റുകളും ഇളവുകളും ആസ്വദിക്കാനുമാണ് ആഗ്രഹിക്കാറുള്ളത്.
മണിപ്പൂരിലെ സംഭവവികാസങ്ങള്‍
എന്നിരുന്നാലും, മണിപ്പൂരിലെ സ്ഥിതിഗതികള്‍ അല്‍പ്പം വ്യത്യസ്തമാണ്. അവിടെ മെയ്തീസും കുക്കികളും തമ്മിലുള്ള വലിയ തോതിലുള്ള ഏറ്റുമുട്ടലുകള്‍ സാമുദായിക മാനം നേടിയിട്ടുണ്ട്, കാരണം ആദ്യത്തേതില്‍ കൂടുതലും ഹിന്ദുക്കളും രണ്ടാമത്തേതില്‍ കൂടുതലും ക്രിസ്ത്യാനികളുമാണ്. സംസ്ഥാനത്ത് 41.39% ഹിന്ദുക്കളും 41.29% ക്രിസ്ത്യാനികളും 8.4% മുസ്ലീങ്ങളുമാണുള്ളത്.
തുല്യ ശക്തിയുള്ള രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റവും പുതിയ രക്തച്ചൊരിച്ചിലിനു പിന്നില്‍ ചരിത്രപരമായ കാരണങ്ങളുണ്ട്.
ദക്ഷിണേന്ത്യയില്‍ ക്രിസ്ത്യാനികളെ വശീകരിക്കാന്‍ മോദി ശ്രമിക്കുന്ന സമയത്താണ് മണിപ്പൂരില്‍ ക്രിസ്യത്യന്‍ പള്ളികള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. കലാപത്തിന്റെ വര്‍ഗീയ സ്വഭാവം മോദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. മണിപ്പൂരിലെ സമീപകാല സംഭവവികാസങ്ങളില്‍ രാജ്യത്തുടനീളമുള്ള ക്രൈസ്തവര്‍ ആശങ്കയിലാണ്.
കേരളത്തിലെ പ്രത്യേക രാഷ്ട്രീയം
കേരള ജനസംഖ്യടെ ഗണ്യമായ എണ്ണം വിദേശത്ത്, പ്രത്യേകിച്ചും ഗള്‍ഫ് രാജ്യങ്ങളില്‍. ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും വ്യത്യസ്തമായേക്കാവുന്ന നിരവധി പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ – ഉദാഹരണത്തിന് ഫലസ്തീന്‍ പ്രശ്‌നം – അത് സംസ്ഥാനത്ത് അതിന്റെ സ്വാധീനം ചെലുത്തും. കേരളത്തിലെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉയര്‍ന്ന ചലനക്ഷമതയുള്ള സമുദായങ്ങളാണ്, അവര്‍ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ സഹ-മതക്കാരില്‍ നിന്ന് വ്യത്യസ്തരാണ്. സംഘപരിവാറിനെ പോലെ ചില ക്രിസ്ത്യാനികളും ലവ് ജിഹാദ് എന്ന് വിളിക്കുന്ന അന്തര്‍ സമുദായ വിവാഹങ്ങള്‍ വിവാഹങ്ങളും ഇവിടെ നടക്കാറുണ്ട്.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ സഖ്യകക്ഷിയാണെങ്കിലും ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും വോട്ടിംഗ് രീതി ഏതാണ്ട് സമാനമാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 39% ക്രിസ്ത്യാനികളും 39 ശതമാനം മുസ്ലീങ്ങളും എല്‍ഡിഎഫിന് വോട്ട് ചെയ്തു, 2016-നെ അപേക്ഷിച്ച് നേരിയ വര്‍ദ്ധനവാണിത്. അതുപോലെ 57% ക്രിസ്ത്യാനികളും 58% മുസ്ലീങ്ങളും യുഡിഎഫിനും വോട്ട് ചെയ്തു.
2% ക്രിസ്ത്യാനികള്‍ മാത്രമാണ് ബിജെപിക്ക് വോട്ട് ചെയ്തത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സീറ്റും നേടിയ യുഡിഎഫിനാണ് മൂന്നില്‍ രണ്ട് ക്രിസ്ത്യാനികളും മുസ്ലീങ്ങളും വോട്ട് ചെയ്തത്. ഈ കണക്കുകള്‍ കൂടി കണക്കിലെടുത്താല്‍ സമീപ ഭാവിയില്‍ പോലും ബിജെപിക്ക് ആഹ്ലാദിക്കാന്‍ ഒന്നുമില്ല. കേരളത്തിലെ ചില ക്രിസ്ത്യാനികള്‍ ബിജെപിയിലേക്ക് കണ്ണ് വെക്കുന്നുണ്ടെങ്കില്‍ അവര്‍ കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സിനെയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയെയും അനുകരിക്കുകയാണ് ചെയ്യുന്നത്.
മുസ്ലിംകള്‍ ഭൂരിപക്ഷമായ ജമ്മു-കാശ്മീരിന്റെ ചിന്താഗതിയുമായി ഇന്ത്യയിലെ ഇതരഭാഗങ്ങളിലെ മുസ്ലിംകളുടെ ചിന്താഗതി യോജിച്ചു പോകുന്നതല്ല എന്നതു വ്യക്തമാണ്. വിഭജനത്തിനു മുമ്പുള്ള കാലഘട്ടത്തിലേക്ക് നമ്മള്‍ തിരിച്ചുപോകുകയാണെങ്കില്‍, മുസ്ലീം സമുദായം ന്യൂനപക്ഷമായിരുന്ന സംസ്ഥാനങ്ങളില്‍ മുഹമ്മദലി ജിന്ന കൂടുതല്‍ വിജയകരമായി മുസ്ലീങ്ങള്‍ക്കിടയില്‍ സുരക്ഷ കാര്‍ഡ് കളിച്ചതായി നിരീക്ഷിക്കാം. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍, ജനസംഖ്യയുടെ 90% ത്തിലധികം മുസ്ലീങ്ങളായിരുന്നു. 1946 മാര്‍ച്ചിലെ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഡോ. ഖാന്‍ അബ്ദുള്‍ ജബ്ബാര്‍ ഖാന്റെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. പാകിസ്ഥാന്‍ രൂപീകരിക്കുന്നതുവരെ അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു. അദ്ദേഹവും അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ഖാന്‍ അബ്ദുള്‍ ഗഫാര്‍ ഖാനും വടക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയെ പുതിയ രാജ്യത്ത് ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തിരുന്നു.