മഹാനായ താബിഈ പണ്ഡിതന്‍ ഹസനുല്‍ ബസ്വരി(റ) നരകശിക്ഷാ ഭയത്താലും മരണചിന്തയാലും വളരെ കുറച്ചേ ചിരിക്കുമായിരുന്നുള്ളൂ. ഒരിക്കല്‍ അദ്ദേഹം തെരുവിലൂടെ നടക്കവേ പരിസരം മറന്ന് ചിരിക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു. ഹസനുല്‍ ബസ്വരി അയാളുടെ അടുത്ത് ചെന്നു കൊണ്ടു ചോദിച്ചു: ”അല്ലയോ സഹോദരാ, താങ്കള്‍ സിറാത്ത് പാലം കടന്നു കഴിഞ്ഞോ? നിങ്ങള്‍ നരകത്തിലേക്കാണോ സ്വര്‍ഗത്തിലേക്കാണോ എന്ന് ഉറപ്പായോ? ആ ചെറുപ്പക്കാരന്‍ അത്ഭുതത്തോടെ പറഞ്ഞു: ”ഇല്ല” അപ്പോള്‍ ഹസനുല്‍ ബസ്വരി ചോദിച്ചു: ”പിന്നെയെന്തിനാണ് സഹോദരാ നീ ഇങ്ങനെ സ്വയം മറന്ന് ചിരിക്കുന്നത്?” ഈ സംഭവത്തിന് ശേഷം ആ യുവാവ് ചിരിക്കുന്നതായിട്ട് ആരും കണ്ടില്ല. ഹസനുല്‍ ബസ്വരിയുടെ ചോദ്യത്തിലൂടെ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം അയാള്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു. (തമ്പീഹുല്‍ ഗാഫിലീന്‍-ശൈഖ് അബുല്ലൈസ് സമര്‍ഖന്ധി)
നമ്മുടെ ജീവിതത്തില്‍ കളിതമാശകളുടെ എത്രയോ മണിക്കൂറുകളും ദിവസങ്ങളും കടന്നുപോയിരിക്കുന്നു. പരലോകത്തെ നാം മറന്നുപോയി എന്നാണ് അത് സൂചിപ്പിക്കുന്നത്. പകല്‍ മുഴുവന്‍ നന്മകള്‍ ചെയ്യാനായി മത്സരിച്ചിരുന്ന പ്രവാചകന്റെ സ്വഹാബിമാര്‍ എന്നിട്ടും രാത്രിയുടെ യാമങ്ങളില്‍ താടിരോമങ്ങല്‍ നനയുമാറ് കരഞ്ഞു പ്രാര്‍ത്ഥിച്ചു. എന്നാല്‍ നമ്മളോ, ജീവിതം മുഴുക്കെ തിന്മകള്‍ മാത്രം കൈമുതലാക്കിയിട്ടും ഒരു കൂസലുമില്ലാതെ മുന്നോട്ട് പോകുന്നു. ചിരിക്കുന്നതിനെ ഇസ്‌ലാം വിലക്കിയിട്ടില്ല. സദാ പുഞ്ചിരിക്കണമെന്നും എന്നാല്‍ സ്വയം മറന്ന് പൊട്ടിച്ചിരിക്കരുതെന്നും പഠിപ്പിക്കുകയും ചെയ്തു.
അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞു: ”ഞാന്‍ അറിയുന്നിടത്തോളം കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങള്‍ കുറച്ചേ ചിരിക്കുമായിരുന്നുള്ളൂ, കൂടുതല്‍ കരയുമായിരുന്നു.” (ബുഖാരി)
വിവ: അനസ് പടന്ന