കെയ്‌റോ: ഈജിപ്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ മുതിര്‍ന്ന രണ്ടു നേതാക്കള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 61 കാരനായ അഹമ്മദ് കമാല്‍, യാസര്‍ ശഹത എന്നിവരാണ് കൊല്ലപ്പെട്ടത്. കെയ്‌റോയിലെ ബസാത്വീനിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇവരെ അറസ്റ്റ്‌ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് വെടിയേറ്റു മരിച്ചതെന്നും കൊലപാതകത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ വിഭാഗത്തിനാണെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അതേസമയം ഇരുനേതാക്കളെയും പോലീസ് തടവിലാക്കിയ ശേഷം വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് ബ്രദര്‍ഹുഡ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കമാല്‍ സായുധസേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് സമാധാനപൂര്‍വ പ്രവര്‍ത്തനങ്ങളാണ് സംഘടനനടത്തുനനതെന്ന് ബ്രദര്‍ഹുഡ് വക്താവ് വ്യക്തമാക്കി.
സായുധസേന വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചതിനും പൊലീസ് സ്റ്റേഷനുസമീപത്ത് ആയുധങ്ങള്‍ ശേഖരിച്ചുവെച്ചതിനും കമാലിനു ഇരട്ട ജീവപര്യന്തംവും റജബിനു 10 വര്‍ഷത്തെ തടവിനും ശിക്ഷ വിധിച്ചിരുന്നു. രാജ്യത്ത് ആദ്യമായി ജനാധിപത്യപരമായി തെരഞ്ഞടുക്കപ്പെട്ട മുഹമ്മദ് മുര്‍സി സര്‍ക്കാറിനെ 2013 ല്‍ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി അധികാരത്തില്‍ എത്തിയ അബ്ദുല്‍ ഫതഹ് അല്‍സീസി സര്‍ക്കാര്‍ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കു നേരെ അടിച്ചമര്‍ത്തല്‍ നയമാണ് സ്വീകരിച്ചുപോരുന്നത്. അട്ടിമറിയെ എതിര്‍ത്തതിന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയാണ് സീസി ഭരണകൂടം ജയിലിലടച്ചത്. കമാല്‍ മുസലിം ബ്രദര്‍ഹുഡിന്റെ പ്രധാന നേതാക്കളിലൊരാളും ഉപദേശക സമിതി അംഗവുമായിരുന്നു. യുവജന വിഭാഗം എന്നറിയപ്പെടുന്ന സുപ്രീം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ ചുമതലയും നേരത്തെ വഹിച്ചിരുന്നു.