Current Date

Search
Close this search box.
Search
Close this search box.

നിസാമുദ്ദീന്‍ മര്‍ക്കസ്: മാധ്യമങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി

ന്യൂഡല്‍ഹി: നിസമുദ്ദീനിലെ മര്‍ക്കസിനെയും തബ്ലീഗ് ജമാഅത്തിനെയും ലക്ഷ്യം വച്ച് ദേശീയ മാധ്യമങ്ങള്‍ നടത്തുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് ആണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. മുസ്ലിം സമുദായം ബോധപൂര്‍വം രാജ്യത്തുടനീളം വൈറസ് വ്യാപിപ്പിച്ചെന്നും തബ്‌ലീഗി കോവിഡ് എന്നും തലക്കെട്ടുകള്‍ നല്‍കിയാണ് മിക്ക ദേശീയ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയതെന്നും വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തി മുതലെടുപ്പിന് ശ്രമിച്ചെന്നും ഹരജിയില്‍ ഉന്നയിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പെട്ടെന്നുള്ള ലോക്ക ഡൗണ്‍ കാരണമായി 1500ഓളം തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ നിസാമുദ്ധീന്‍ മര്‍ക്കസില്‍ കുടുങ്ങിയ സംഭവത്തെയാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ വര്‍ഗീയ വല്‍ക്കരിക്കുന്നത്. സമുദായത്തിനെതിരായ പൈശാചിക വല്‍ക്കരണം മുസ്ലിംകളുടെ ജീവനും സ്വത്തിനും ഗുരുതരമായ ഭീഷണി സൃഷ്ടിച്ചതായും ഇത് ആര്‍ട്ടിക്കില്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഇജാസ് മക്ബൂല്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കൊറോണ ജിഹാദ്, കൊറോണ തീവ്രവാദം, ഇസ്ലാമിക് പുനരുത്ഥാനം തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ച് മിക്ക റിപ്പോര്‍ട്ടുകളും വസ്തുതകളെ വളച്ചൊടിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചതെന്നും ഹരജിയില്‍ പറയുന്നു. മര്‍കസ് വിഷയത്തില്‍ വര്‍ഗീയ റിപോര്‍ട്ടിങ് നിര്‍ത്താന്‍ നിര്‍ദേശം നല്‍കുന്നതിന് കാലതാമസം വരികയാണെങ്കില്‍ അത് രാജ്യത്തെ മുസ്ലിം സമുദായത്തോടുള്ള അനീതി, ശത്രുത, വിദ്വേഷം എന്നിവ പ്രോല്‍സാഹിപ്പിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles