Current Date

Search
Close this search box.
Search
Close this search box.

‘വാരിയംകുന്നന്റെ സ്മാരകം പണിതാല്‍ തകര്‍ക്കും’; വര്‍ഗ്ഗീയ വിഷം തുപ്പി ശശികല

മലപ്പുറം: വീണ്ടും വര്‍ഗ്ഗീയ വിഷം തുപ്പി ഹിന്ദു ഐക്യവേദി നേതാവ് ശശികല. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്മാരകം പണിതാല്‍ അത് തകര്‍ക്കാന്‍ ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളും മലപ്പുറത്തേക്ക് ഒഴുകിയെത്തുമെന്നാണ് ശശികല ഭീഷണി മുഴക്കിയത്. പാണക്കാട് തങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട് ശശികല.

1921ലെ ഹിന്ദു വംശഹത്യക്ക് നേതൃത്വം നല്‍കിയവര്‍ക്ക് സമാരകം പണിയാനുള്ള നീക്കത്തില്‍ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പിന്‍മാറണമെന്നും ഇതിന് മറുപടി പറയേണ്ടത് പോപുലര്‍ ഫ്രണ്ടുകാരോ ഐ.എസുകാരോ അല്ലെന്നും പാണക്കാട് തങ്ങളടക്കമുള്ള മതനേതൃത്വമാണെന്നും അവര്‍ ഭീഷണിപ്പെടുത്തി. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിലാണ് ശശികല ഭീഷണി മുഴക്കിയത്.

‘മലപ്പുറം ജില്ലയില്‍ 26 ശതമാനം മാത്രം വരുന്ന ഹിന്ദുക്കള്‍ ശത്രുക്കളാണോ, ഹിന്ദുവിന്റെ തലവെട്ടിയെരിഞ്ഞ, അവന്റെ സ്വത്തുക്കള്‍ കൊള്ളയടിച്ച ഒരു സാമദ്രോഹിയുടെ സ്മാരകം പണിതുയര്‍ത്തുന്നതോടെ എന്താണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്- ശശികല ചോദിച്ചു. എല്ലാം മറന്ന് ജീവിക്കുന്ന ഒരു ജനതയെ വെല്ലുവിളിച്ച് മലപ്പുറം ജില്ലാപഞ്ചായത്ത് നികുതിപ്പണം ഉപയോഗിച്ച് ഇവിടെ സ്മാരകം ഉയര്‍ത്തിയാല്‍ അത് പിഴുതെറിയാന്‍ ലോകത്തെ മുഴുവന്‍ ഹൈന്ദവ ശക്തിയും മലപ്പുറത്തിന്റെ മണ്ണിലേക്ക് എത്തും. ഇവിടുത്തെ ഹൈന്ദവസമൂഹത്തെ വേദനിപ്പിക്കണമെന്ന് പാണക്കാട് തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ, സമാധാനത്തിന്റെ അപ്പോസ്തലന്മാരായി വാഴുന്ന പാണക്കാട് തങ്ങള്‍ ഇക്കാര്യത്തില്‍ മൗനം വെടിയണമെന്നും’ ശശികല പറഞ്ഞു.

ശശികലയുടെ വര്‍ഗ്ഗീയ പ്രസംഗത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Related Articles