ന്യൂഡല്‍ഹി: ഭോപ്പാല്‍ ജുമാമസ്ജിദിലും സര്‍വേ നടത്തണമെന്ന ആവശ്യവുമായി സംഘ്പരിവാര്‍ സംഘടനകള്‍ രംഗത്ത്. പതിവു പോലെ
ശിവക്ഷേത്രത്തിന്റെ വളപ്പിലാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് അവകാശവാദമാണ് അവര്‍ ഇവിടെയും ഉന്നയിക്കുന്നത്.
മസ്ജിദ് വളപ്പില്‍ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്ത് നല്‍കിയിരിക്കുകയാണ് തീവ്ര ഹിന്ദുത്വ സംഘടനയായ സന്‍സ്‌കൃതി ബച്ചാവോ മഞ്ച് (എസ്.ബി.എം)
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഞങ്ങളുടെ അഭ്യര്‍ത്ഥന അംഗീകരിക്കുമെന്ന് ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്’- മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ എസ് ബി എം മേധാവി ചന്ദ്രശേഖര്‍ തിവാരി പറഞ്ഞു. ഏകദേശം രണ്ടാഴ്ച മുമ്പ്, നേരത്തെ തിവാരിയും മറ്റ് ചില എസ്.ബി.എം അംഗങ്ങളും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയെ കണ്ടിരുന്നു. യോഗത്തില്‍ ജുമാമസ്ജിദില്‍ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു.
ഭോപ്പാലിലെ ആദ്യ വനിതാ ഭരണാധികാരി നവാബ് ഖുദിസ ബീഗം എഴുതിയ ‘ഹയാതേ-ഐ-ഖുദ്സി’ എന്ന പുസ്തകത്തില്‍ നിന്ന് ശേഖരിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വലതുപക്ഷ സംഘടന സര്‍വേ നടത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
‘ഭോപ്പാലിലെ ജുമാമസ്ജിദ് പണിയുന്നതിനുള്ള ജോലി 1832ല്‍ ആരംഭിച്ചു, 1857 ല്‍ പൂര്‍ത്തിയായി എന്നാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത് എന്നാണ് സംഘടന അവകാശപ്പെടുന്നത്. സഭാ മണ്ഡപം’ എന്നറിയപ്പെടുന്ന ഒരു ഹിന്ദു ക്ഷേത്രം നിലവിലുണ്ടായിരുന്ന അതേ ഭൂമിയിലാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നും അതില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും എസ്.ബി.എം അവകാശപ്പെടുന്നു.