ദോഹ: അറബ് ലീഗിലേക്ക് മടങ്ങിവരാന്‍ സിറിയക്ക് അവസരമൊരുക്കിയ അറബ് രാഷ്ട്രങ്ങളുടെ സമവായശ്രമത്തില്‍ നിന്നും ഖത്തര്‍ വിട്ടുനില്‍ക്കുന്നു. 12 വര്‍ഷത്തെ സസ്പെന്‍ഷനുശേഷം സിറിയയെ അറബ് ലീഗിലേക്ക് തിരിച്ചെടുക്കുന്നതിനായി അറബ് രാഷ്ട്രങ്ങള്‍ സമവായ ശ്രമത്തിന് അവസരമൊരുക്കിയിരുന്നു. അനദോലു ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
‘സിറിയയില്‍ സ്ഥിരതയും സമാധാനവും പുനഃസ്ഥാപിക്കാനുള്ള പരിഹാരം സിറിയന്‍ ജനതയെ തൃപ്തിപ്പെടുത്തണം,’ ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നലീന ബെയര്‍ബോക്കുമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സിറിയന്‍ ഭരണകൂടവുമായുള്ള ബന്ധത്തില്‍ ഓരോ അറബ് രാജ്യത്തിനും അവരുടേതായ തീരുമാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രതിസന്ധിക്ക് ‘നീതിയും സമഗ്രവുമായ പരിഹാരം’ കണ്ടെത്തുന്നതിലാണ് ‘ഏക പരിഹാരം’ ഉള്ളതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മെയ് 7നായിരുന്നു 12 വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം അറബ് ലീഗ് സിറിയയെ തിരിച്ചെടുത്തത്. 2011ല്‍ രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ബശ്ശാര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകരാണ് ഖത്തര്‍ ഭരണകൂടം. സിറിയന്‍ ഭരണകൂടത്തിനെതിരായ ഖത്തറിന്റെ ബഹിഷ്‌കരണം നിലനില്‍ക്കുന്നതായി ബിന്‍ അബ്ദുല്‍റഹ്‌മാന്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
മെയ് 19ന് സൗദി അറേബ്യയില്‍ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയില്‍ അസദ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമീപ മാസങ്ങളില്‍, സിറിയന്‍ ഭരണകൂടം ഈജിപ്ത്, സൗദി അറേബ്യ, തുനീഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുള്‍പ്പെടെ നിരവധി അറബ് രാജ്യങ്ങളുമായി ഔദ്യോഗിക സന്ദര്‍ശനങ്ങളും ബന്ധങ്ങളും മെച്ചപ്പെടുത്തിയുള്ള യാത്ര ആരംഭിച്ചിരുന്നു.