ഹേഗ്: ഖത്തറിനെതിരെ നാല് അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂന്നാം വര്‍ഷവും മാറ്റമില്ലാതെ തുടരുകയാണ്. വിഷയത്തില്‍ യു.എന്നും അമേരിക്കയുമടക്കം മറ്റു ലോകരാഷ്ട്രങ്ങള്‍ ഇടപെട്ടിരുന്നെങ്കിലും ശാശ്വതമായ പരിഹാരം കാണാനായിരുന്നില്ല. ഇപ്പോള്‍ വിഷയം വീണ്ടും യു.എന്നിന് കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് (ഐ.സി.ജെ) മുന്നിലെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച ഇതു സംബന്ധിച്ച വാദം കേള്‍ക്കല്‍ യു.എന്‍ കോടതിയില്‍ ആരംഭിച്ചു.
രാജ്യത്തെ ഖത്തരി പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് അടിയന്തര പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ഐ.സി.ജെ യു.എ.ഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിന്റെ തുടര്‍നടപടികളാണ് തിങ്കളാഴ്ച ആരംഭിച്ചത്. വാദം കേള്‍ക്കല്‍ വരും ദിവസങ്ങളിലും തുടരും. കേസിനെതിരെ യു.എ.ഇ സ്റ്റേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു. കോവിഡ് മൂലം വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് വാദം കേള്‍ക്കല്‍ പുരോഗമിക്കുന്നത്.
ഉപരോധം മൂലം തങ്ങളുടെ രാജ്യത്ത് അകപ്പെട്ട ഖത്തരി പൗരന്മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സംവിധാനം യു.എ.ഇ ഉറപ്പുവരുത്തണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി 2018ല്‍ വിധി പുറപ്പെടുവിച്ചിരുന്നു. 2017 ജൂണിലാണ് ഖത്തറിനെതിരെ സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈന്‍,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ കര,നാവിക,വ്യോമ മേഖലകളില്‍ സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയത്. വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.