തെല്‍അവീവ്: ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം രാജ്യത്ത് ശക്തിയാര്‍ജിക്കുന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കു മുന്‍പില്‍ നൂറുകണക്കിന് പേരാണ് ഒരുമിച്ചു കൂടിയത്. കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും നെതന്യാഹുവിനെതിരെ നിലനില്‍ക്കുന്ന അഴിമതി ആരോപണവും ഉയര്‍ത്തിപ്പിടിച്ചാണ് ജനം തെരുവിലിറങ്ങിയത്.
അഴിമതി വീരന്‍ നെതന്യാഹു രാജി വെച്ചേ തീരൂ എന്ന മുദ്രാവാക്യമുയര്‍ത്തി ജറൂസലേം അടക്കമുള്ള പ്രധാന നഗരങ്ങളില്‍ ആഴ്ചകളായി പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തുണ്ട്.
രാജ്യത്ത് തൊഴിലില്ലായ്മ ഉയര്‍ന്ന നിലയിലാണുള്ളത്. കോവിഡ് കേസുകള്‍ വര്‍ധിച്ചത് ഇത് മൂലം നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിനെതിരെയും പ്രതിഷേധമുണ്ട്. എല്ലാ ദിവസവും ഇക്കാര്യങ്ങളാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങുന്നുണ്ട്. കൈക്കൂലി,അഴിമതി, വഞ്ചന,വിശ്വാസ ലംഘനം എന്നീ കുറ്റങ്ങള്‍ക്ക് കഴിഞ്ഞ മെയ് മാസത്തില്‍ നെതന്യാഹു വിചാരണ നേരിട്ടിരുന്നു.
നേരത്തെ ഇസ്രായേലില്‍ ഭരണ പ്രതിസന്ധി നിലനിന്നിരുന്നു. ഒരു വര്‍ഷത്തിനിടെ മൂന്ന് തവണ തെരഞ്ഞെടുപ്പ് നടന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുഖ്യധാര പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുടെ മുഖ്യ എതിരാളിയായ ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് സംയുക്ത സര്‍ക്കാര്‍ രൂപീകരിച്ച് നെതന്യാഹു അധികാരം ഉറപ്പിക്കുകയായിരുന്നു. പരസ്പര ധാരണ പ്രകാരം ആദ്യത്തെ പകുതിയില്‍ നെതന്യാഹു ആണ് പ്രധാനമന്ത്രി പദം അലങ്കരിക്കുക. ഇതിനിടെയാണ് നെതന്യാഹുവിനെതിരെ വീണ്ടും ജനകീയ പ്രതിഷേധം ഉയര്‍ന്നു വന്നിരിക്കുന്നത്.