അള്‍ജൈര്‍: അള്‍ജീരിയയില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കപ്പെട്ട പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂട്ടോഫ്‌ളിക്കയുടെ ഭരണത്തിലെ അവശേഷിപ്പുകളും പൂര്‍ണമായും നീക്കം ചെയ്താലേ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്‍മാറൂവെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് അള്‍ജീരിയന്‍ പ്രക്ഷോഭകര്‍. ഇക്കാര്യമാവശ്യപ്പെട്ട് തുടര്‍ച്ചയായി 11ാമത്തെ ആഴ്ചയും രാജ്യത്ത് പ്രക്ഷോഭം തുടരുകയാണ്.
കഴിഞ്ഞ ഏപ്രില്‍ 2നായിരുന്നു ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ രാജ്യത്ത് ഏകാധിപത്യ ഭരണാധികാരിയായ ബൂട്ടോഫ്‌ളിക്ക രാജിവെച്ചത്. തുടര്‍ച്ചയായ 20 വര്‍ഷത്തെ ഭരണത്തിനു ശേഷമാണ് 82കാരനായ അദ്ദേഹം അധികാരമൊഴിഞ്ഞത്. സ്‌ട്രോക് ബാധിതനായി രോഗശയ്യയില്‍ കിടന്നാണ് അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നിരുന്നത്.
ബൂട്ടോഫ്‌ളിക്കയുടെ സഹചാരികളായ ഭരണകൂടത്തിന്റെ വക്താക്കള്‍ പൂര്‍ണമായും വിട്ടൊഴിയണമെന്നാവശ്യപ്പെട്ട് ഇപ്പോഴും ജനങ്ങള്‍ സമരത്തിലാണ്. എല്ലാ വെള്ളിയാഴ്ചയുമാണ് ജനങ്ങള്‍ പ്രധാന തെരുവുകളില്‍ ഒരുമിച്ചു കൂടുന്നത്.
ജൂലൈ നാലിനാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതുവരെ ഇടക്കാല പ്രസിഡന്റായി അബ്ദുല്‍ ഖാദര്‍ ബിന്‍ സലാഹിനെ നിയമിച്ചിരിക്കുകയാണ്. ‘നിങ്ങളും തീര്‍ച്ചയായും വിട്ടു പോകണം, കള്ളന്മാരായ നിങ്ങള്‍ രാജ്യത്തെ നശിപ്പിച്ചു’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്.